പ്രഭാത വാർത്തകൾ |
---|
2025 | മാർച്ച് 17 | തിങ്കൾ |
1200 | മീനം 3 | ചിത്തിര |
◾ ലഹരിക്കെതിരെ നാടുണരുന്നു. ശക്തമായ നടപടിക്ക് സര്‍ക്കാര്‍. സംസ്ഥാന വ്യാപക റെയ്ഡിന് സമഗ്ര പദ്ധതി തയ്യാറാക്കാന്‍ പൊലീസ്-എക്സൈസ് ഉന്നതതല യോഗത്തില്‍ തീരുമാനമായി. എഡിജിപി മനോജ് എബ്രഹാമിനാണ് ഏകോപന ചുമതല. എക്സൈസ് കമ്മീഷണറും നോഡല്‍ ഓഫീസറാകും. ഇരു വകുപ്പുകളും ചേര്‍ന്ന് ലഹരി മാഫിയ സംഘത്തിന്റെ സമഗ്രമായ ഡേറ്റാ ബേസ് തയ്യാറാക്കും. അന്തര്‍ സംസ്ഥാന ബസുകളിലും വാഹനങ്ങളിലും സംയുക്ത പരിശോധന നടത്തും.
◾ സംസ്ഥാനത്ത് ലഹരി വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി. ഈ മാസം 24 നാണ് യോഗം. മന്ത്രിമാരും പൊലീസ്-എക്സൈസ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ലഹരിക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടികളും ഇനി തുടങ്ങുന്ന നടപടികളും യോഗത്തില്‍ തീരുമാനിക്കും. കോളേജ് ഹോസ്റ്റലിലടക്കം കഞ്ചാവ് പിടികൂടിയ സാഹചര്യത്തില്‍ സംയുക്ത ഓപ്പറേഷന് പൊലീസും എക്സൈസും തീരുമാനമെടുത്തിട്ടുണ്ട്.
◾ രാജ്യത്ത് വിവിധ ഇടങ്ങളിലായി 163 കോടിയുടെ ലഹരി വേട്ട. ഗുവാഹത്തി, ഇംഫാല്‍ സോണുകളില്‍ നിന്ന് 88 കോടിയുടെ ലഹരിമരുന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടി.അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘങ്ങള്‍ക്കെതിരെ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ പൊലീസ് അടക്കം ഏജന്‍സികള്‍ ലഹരിവേട്ട സജീവമാക്കിയിരിക്കുന്നത്. ലഹരിമുക്ത ഭാരതമെന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് ശക്തിപകരുന്ന നടപടിയെന്ന് വ്യക്തമാക്കിയ കേന്ദആഭ്യന്തരമന്ത്രി അമിത് ഷാ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ സംഘത്തെ അഭിനന്ദിച്ചു.
◾ ലഹരി മാഫിയയുടെ പിടിയില്‍ നിന്ന് നാടിനെ മോചിപ്പിക്കാനുള്ള പരിശ്രമത്തിന് കൂടുതല്‍ ശക്തി പകരാന്‍ പുതിയ സേനാംഗങ്ങള്‍ക്കാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 31 ബി-ബാച്ചിലെ 118 സബ്ഇന്‍സ്പെക്ടര്‍ പരിശീലനാര്‍ത്ഥികളുടെ പാസിംഗ്ഔട്ട് പരേഡിന് അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ കളമശേരി പോളിടെക്നിക്കിലെ ലഹരി വേട്ടയുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ കൂടി പിടിയിലായി. കളമശേരി പോളിടെക്നിക്കിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ കൊല്ലം സ്വദേശി അനുരാജ് ആണ് പിടിയിലായത്. ശനിയാഴ്ച രാത്രിയാണ് അനുരാജിനെ പിടികൂടിയത്. അനുരാജ് ആണ് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചതെന്നാണ് പിടിയിലായ മറ്റു പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്.
◾ ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നയിക്കുന്ന ചെന്നൈയിലെ പ്രതിഷേധ സംഗമത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. കേന്ദ്രത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിക്ക് സിപിഎം കേന്ദ്ര നേതൃത്വം അനുമതി നല്‍കിയിരുന്നു.മണ്ഡല പുനര്‍നിര്‍ണയ നീക്കത്തില്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന എം കെ സ്റ്റാലിന്റെ ആവശ്യം ന്യായമെന്നാണ് സിപിഎം അഭിപ്രായം.
