കമ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ (VS Achuthanandan) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് 3.20നായിരുന്നു അന്ത്യം. 101 വയസായിരുന്നു.
വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെക്കാലമായി വീട്ടിൽ വിശ്രമത്തിലായിരുന്ന വി എസിനെ ഹൃദയാഘാതത്തെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ആലപ്പുഴ അറവുകാട് ക്ഷേത്ര ദേവസ്വം പ്രസിഡന്‍റായിരുന്ന അമ്പലപ്പുഴ താലൂക്കിലെ പുന്നപ്ര വെന്തലത്തറ അയ്യൻ ശങ്കരന്റെയും അക്കമ്മയുടെയും നാലു മക്കളിൽ മൂന്നാമൻ.1923 ഒക്ടോബർ 20-ന് തുലാമാസത്തിലെ അനിഴം നക്ഷത്രത്തിൽ ജനിച്ചു.ഗംഗാധരൻ, പുരുഷോത്തമൻ എന്നിവർ അച്യുതാനന്ദൻ്റെ ജ്യേഷ്ഠ സഹോദരന്മാരും ആഴിക്കുട്ടി ഇളയ സഹോദരിയും.നാലു വയസ്സുള്ളപ്പോൾ അമ്മയും പതിനൊന്നാം വയസ്സിൽ അച്ഛനും മരിച്ചതിനെത്തുടർന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളർത്തിയത്. അച്ഛൻ മരിച്ചതോടെ ഏഴാം ക്ളാസ്സിൽ വച്ച് പഠനം അവസാനിപ്പിച്ച ഇദ്ദേഹം ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജൗളിക്കടയിൽ ജോലി നോക്കി. നിവർത്തനപ്രക്ഷോഭത്തിന്‍റെ ചൂടും ചൂരുമേറ്റ് 1938-ൽ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായി.
17-ാം വയസിൽ ആസ്പിൻവാൾ കയർ ഫാക്റ്ററിയിൽ ജോലിക്കു കയറി. ടി.വി. തോമസ് പ്രസിഡന്‍റും ആർ. സുഗതൻ സെക്രട്ടറിയുമായ കയർ ഫാക്റ്ററി തൊഴിലാളി യൂണിയന്‍റെ സജീവ പ്രവർത്തകനായി. പി. കൃഷ്ണപിള്ള നേതൃത്വം നൽകിയ ഒരുമാസം നീണ്ട പഠന ക്ലാസിലെ ഏറ്റവും സജീവമായ അംഗം വി.എസ് ആയിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയിൽ 18 കഴിഞ്ഞവർക്കേ അംഗത്വം നൽകാവൂ എന്ന തീരുമാനം തിരുത്താൻ കൃഷ്ണപിള്ള തന്നെ ഇടപെട്ടതിനാൽ 1940-ൽ ആ 17കാരന് കമ്യൂണിസ്റ്റ് പാർട്ടി അംഗത്വം ലഭിച്ചു.
പി കൃഷ്ണപിള്ളയാണ് കുട്ടനാട്ടിലെ കർഷകത്തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കാൻ വി എസിനെ നിയോഗിച്ചത്. പിന്നീട് പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുക്കുന്നതിനിടെ അറസ്റ്റ് വാറണ്ട് ഉണ്ടായതോടെ പൂഞ്ഞാറിലേയ്ക്ക് ഒളിവിൽ പോയി. പോലീസിന്‍റെ പിടിയിലായ വി എസ് മരണതുല്യമായ അതിക്രൂരമായ ലോക്കപ്പ് മർദ്ദനത്തിനിരയായി.