സി ഗ്രൂപ്പിലെ നിർണായക മത്സരത്തിൽ പോളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളിന് തകർത്ത് ഗ്രൂപ് ചാംപ്യന്മാരായി അർജന്റീന പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടി. ഓസ്ട്രേലിയയാണ് പ്രീ ക്വാർട്ടറിൽ അർജന്‌റീനയുടെ എതിരാളികൾ. തോറ്റെങ്കിലും 4 പോയിന്‍റുമായി ഗ്രൂപ്പിൽ രണ്ടാമതെത്തിയ പോളണ്ടും അവസാന പതിനാറിൽ ഇടംനേടി. സൗദിയെ തോൽപിച്ചതോടെ മെക്സിക്കോക്ക് നാലു പോയന്‍റായെങ്കിലും ഗോൾശരാശരിയിൽ പോളണ്ട് മുന്നിലെത്തി.
മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു ഗോളുകൾ. അലെക്സിസ് മാക് അലിസ്റ്റർ (46), ജൂലിയൻ അൽവാരസ് (67) എന്നിവരാണ് അർജന്‍റീനക്കായി ഗോൾ നേടിയത്. ബോക്സിന്‍റെ വലതുവിങ്ങിൽ നിന്നുള്ള നഹുവൽ മൊലിനയുടെ ക്രോസ് അലിസ്റ്റർ വലയിലെത്തിക്കുകയായിരുന്നു. പോളണ്ട് ബോക്സിനകത്തേക്ക് നടത്തിയ മുന്നേറ്റത്തിനൊടുവിൽ എൻസോ ഫെർണാണ്ടസ് നൽകിയ പന്താണ് അൽവാരസ് ഗോളാക്കിയത്. നേരത്തെ സൂപ്പർതാരം ലയണൽ മെസ്സി പെനാൽറ്റി നഷ്ടപ്പെടുത്തിയിരുന്നു.
64ാം മിനിറ്റിൽ ബോക്സിലേക്ക് മെസ്സിയുടെ മുന്നേറ്റം. ഷോട്ട് പ്രതിരോധ താരത്തിൽ തട്ടി പുറത്തേക്ക്. 71ാം മിനിറ്റിൽ മെസ്സിയുടെ ഗോളിലേക്കുള്ള ഷോട്ട് പോളണ്ട് ഗോളി തട്ടിയകറ്റി. 73ാം മിനിറ്റിൽ അൽവാരസ് സുവർണാവസരം പാഴാക്കി. താരത്തിന്‍റെ ഷോട്ട് ബോക്സിന് തൊട്ടുരുമ്മി പുറത്തേക്ക്. 85ാം മിനിറ്റിൽ ലൗതാരോ മാർട്ടിനെസിന് മികച്ച അവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.
| Group56 |