◾ ഇടുക്കി ഗ്രാമ്പിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ ഇന്നലേയും മയക്കുവെടി വെക്കാന്‍ കഴിഞ്ഞില്ല. കടുവ കാട്ടിലേക്ക് കയറിയതായാണ് നിഗമനം എന്ന് കോട്ടയം ഡി എഫ് ഒ എന്‍.രാജേഷ് പറഞ്ഞു. ശനിയാഴ്ച രാത്രി വരെ ഗ്രാമ്പി പള്ളിക്ക് സമീപം കണ്ട കടുവയെ ഇന്നലെ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കടുവക്കായുള്ള തെരച്ചില്‍ ഇന്നും തുടരുമെന്നും കടുവയെ കണ്ടാല്‍ മയക്കു വെടി വെക്കാന്‍ സജ്ജമാണെന്നും കോട്ടയം ഡി എഫ് ഒ എന്‍ രാജേഷ് പറഞ്ഞു.
◾ കൊച്ചി വിമാനത്താവളത്തിനായി സ്ഥലമേറ്റെടുത്തപ്പോള്‍ വീടും പുരയിടവും നഷ്ടപ്പെട്ടവര്‍ക്കായി രൂപവത്ക്കരിച്ച രണ്ടാംഘട്ട പുനരധിവാസ പദ്ധതിയ്ക്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. നേരത്തെയുള്ള പാക്കേജില്‍ മതിയായ സംരക്ഷണം ലഭിക്കാത്തവര്‍ക്കാണ് രണ്ടാംഘട്ട പാക്കേജ് നടപ്പിലാക്കുന്നത്. സിയാല്‍ സബ് കമ്മറ്റി ചെയര്‍മാന്‍ കൂടിയായ മന്ത്രി പി. രാജീവ് മുന്‍കൈയെടുത്താണ് രണ്ടാംഘട്ട പാക്കേജിന് രൂപം നല്‍കിയത്.
◾ സര്‍ക്കാറിന്റെ വരുമാന സ്രോതസ്സുകളില്‍ പ്രധാനപ്പെട്ട വകുപ്പായ രജിസ്ട്രേഷന്‍ വകുപ്പ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത് 5500 ലധികം കോടി രൂപയാണെന്ന് മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍. 2023-24ല്‍ 5013.67 കോടി രൂപയായിരുന്നു വരുമാനം. എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും ക്യാഷ് ലെസ് സംവിധാനം ഏപ്രില്‍ മുതല്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
◾ സംസ്ഥാനത്ത് വേനല്‍മഴ കൂടുതല്‍ ജില്ലകളില്‍ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മാര്‍ച്ച് 20 വരെ മിക്ക ജില്ലകളിലും വേനല്‍മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.
◾ കോഴിക്കോട് താമരശ്ശേരിയിലെ അനധികൃത ട്യൂഷന്‍ സെന്ററുകള്‍ പൂട്ടാന്‍ ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്. ചട്ടം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസ് കൊല്ലപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.
◾ വിലങ്ങാട്ടെ ദുരിതബാധിതര്‍ക്കായി തയ്യാറാക്കിയ പുനരധിവാസ പട്ടികയെ കുറിച്ചും വ്യാപക പരാതി. ഉരുള്‍പൊട്ടല്‍ നേരിട്ട നിരവധി കുടുംബങ്ങള്‍ സര്‍ക്കാര്‍ തയ്യാറാക്കിയ ആദ്യ ഘട്ട പട്ടികയില്‍ നിന്ന് പുറത്തായി. ദുരിതബാധിതരായ 53 കുടുംബങ്ങളില്‍ 21 പേര്‍ മാത്രമാണ് പട്ടികയിലുളളത്. 15 ലക്ഷം പൂപയുടെ പാക്കേജില്‍ നിന്നാണ് നിരവധി കുടുംബങ്ങള്‍ പുറത്തായത്. അര്‍ഹരായ പലരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന വ്യാപക പരാതിയാണ് വിലങ്ങാട് നിന്നുയരുന്നത്.
◾ അധ്യാപകനെ തരൂവെന്ന മുദ്രാവാക്യമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ലാബ് ടെക്നോളജി വിദ്യാര്‍ത്ഥികള്‍ സമരത്തിലേക്ക്. 230 വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മൂന്ന് അധ്യാപകര്‍ മാത്രമാണ് ആകെയുള്ളത്. പ്ലസ്ടുവിന് ഉയര്‍ന്ന മാര്‍ക്ക് നേടി എം എല്‍ ടിക്ക് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളാണ് പഠനം മുന്നോട്ടു കൊണ്ടുപോകാനാകാതെ വിഷമിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ബി എസ് സി മെഡിക്കല്‍ ലാബോട്ടറി ടെക്നോളജി വിദ്യാര്‍ത്ഥികളാണ് സമരത്തിനിറങ്ങുന്നത്.
