കറുകച്ചാൽ: കോട്ടയം ജില്ലയിലെ നെടുംകുന്നം ഗവ.ഹയർ സെക്കൻ്ററി സ്കൂളിലാണ് വിദ്യാഭ്യാസ വകുപ്പിൻ്റെയും, വിദ്യഭ്യാസ മന്ത്രിയുടെയും മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാതെ താല്കാലിക അദ്ധ്യാപക നിയമനം നടന്നിരിക്കുന്നത്.
ഹൈക്കോടതി വിധിന്യായത്തിൻ്റെ അടിസ്ഥാനത്തിൽ സർക്കാർ സ്കൂളുകളിൽ ദിവസവേതന നിയമനങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള തെരഞ്ഞെടുപ്പു സമിതി അംഗങ്ങൾ മാത്രം ചേർന്നാണ് ഉദ്യോഗാർത്ഥിയെ തെരഞ്ഞെടുക്കേണ്ടത്.
സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ബന്ധപ്പെട്ട സ്കൂളിലെ പ്രഥമ അധ്യാപകൻ, പിടിഎ പ്രസിഡൻറ്, അതാത് വിഷയങ്ങളിൽ പ്രാവിണ്യം നേടിയ അധ്യാപകർ തുടങ്ങിയ സമിതിയാണ് ഇൻറർവ്യൂ ബോർഡിൽ ഉണ്ടാവേണ്ടത് എന്നാൽ ഇത്തരം മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ ചില അധ്യാപകരുടെ ഏകപക്ഷീയമായ തീരുമാനങ്ങൾക്ക് വിധേയമായാണ് സാമ്പത്തികശാസ്ത്രം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അധ്യാപകരെ നിയമിച്ചിരിക്കുന്നത്. കൂടാതെ പ്രൊഫഷണൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ പരിഗണിച്ചില്ല. ഇന്റർവ്യൂവിന് പങ്കെടുത്ത ആളുടെ വയസ്സ് പരിഗണിച്ചില്ല. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളുകളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ പഠിപ്പിച്ച പ്രവർത്തി പരിചയം പരിഗണിക്കപ്പെട്ടിട്ടില്ലയെന്ന് ഇൻ്റർവ്യൂവിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾ പറഞ്ഞു. റാങ്കുലിസ്റ്റുകളിൽ ഇടം നേടിയവരെ പരിഗണിക്കന്നമെന്നിരിക്കെ യാതൊരു വിധ മാനദണ്ഡങ്ങളും പാലിക്കാതെയുള്ള നടപടിക്രമങ്ങൾ കാലങ്ങളായി പ്രതീക്ഷയോടെ കാത്തിരിക്കുന്നവർക്കുള്ള നീതി നിഷേധമാണ്.