കോട്ടയം തിരുവാർപ്പിൽ ബസ്സുടമയ്‌ക്ക് നേരെയുണ്ടായ ആക്രമണത്തിൽ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സംരക്ഷണം നൽകാൻ നിർദേശിച്ചിട്ടും ബസ്സുടമക്ക് മർദനമേറ്റത് കോടതിയുടെ മുഖത്തേറ്റ പ്രഹരമാണെന്ന് ഹൈക്കോടതി പറഞ്ഞു. പൊലീസ് നാടകം കളിക്കുകയാണോ എന്നും കോടതി ചോദിച്ചു.
എന്നാൽ, ആക്രമണം അപ്രതീക്ഷിതമായിരുന്നുവെന്നാണ് എസ് പി ഹൈക്കോടതിയിൽ ബോധിപ്പിച്ചത്. തിരുവാർപ്പിൽ ബസുടമയ്ക്കു നേരെയുണ്ടായ സ്വമേധയാ എടുത്ത കോടതിയലക്ഷ്യ കേസിലാണ് പൊലീസിനെതിരെ രൂക്ഷ വിമർശനം ഉയർന്നത്. കോട്ടയം ജില്ലാ പൊലീസ് മേധാവിയും സ്റ്റേഷൻ ഹൗസ് ഓഫീസറും നേരിട്ട് ഹാജരായപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.