| പ്രഭാത വാർത്തകൾ |
|---|
| 2025 | മാർച്ച് 7 | വെള്ളി |
| 1200 | കുംഭം 23 | മകീര്യം |
◾ മലപ്പുറം താനൂരില്‍ നിന്ന് ബുധനാഴ്ച കാണാതായ പെണ്‍കുട്ടികളെ മുംബൈ ലോണോവാലയില്‍ നിന്ന് കണ്ടെത്തി. താനൂര്‍ ദേവദാര്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളെയാണ് ട്രെയിനില്‍ സഞ്ചരിക്കവെ റെയില്‍വെ പൊലീസ് കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് കേരള പോലിസ് നടത്തിയ അന്വേഷണം വിജയം കാണുകയായിരുന്നു. കേരള പൊലീസ് നല്‍കിയ വിവരങ്ങള്‍ പിന്തുടര്‍ന്ന് റെയില്‍വെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ ചെന്നൈ - എഗ്മോര്‍ എക്സ്പ്രസില്‍ നിന്ന് കണ്ടെത്തിയത്.
◾ വൈകീട്ട് നാല് മണിയോടെ മുംബൈ സിഎസിടി റെയില്‍വെ സ്റ്റേഷനില്‍ എത്തിയ പെണ്‍കുട്ടികള്‍ രാത്രി ഒന്‍പത് മണിയോടെ തങ്ങളുടെ മൊബൈല്‍ ഫോണില്‍ പുതിയ സിം കാര്‍ഡ് ഇട്ടതാണ് ഇവരെ കണ്ടെത്താന്‍ പോലീസിന് നിര്‍ണായകമായത്. കുട്ടികളുടെ മൊബൈല്‍ ലൊക്കേഷന്‍ നിരീക്ഷിക്കുകയായിരുന്ന കേരള പൊലീസിന് ഇവര്‍ പുതിയ സിം ഫോണില്‍ ഇട്ടപ്പോള്‍ തന്നെ ടവര്‍ ലൊക്കേഷന്‍ ലഭിച്ചു. എന്നാല്‍ 10.45ഓടെ ഇവര്‍ സിഎസ്ടിയില്‍ നിന്ന് ചെന്നൈ എഗ്മോര്‍ എക്സ്പ്രസില്‍ കയറി. 1.45ന് ട്രെയിന്‍ ലോണാവാലയില്‍ എത്തിയപ്പോഴാണ് റെയില്‍വെ പൊലീസ് പെണ്‍കുട്ടികളെ പിടികൂടുന്നത്.
◾ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട എടവണ്ണ സ്വദേശി അക്ബര്‍ റഹീമിനൊപ്പമാണ് കോഴിക്കോട്ടുനിന്ന് ബുധനാഴ്ച ഉച്ചയ്ക്ക് താനൂരിലെ പെണ്‍കുട്ടികള്‍ മുംബൈയിലേക്ക് പോയതായാണ് പോലീസിന് ലഭിച്ച വിവരം. കാണാതായ പെണ്‍കുട്ടികളിലൊരാള്‍ ആവശ്യപ്പെട്ടിട്ടാണ് യുവാന് ഒപ്പം പോയതെന്നാണ് അക്ബര്‍ റഹീമിന്റെ കുടുംബം പറയുന്നത്. വീട്ടില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്നും, കുടുംബത്തോടൊപ്പം തുടരാന്‍ കഴിയില്ലെന്നും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയാണെന്നും പറഞ്ഞപ്പോള്‍ യുവാവ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ സഹായിച്ചാലും ഇല്ലെങ്കിലും താന്‍ പോകുമെന്ന് പെണ്‍കുട്ടി പറഞ്ഞുവെന്നും കുട്ടിയുടെ ദുരവസ്ഥ കണ്ടാണ് റഹീം കൂടെ പോയതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
◾ മലപ്പുറം താനൂരില്‍നിന്ന് കാണാതായ പെണ്‍കുട്ടികള്‍ നാലര മണിക്കൂറുകളോളം സലൂണില്‍ ഉണ്ടായിരുന്നുവെന്ന് മുംബൈയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ലൂസി. അവരെ കാണാതായ വിവരമൊന്നും അറിഞ്ഞിരുന്നില്ലെന്നും കേരളത്തിലെ പോലീസ് സ്റ്റേഷനില്‍നിന്ന് ഫോണ്‍ കോള്‍ വന്നപ്പോഴാണ് കാര്യമറിഞ്ഞതെന്നും എന്നാല്‍ പോലിസ് വിളിക്കുന്നതിന് പതിനഞ്ച് മിനിറ്റിന് മുമ്പ് അവര്‍ ബ്യൂട്ടി പാര്‍ലറില്‍നിന്നും ഇറങ്ങിയിരുന്നുവെന്നും ബ്യൂട്ടി പാര്‍ലര്‍ ഉടമ പറഞ്ഞു.
