പയ്യോളിയില്‍ നിന്ന് എറണാകുളത്തേക്ക് പോകാൻ ട്രെയിൻ കിട്ടാത്തതിനെ തുടര്‍ന്ന് ആംബുലൻസില്‍ യാത്ര ചെയ്തത് പൊലീസ് പൊക്കി.രണ്ട് സ്ത്രീകളാണ് യാത്രക്ക് ആംബുലൻസ് വിളിച്ചത്. തുറയൂര്‍ പെയിൻ ആൻഡ് പാലിയേറ്റിവിന്റെ ആംബുലൻസിലാണ് ഇവര്‍ യാത്ര ചെയ്തത്. ആംബുലൻസ് തേഞ്ഞിപ്പലം പൊലീസ് കസ്റ്റഡിയിലെടുത്തു.
പണം നല്‍കാം, എത്രയും പെട്ടെന്ന് എറണാകുളത്ത് എത്തിക്കണമെന്ന് പറഞ്ഞാണ് സ്ത്രീകള്‍ ആംബുലൻസ് വിളിച്ചത്. പയ്യോളിയിലെ ആംബുലൻസ് ഡ്രൈവര്‍മാരെയാണ് സ്ത്രീകള്‍ ആദ്യം സമീപിച്ചത്. എന്നാല്‍ ഡ്രൈവര്‍മാര്‍ ആവശ്യം നിരസിച്ചു.
പിന്നീട് ഇവര്‍ ഓട്ടോ മാര്‍ഗം തുറയൂരില്‍ എത്തുകയും അവിടെയുള്ള തുറയൂര്‍ പെയിൻ ആൻഡ് പാലിയേറ്റീവിന്റെ ആംബുലൻസില്‍ എറണാകുളത്തേക്ക് യാത്ര പുറപ്പെടുകയുമായിരുന്നു. ഇക്കാര്യം സ്ത്രീകളെ തുറയൂരില്‍ കൊണ്ടുവിട്ട ഓട്ടോ ഡ്രൈവര്‍ പയ്യോളിയിലെ ആംബുലൻസ് ഡ്രൈവര്‍മാരോട് വിളിച്ചു പറഞ്ഞു.
ഇതിന് പിന്നാലെ ആംബുലൻസ് ഡ്രൈവര്‍മാര്‍ ഈ ആംബുലൻസിന്റെ ഫോട്ടോയും സന്ദേശവും വെച്ച് പൊലീസ്, ആര്‍.ടി.ഒ ഉള്‍പ്പടെയുളളവര്‍ക്ക് പരാതി നല്‍കുകയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. പൊലീസ് ഇടപെട്ടതിനെ തുടര്‍ന്ന് ആംബുലൻസ് ഡ്രൈവര്‍ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു.
ആത്യാവശ്യമായി എറണാകുളത്തേക്ക് പോകേണ്ടതിനാലാണ് ആംബുലൻസ് വിളിച്ചതെന്ന് സ്ത്രീകള്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് പൊലീസ് സ്ത്രീകളെ എറണാകുളത്തേക്ക് ബസ്സില്‍ കയറ്റി വിട്ടു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല.