*പുല്ലുമേട് ,പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവടങ്ങളിൽ ഇടുക്കി ജില്ലകളക്ടറുൾപ്പെട്ട സംഘം സന്ദർശനം നടത്തി
*താല്‍ക്കാലിക മൊബൈല്‍ ടവറുമായി ബി എസ്എൻ എൽ പുല്ലുമേട്ടിൽ
*കുമളി കോഴിക്കാനം റൂട്ടില്‍ രാവിലെ 6 മുതല്‍ വൈകീട്ട് 4 വരെ 50 കെ എസ് ആർ ടി സി സർവീസുകൾ
മകരജ്യോതി ദർശനത്തിനായി ജില്ല പൂർണ്ണസജ്ജമായതായി ജില്ലാകളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. ജില്ലയിൽ മകരജ്യോതി ദർശിക്കാൻ കഴിയുന്ന പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിലെ അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് മുന്നോടിയായി വള്ളക്കടവിലെ വനംവകുപ്പ് കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.
സമഗ്രമായ സുരക്ഷാ സംവിധാനങ്ങളാണ് ഇത്തവണയും ഒരുക്കിയിട്ടുള്ളത്.എട്ട് ഡി വൈ എസ് പിമാർ 19 ഇൻസ്പെക്ടർമാർ ഉൾപ്പെടെ 1200 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. പുറമെ 150 പ്രത്യേക ഉദ്യോഗസ്ഥർക്കും ചുമതല നൽകിയിട്ടുണ്ട്. കാഴ്ചാ കേന്ദ്രങ്ങളിൽ ഉറപ്പുള്ള ബാരിക്കേഡുകൾ സ്ഥാപിച്ചുകഴിഞ്ഞു. വാഹനഅപകടം, ഗതാഗത തടസ്സം എന്നിവ ഉണ്ടാകാതെ നോക്കാൻ ഓരോ ജംഗ്ഷനുകളിലും കൂടുതല്‍ പോലീസ് സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. റവന്യു വകുപ്പിൻ്റെ സഹായത്തോടെ 40 ആസ്ക ലൈറ്റുകളും വിന്യസിച്ചു. ഹരിഹരൻ കമ്മീഷൻ നിർദ്ദേശപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് അറിയിച്ചു.
മകരവിളക്ക് ദർശനശേഷം പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് പോകാൻ തീർത്ഥാടകരെ അനുവദിക്കില്ല. ഇക്കാര്യത്തിൽ ഭക്തജനങ്ങൾ പൊലീസിൻ്റെ നിർദ്ദേശം പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കുമിളി പീരുമേട് വണ്ടിപെരിയാർ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി തേനി പൊലീസിൻ്റെ സഹായവും തേടിയിട്ടുണ്ട്. കോഴിക്കാനം പുല്ലുമേട് വഴിയിൽ മാത്രം 365 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.
കുമളി വഴി തിരക്ക് വർധിക്കുമ്പോൾ കമ്പംമെട്ട് വഴി തീര്‍ത്ഥാടകരെ കേരളത്തിലേക്ക് പ്രവേശിപ്പിക്കും. കുമളി വഴി തിരികെ പോകാൻ സൗകര്യം ഒരുക്കുകയും ചെയ്യും.
ഗവി റൂട്ടില്‍ മകരജ്യോതി കാണുന്നതിനായിവനത്തിനുള്ളിലെ അപകടകരമായ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്നത്തടയാൻ പോലീസും വനം വകുപ്പും സംയുക്തപരിശോധന ശക്തമാക്കും. പത്തനംതിട്ട വഴിയുള്ള ഇക്കോ ടൂറിസം യാത്രകൾ മകരവിളക്ക് കഴിയുന്നത് വരെ നിരോധിച്ചിട്ടുണ്ട്.
ഗതാഗത തടസം, അപകടത്തിനും കാരണമാകുന്നരീതിയിലുള്ള അനധികൃത വഴിയോരകച്ചവടങ്ങൾ ഒഴിപ്പിക്കുന്നതിന് പീരുമേട് തഹസില്‍ദാര്‍, ദേശീയപാത അധികൃതര്‍ എന്നിവര്‍ക്ക് നിർദേശം നൽകിയിട്ടുണ്ട്. നാലാം മൈല്‍ മുതല്‍ പുല്ലുമേട് വരെയുള്ള 10 കി.മീ ദൂരത്തില്‍ ഓരോ ഭാഗത്തും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കൂടെ പോലീസ് സേനാംഗങ്ങളെ ഉള്‍പ്പെടുത്തും കോഴിക്കാനം, പുല്ലുമേട് ഭാഗത്ത് പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചു.മകരവിളക്ക് ഡ്യൂട്ടിയ്ക്കെത്തുന്ന വിവിധ വകുപ്പുകളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക പാര്‍ക്കിംഗ് സൗകര്യം ഏർപ്പെടുത്തി.