◾ ഫ്ലക്സ് ബോര്‍ഡും കൊടിതോരണങ്ങളും ഉപയോഗിക്കുന്നതില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം കോടതി ഉത്തരവ് ലംഘിക്കുന്നുവെന്ന് സിംഗിള്‍ ബെഞ്ച് കുറ്റപ്പെടുത്തി. കൊല്ലത്ത് കൂടി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആരെയാണ് ഭയക്കുന്നതെന്നും ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.
◾ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുള്ള ഹജ്ജ് യാത്രയ്ക്ക് ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതിനെതിരായ ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. നിരക്ക് നിശ്ചയിക്കുന്നത് ന്യൂനപക്ഷകാര്യ മന്ത്രാലയമാണെന്നും നയപരമായ തീരുമാനത്തില്‍ കോടതി അഭിപ്രായം പറയുന്നത് ഉചിതമാകില്ലെന്നും കോടതി ഇടപെടല്‍ വിപരീത ഫലമുണ്ടാക്കിയേക്കാമെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. കോഴിക്കോട് - ജിദ്ദ വിമാനങ്ങളുടെ യാത്രാനിരക്ക് കൂടാനുള്ള കാരണം പരിശോധിച്ച് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
◾ കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിനെതിരെ ഒരു പരാതിയും ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ. കൈക്കൂലി വാങ്ങിയെന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്ന പമ്പ് അപേക്ഷകന്‍ പ്രശാന്തിന്റെ വാദം പൊളിക്കുന്നതാണ് അഡ്വ. കുളത്തൂര്‍ ജയ് സിംഗ് നല്‍കിയ വിവരാവകാശ അപേക്ഷക്ക് വിജിലന്‍സ് ഡയറക്ടറേറ്റ് നല്‍കിയ മറുപടി. എഡിഎമ്മായിരുന്ന നവീന്‍ ബാബുവിനെതിരെ പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ കിട്ടിയിട്ടില്ലെന്നാണ് വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടി.
◾ കോട്ടയം മേവടയില്‍ കൈതച്ചക്ക തോട്ടത്തില്‍ നിന്ന് കണ്ടെത്തിയ അസ്ഥികൂടം മീനച്ചില്‍ നിന്നും കാണാതായ മാത്യു തോമസിന്റെതെന്ന് സ്ഥിരീകരണം. ഡിഎന്‍എ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഫെബ്രുവരി 3 നാണ് കൈതച്ചക്ക തോട്ടത്തില്‍ ഒരു അസ്ഥികൂടം കണ്ടെത്തിയത്. ഡിസംബര്‍ 21നായിരുന്നു മാത്യു തോമസിനെ കാണാതായത്. അസ്ഥികൂടം എങ്ങനെ തോട്ടത്തിലെത്തി എന്നതില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്.
◾ ഏറ്റുമാനൂരില്‍ ട്രെയിന് മുന്നില്‍ ചാടി അമ്മയും പെണ്‍മക്കളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് നോബി ലൂക്കോസ് റിമാന്‍ഡില്‍. ഏറ്റുമാനൂര്‍ കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. നോബിയെ കോട്ടയം ജില്ലാ ജയിലിലേക്ക് മാറ്റും.ഭര്‍ത്താവ് നോബി ലൂക്കോസ് പലപ്പോഴായി ക്രൂരമായി ഉപദ്രവിച്ചതിനെ തുടര്‍ന്നാണ് ഷൈനി വീടുവിട്ടിറങ്ങിയതും വിവാഹമോചനത്തിന് നീങ്ങിയതും. വിവാഹമോചന കേസ് നീണ്ട് പോകുന്നതും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും ജോലി കിട്ടാത്തതും ഷൈനിയെ മാനസിക പ്രയാസത്തിലേക്ക് നയിച്ചുവെന്നുമാണ് കരുതുന്നത്.
◾ മലപ്പുറത്ത് ലോറിയില്‍ കടത്തിക്കൊണ്ട് വന്ന 10,430 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് പിടിച്ചെടുത്തു. 300 കന്നാസുകളിലായാണ് സ്പിരിറ്റ് കടത്തിക്കൊണ്ട് വന്നത്. മലപ്പുറം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡും എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് അഡീഷണല്‍ കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡ് പാര്‍ട്ടിയും തിരൂര്‍ എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് വന്‍ സ്പിരിറ്റ് ശേഖരം പിടികൂടിയത്.






