കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളം ഉയരുന്നു. കോട്ടയം–കുമരകം– ചേർത്തല റോഡിൽ ഇല്ലിക്കൽ ഭാഗത്ത് വെള്ളം കയറിയതിനെ തുടർന്ന് ഗതാഗത ഭാഗികമായി തടസ്സപ്പെട്ടു. ബസുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. മറ്റു വാഹനങ്ങൾ ഓടുന്നില്ല. കുമരകം, തിരുവാർപ്പ്, അയ്മനം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ വീടുകളിൽ ഉൾപ്പെടെ വെള്ളം കയറി.
മീനച്ചിലാർ കരകവിഞ്ഞതിനെ തുടർന്ന് കോട്ടയം, ഏറ്റുമാനൂർ നഗരസഭകളുടെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. മീനച്ചിലാറ്റിലെ നീലിമംഗലം, പേരൂർ, നാഗമ്പടം, തിരുവാർപ്പ്, കുമരകം എന്നിവിടങ്ങളിലെ ഹൈഡ്രോളജിക്കൽ സ്റ്റേഷനുകളിലെ ജലനിരപ്പ് അപകടനിരപ്പിനും മുകളിലെത്തി.
അയർക്കുന്നം പുന്നുത്തറയിൽ ഒറ്റപ്പെട്ടു പോയ കുടുംബത്തെ അഗ്നിരക്ഷാ സേന ഡിങ്കിബോട്ടിൽ പ്രദേശത്തു നിന്നു രക്ഷിച്ചു. ജില്ലയിൽ ഇതു വരെ 35 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 218 കുടുംബങ്ങളിലെ 700 പേർ ക്യാംപിലെത്തി. കിഴക്കൻ മേഖലയിൽ കാര്യമായ മഴയില്ല.
അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ജാഗ്രതാ മുന്നറിയിപ്പിൽ മാറ്റം വരുത്തി. പുതിയതായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ടുമുണ്ട്. ഇന്ന് രാവിലെ മുതൽ തെക്കൻ കേരളത്തിൽ മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ടെങ്കിലും വടക്കൻജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്.