◾ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി ടി.ആര്‍. രഘുനാഥനെ തിരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറിയേറ്റില്‍ എടുത്ത തീരുമാനം എം.വി. ഗോവിന്ദന്‍ ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും അറിയിച്ചു. അന്തരിച്ച എ.വി. റസ്സലിന്റെ പിന്‍ഗാമിയായാണ് ടി.ആര്‍. രഘുനാഥന്‍ കോട്ടയം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്.
◾ കടയ്ക്കല്‍ ദേവീ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിലെ അലോഷിയുടെ സംഗീത പരിപാടിയില്‍ പാര്‍ട്ടി കൊടിയും ചിഹ്നവും പ്രദര്‍ശിപ്പിച്ചതിനെ തള്ളി ക്ഷേത്ര ഉപദേശക സമിതി. പാട്ടിനൊപ്പം എല്‍ഇഡി വാളില്‍ കൊടിയും ചിഹ്നം കാണിച്ചത് തെറ്റാണെന്ന് ഉപദേശക സമിതി പ്രസിഡന്റ് എസ് വികാസ് പറഞ്ഞു. സംഘാടകര്‍ക്ക് സംഭവിച്ച ശ്രദ്ധക്കുറവ് ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തും. ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഉയര്‍ന്ന വിവാദങ്ങളില്‍ ദു:ഖമുണ്ടെന്നും ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.
◾ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിലായ ഐഒസി ഡിജിഎം അലക്സ് മാത്യുവിന്റെ പക്കല്‍ വന്‍ നിക്ഷേപവും, മദ്യശേഖരവും. കൊച്ചിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിജിലന്‍സ് വന്‍ നിക്ഷേപത്തിന്റെ രേഖകള്‍ പിടിച്ചെടുത്തു. ഇയാളുടെ വീട്ടില്‍ വന്‍തോതില്‍ മദ്യശേഖരവുമുണ്ടെന്നാണ് വിജിലന്‍സ് വിശദമാക്കുന്നത്.
◾ മെഡിക്കല്‍ കോളേജില്‍ നിന്ന് പരിശോധനയ്ക്ക് അയച്ച ശരീരഭാഗങ്ങളുടെ സാംപിളുകള്‍ എടുത്തു കൊണ്ട് പോയ കേസില്‍ ആക്രി കച്ചവടക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സൂപ്രണ്ടിന്റെ പരാതിയിലാണ് യുപി സ്വദേശി ഈശ്വര്‍ ചന്ദിന്റെ (25) അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ ഒരു സംഘം ആള്‍ക്കാര്‍ തന്നെ മര്‍ദ്ദിച്ചുവെന്ന് ഈശ്വര്‍ ചന്ദ് മൊഴി നല്‍കിയിരുന്നു.
◾ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനപ്രിയരായ സീനിയര്‍ നേതാക്കളെ മത്സരിപ്പിക്കാനുള്ള തന്ത്രവുമായി കോണ്‍ഗ്രസ്. പരമാവധി സീറ്റുകള്‍ പിടിച്ചെടുക്കാന്‍ പതിനെട്ടടവും പയറ്റാനാണ് ശ്രമം. മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍, എന്‍ ശക്തന്‍ തുടങ്ങിയ നേതാക്കളെ മത്സരരംഗത്ത് ഇറക്കാനാണ് പാര്‍ട്ടിയില്‍ ആലോചന.◾ മഹാരാജാസ് കോളേജിലെ കെഎസ് യുവിന്റെ മുന്‍ യൂണിറ്റ് പ്രസിഡന്റും കെഎസ് യു മലപ്പുറം ജില്ലാ സെക്രട്ടറിയുമായ മുഹമ്മദ് നിയാസിനെ സംഘടനയുടെ എറണാകുളം ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചെന്ന് പരാതി. മഹാരാജാസ് കോളേജ് യൂണിറ്റ് കമ്മിറ്റി തെരഞ്ഞെടുപ്പിലെ തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് നിയാസ് പരാതിയില്‍ ആരോപിക്കുന്നു. കുറ്റക്കാര്‍ക്കെതിരെ സംഘടനാ തലത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ പൊലീസിലെ സമീപിക്കുമെന്നും വിഷയം പൊതുമധ്യത്തില്‍ ചര്‍ച്ചയാക്കുമെന്നും നിയാസ് പരാതിയില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
