ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പോർച്ചുഗലിനെ പരാജയപ്പെടുത്തി ദക്ഷിണ കൊറിയ പ്രീക്വാർട്ടറിൽ പ്രവേശിച്ചപ്പോൾ ഉറുഗ്വായയുടെ സ്വപ്നങ്ങളാണ് പൊലിഞ്ഞത്. ഘാനക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ചിട്ടും ഉറുഗ്വായ്ക്ക് പ്രീക്വാര്‍ട്ടറിലെത്താൻ കഴിഞ്ഞില്ല.ആക്രമണങ്ങളും പ്രത്യാക്രമണങ്ങളാലും നിറഞ്ഞതായിരുന്നു ദക്ഷിണ കൊറിയ-പോർച്ചുഗൽ പോരാട്ടം. ആദ്യ പകുതിയിൽ തന്നെ ഇരു ടീമും ഓരോ ഗോൾ നേടി ഒപ്പമെത്തിയതോടെ രണ്ടാം പകുതിയിൽ മത്സരം ത്രില്ലറിലായി. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു ദക്ഷിണ കൊറിയയുടെ വിജയഗോളെത്തിയത്.
പോര്‍ച്ചുഗല്‍ അഞ്ചാം മിനിറ്റില്‍ റിക്കാർഡോ ഹോർറ്റയുടെ ഗോളിലായിരുന്നു മുന്നിലെത്തിയത്. എന്നാൽ ഏറെ വൈകിയില്ല 27-ാം മിനിറ്റില്‍ കിം യാാങ് ഗ്വോന് കോർണർ ഗോളിലെത്തിച്ച് മത്സരം സമനിലയിലെത്തിച്ചു. രണ്ടാം പകുതിയില്‍ വിജയ ഗോളിനായി മത്സരിച്ച പോര്‍ച്ചുഗലിന് ദക്ഷിണ കൊറിയൻ പ്രതിരോധത്തെ മറികടക്കാൻ കഴിയാതെ വന്നു. ഇഞ്ചുറി ടൈമില്‍(90+1) ഹ്വാങ് ഹീ ചാനിലൂടെ ദക്ഷിണ കൊറിയ വിജയമുറപ്പിച്ചു.
മറ്റൊരു മത്സരത്തില്‍ ഘാനയോട് ഉറുഗ്വായ് ജയിച്ചെങ്കിലും പ്രീക്വാർട്ടറിലേക്കെത്താൻ കഴിഞ്ഞില്ല. ഗോള്‍വ്യത്യാസവും പോയന്റും തുല്യമായതോടെ അടിച്ച ഗോളിന്റെ എണ്ണത്തിലാണ് ഉറുഗ്വായെ മറികടന്ന് ദക്ഷിണ കൊറിയ അവസാന 16-ലേക്ക് മുന്നേറിയത്. കൊറിയ നാല് ഗോളുകള്‍ നേടിയപ്പോൾ ഉറുഗ്വായ് രണ്ടു ഗോളുകള്‍ മാത്രമാണ് അടിച്ചത്. മത്സരത്തിന്റെ 26-ാം മിനിറ്റിലായിരുന്നു ഉറുഗ്വായുടെ ആദ്യ ഗോള്‍ പിറന്നത്. 32-ാം മിനിറ്റില്‍ ഉറുഗ്വായുടെ രണ്ടാം ഗോളുമെത്തി. ജോർജിയന്‍ ഡി അരാസ്കേറ്റയാണ് ഉറുഗ്വായ്ക്കായി ഇരുഗോളും നേടിയത്.
| Group56 |


