സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലെത്തിയാൽ കെഎസ്ആർടിസി സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുമെന്ന പ്രഖ്യാപനത്തിൽ എതിർപ്പുമായി സ്വകാര്യ ബസ് ഉടമകൾ. തീരുമാനം പൊതുഗതാഗത സംവിധാനത്തെ തകർക്കുമെന്നും പ്രഖ്യാപനം യുഡിഎഫ് സർക്കാർ പുനഃപരിശോധിക്കണമെന്നും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. അസോസിയേഷൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബസ് ഉടമകളുമായി ചർച്ച നടത്താതെയാണ് പ്രഖ്യാപനം. ബസ് വ്യവസായവുമായി പ്രവർത്തിക്കുന്നവരെ എങ്ങനെ ബാധിക്കുന്നുവെന്നുള്ള ചർച്ച നടത്താതെ ഏകപക്ഷീയമായി എടുത്ത തീരുമാനം നാട്ടിലെ പൊതുഗതാഗത സംവിധാനം തകർന്ന് തരിപ്പണമാകുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. സ്വകാര്യബസ് ഉടമകളുമായി ചർച്ച നടത്താനുള്ള നടപടികൾ ഉണ്ടാകണം.