◾ പുനലൂരില്‍ റോഡ് മുറിച്ചു കടക്കുകയായിരുന്ന ഡോക്ടര്‍ക്ക് യുവാക്കള്‍ സഞ്ചരിച്ച ഇരുചക്രവാഹനം ഇടിച്ച് ഗുരുതര പരുക്ക്. മുന്‍ ഡിഎംഒയും നിലവില്‍ പുനലൂര്‍ പ്രണവം ആശുപത്രിയിലെ സീനിയര്‍ ഡോക്ടറുമായ പുഷ്പാംഗതനാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി പുനലൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തുവച്ചായിരുന്നു അപകടം. തലയ്ക്ക് അടക്കം പരുക്കേറ്റ ഡോക്ടര്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
◾ വ്യാജ എല്‍എസ്ഡി കേസില്‍ കുറ്റാരോപിതയായ ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണി, പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ഷീല സണ്ണിയെ വ്യാജ കേസില്‍ കുടുക്കിയ സംഭവം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനാണ് ഇവര്‍ മൊഴി നല്‍കിയത്. തനിക്കറിയാവുന്ന കാര്യങ്ങള്‍ പൊലീസിനോട് പറഞ്ഞുവെന്നും കേസില്‍ എക്സൈസിനും പങ്കുണ്ടെന്നും ആരോപിച്ച് ഷീല സണ്ണി, കേസ് കാരണം ജീവിതം തന്നെ തകര്‍ന്നുവെന്നും പറഞ്ഞു.
◾ കനത്ത മഴയില്‍ നിറഞ്ഞൊഴുകിയ ഓടയില്‍വീണ് കോഴിക്കോട് കോവൂരില്‍ ഇന്നലെ രാത്രി ഒരാളെ കാണാതായി. കോവൂര്‍ സ്വദേശി ശശി (60) ആണ് ഓടയില്‍ വീണത്. കോവൂര്‍ എംഎല്‍എ റോഡില്‍ മണലേരിതാഴത്തെ ബസ് സ്റ്റോപ്പിനടുത്തുള്ള ഓടയുടെ സമീപം നില്‍ക്കുകയായിരുന്ന ശശി കാല്‍വഴുതി ഓടയിലേക്ക് വീഴുകയായിരുന്നുഎന്നാണ് പ്രാഥമികമായി അനുമാനിക്കുന്നത്. 2 കിലോമീറ്ററോളം ദൂരം ഫയര്‍ഫോഴ്സ് തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇയാളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
◾ വൈക്കം വെച്ചൂര്‍ ചേരംകുളങ്ങരയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കുടവെച്ചൂര്‍ സ്വദേശി സുധീഷ് (30) ആണ് മരിച്ചത്. ബൈക്ക് ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് ബസില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
◾ കോഴിക്കോട് നിന്ന് കൂമ്പാറയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം. മുക്കത്താണ് ബസ് അപകടത്തില്‍ പെട്ടത്. ബസില്‍ ഇരുപതോളം യാത്രക്കാരുണ്ടായിരുന്നു. ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ പതിനഞ്ച് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.
◾ ഗൂഗിള്‍ മാപ്പ് നോക്കി തടയണയിലൂടെ സഞ്ചരിച്ച കാര്‍ രാത്രിയില്‍ പുഴയിലേക്ക് പതിച്ചു. കാറിലുണ്ടായിരുന്ന അഞ്ചംഗകുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം കോട്ടക്കല്‍ ചേങ്ങോട്ടൂര്‍ മന്താരത്തൊടി വീട്ടില്‍ ബാലകൃഷ്ണന്‍ (57), സദാനന്ദന്‍, വിശാലാക്ഷി, രുഗ്മിണി, കൃഷ്ണപ്രസാദ് എന്നിവരാണ് രക്ഷപ്പെട്ടത്. തിരുവില്വാമലയിലെ കുത്താമ്പുള്ളിയില്‍ നിന്നും കൈത്തറി തുണികളും മറ്റും വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.
◾ താമരശ്ശേരി പെരുമ്പള്ളിയില്‍ നിന്ന് മാര്‍ച്ച് പതിനൊന്നാം തിയതി മുതല്‍ കാണാതായ പെണ്‍കുട്ടി തൃശ്ശൂരിലെത്തിയതായി കണ്ടെത്തി. 14-ാം തിയ്യതി തൃശ്ശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജിലാണെത്തിയത്. പെണ്‍കുട്ടി നടന്നുവരുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറി. ബന്ധുവായ യുവാവിനെയും ദൃശ്യങ്ങളില്‍ കാണാം.
Tags
* Please Don't Spam Here. All the Comments are Reviewed by Admin.