കൊച്ചി സർവകലാശാലാ ഗവേഷകരായ ഇ കെ കൃഷ്ണകുമാർ, ഡോ. എസ് അഭിലാഷ്, സി എസ് അഭിരാം നിർമല്‍, എച്ച് കുറുപ്പ് പ്രഭാത് എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. ജിയോമാറ്റിക്‌സ് നാച്വറല്‍ ഹസാർഡ്‌സ് ആൻ്റ് റിസ്‌ക് എന്ന രാജ്യാന്തര ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ജലബോംബായി കൂമ്പാര മേഘങ്ങള്‍
പഴയകാലത്ത് 24 മണിക്കൂർ കൊണ്ട് പെയ്തിരുന്ന മഴ ഇപ്പോള്‍ വെറും 24 മിനിറ്റില്‍ പെയ്തിറങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. അന്തരീക്ഷ താപനം വർധിക്കുന്നത് മൂലം മേഘങ്ങളില്‍ പഴയതിനേക്കാള്‍ കൂടുതല്‍ നീരാവി നിറയുന്നതാണ് ഇതിന് കാരണം. ഇത്തരത്തില്‍ രൂപപ്പെടുന്ന കൂമ്പാര മേഘങ്ങള്‍ 'ജലബോംബുകള്‍' പോലെയാണ് പ്രവർത്തിക്കുന്നത്. കാറ്റിൻ്റെ വേഗത വർധിക്കുന്നതും മിന്നലിൻ്റെ തീവ്രത ഏറുന്നതും വലിയ നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ മിന്നലുകളുടെ എണ്ണത്തില്‍ വലിയ വർധനയുണ്ടായതായും ഗവേഷകർ കണ്ടെത്തി.
മിന്നല്‍ പ്രളയവും അശാസ്ത്രീയ നിർമ്മാണങ്ങളും
തീവ്രമഴ മൂലമുണ്ടാകുന്ന മിന്നല്‍ പ്രളയമാണ് കേരളം നേരിടുന്ന മറ്റൊരു പ്രധാന ഭീഷണി. പഴയകാല എൻജിനീയറിങ് കണക്കുകള്‍ പ്രകാരം നിർമ്മിച്ച ഓടകളോ തോടുകളോ ഇപ്പോഴത്തെ തീവ്രമഴയെ ഉള്‍ക്കൊള്ളാൻ പര്യാപ്തമല്ല. വീട്ടുപറമ്പുകളില്‍ ടൈലുകള്‍ പാകുന്നതും നീർത്തടങ്ങള്‍ ഇല്ലാതാകുന്നതും മഴവെള്ളം മണ്ണിലേക്ക് ഇറങ്ങുന്നത് തടയുന്നു. ഇത് റോഡുകള്‍ തടാകങ്ങളായി മാറുന്നതിനും കൃഷിയിടങ്ങള്‍ നശിക്കുന്നതിനും കാരണമാകുന്നു. ഇതിന് പരിഹാരമായി പഞ്ചായത്ത് തലത്തില്‍ കർഷക കൂട്ടായ്മകളും കൃഷിഭവനുകളും ചേർന്ന് മഴവെള്ളം മണ്ണിലേക്ക് ഒഴുക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നിർദേശമുണ്ട്.
ട്രീ മാനേജ്‌മെൻ്റ് ബോർഡ് അനിവാര്യം
ചുഴലിക്ക് സമാനമായ കാറ്റില്‍ വൻമരങ്ങള്‍ കടപുഴകുന്നത് തടയാൻ ശാസ്ത്രീയമായ ഇടപെടലുകള്‍ വേണമെന്ന് ഗവേഷകർ ആവശ്യപ്പെടുന്നു. അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റാനും കൊമ്പുകള്‍ കോതാനും മഴക്കാലം വരെ കാത്തിരിക്കരുത്. ഇതിനായി ഓരോ പഞ്ചായത്തിലും യന്ത്രവല്‍കൃത സംവിധാനങ്ങളുള്ള 'ട്രീ മാനേജ്‌മെൻ്റ് ബോർഡ്' രൂപീകരിക്കണം. കർഷകർക്ക് ലാഭകരമായ രീതിയില്‍ തടി വിനിയോഗം ഉറപ്പാക്കാനും ഗൃഹോപകരണ നിർമ്മാണത്തിന് പ്രകൃതിദത്ത തടിസമ്പത്ത് ഉപയോഗിക്കാനും വൃക്ഷ വിനിയോഗ ബോർഡുകള്‍ക്ക് സാധിക്കണം.
മണ്ണിടിച്ചിലും പാറവീഴ്ചയും
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകള്‍ സംയോജിക്കുന്ന മലയോര മേഖലകളില്‍ കൂമ്പാര മേഘങ്ങള്‍ പെയ്തിറങ്ങുന്നത് മണ്ണിടിച്ചിലിനും പാറവീഴ്ചയ്ക്കും കാരണമാകും. അശാസ്ത്രീയമായ മണ്ണെടുപ്പും പാറപൊട്ടിക്കലും കുന്നുകളുടെ നിലനില്‍പ്പിനെ ബാധിച്ചിട്ടുണ്ട്. പ്രകൃതി ജലം പിടിച്ചുനിർത്തുന്ന ഈ 'ജലഗോപുരങ്ങള്‍' നശിപ്പിക്കപ്പെടുന്നത് വേനല്‍ക്കാലത്ത് ഉറവകള്‍ വറ്റുന്നതിനും ഇടയാക്കുന്നു. മലയോര പാതകളില്‍ പാറവീഴ്ചയുണ്ടാകാൻ സാധ്യതയുള്ള ഇടങ്ങളില്‍ മുന്നറിയിപ്പ് ബോർഡുകള്‍ സ്ഥാപിക്കണമെന്നും പഠനം നിർദേശിക്കുന്നു [fb]
.jpg)


