കായികരംഗത്ത് മികവാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് ഭാവിയിൽ മികച്ച കായിക താരങ്ങളെ സൃഷ്ടിക്കുന്ന നാടായി കേരളം മാറുമെന്നും ഫുട്‌ബോൾ രംഗത്ത് പ്രതിഭകളെ വാർത്തെടുക്കാനുള്ള പദ്ധതികൾക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ടെന്നും സഹകരണ-സാംസ്‌കാരിക മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂളിൽ നടക്കുന്ന ജില്ലാതല കേരളോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സമീപകാല ഭാവിയിൽ ഫുട്‌ബോൾ മത്സരരംഗത്ത് രാജ്യം ആഗോള തലത്തിൽ ശ്രദ്ധേയമായി മാറണം. ഗ്രാമതലം മുതൽ സംസ്ഥാനതലം വരെ നടക്കുന്ന കേരളോത്സവങ്ങളിലൂടെ കലാലയങ്ങളിൽ തങ്ങളുടെ സർഗ വാസനകൾ പ്രകടിപ്പിക്കാൻ കഴിയാതെ പോയ ഒട്ടനവധി കലാ-കായിക താരങ്ങളെ ഉയർത്തിക്കൊണ്ടുവരാൻ കഴിയും. ഇത്തരം വേദികളിൽ നടക്കുന്ന ആരോഗ്യകരമായ മത്സരങ്ങൾ സമൂഹത്തിന്റെ ആരോഗ്യകരമായ വളർച്ചയ്ക്ക് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി സ്വാഗതം ആശംസിച്ചു. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ആമുഖപ്രഭാഷണം നടത്തി. കേരള സംസ്ഥാന യുവജനക്ഷേബോർഡംഗം സന്തോഷ് കാലാ പദ്ധതി വിശദീകരിച്ചു. കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശരത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രൊഫ. ടോമിച്ചൻ ജോസഫ്, ഓമന ഗോപാലൻ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതിയംഗങ്ങളായ മഞ്ജു സുജിത്ത്,
ടി.എൻ. ഗിരീഷ്‌കുമാർ, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.വി ബിന്ദു, ജോസ് പുത്തൻകാല, പി.എം. മാത്യു, രാജേഷ് വാളിപ്ലാക്കൽ, പി.ആർ അനുപമ, ശുഭേഷ് സുധാകരൻ, ജോസ് മോൻ മുണ്ടയ്ക്കൽ, ഹൈമി ബോബി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.എൻ. രാധാകൃഷ്ണൻ നായർ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ, സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ആർ. ശ്രീലേഖ എന്നിവർ പ്രസംഗിച്ചു.
| Group56 |


