സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ 2023 ന്റെ ഭാഗമായാണ് പ്രസിദ്ധീകരണം.ആകെ 2,67,95,581 വോട്ടർമാരാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. 09.11.2022 ൽ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ആകെ വോട്ടർമാരുടെ എണ്ണം 2,71,62,290 ആയിരുന്നു.പട്ടിക പുതുക്കൽ കാലയളവിൽ നടന്ന വോട്ടർ പട്ടിക ശുദ്ധീകരണ പ്രക്രിയയുടെ പശ്ചാത്തലത്തിൽ മരണപ്പെട്ടതും (3,60,161) , താമസം മാറിയതും (1,97,497) ഉൾപ്പെടെ 5,65,334 വോട്ടർമാരാണ് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടത്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളിന്റെ നിർദേശ പ്രകാരം ജില്ലകൾതോറും വോട്ടർ പട്ടിക പുതുക്കലിനായി തീവ്ര യജ്ഞമാണ് നടന്നത്.
അഞ്ച് ലക്ഷത്തിലധികം വോട്ടർമാർ പട്ടികയിൽ നിന്ന് നീക്കപ്പെട്ടത് വോട്ടർ പട്ടിക ശുദ്ധീകരിച്ചു എന്നതിനു തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചർത്തു. പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ കാലയളവിൽ ബൂത്ത് ലെവൽ ഓഫീസർമാർ നിരന്തരം വീടുകൾ സന്ദർശിച്ചാണ് മരണപ്പെട്ടവരുടേത് ഉൾപ്പെടെ ഏറ്റവും പുതിയ വിവരങ്ങൾ ശേഖരിച്ചത്.
സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിൽ (www.ceo.kerala.gov.in) അന്തിമ വോട്ടർ പട്ടിക വിവരങ്ങൾ ലഭ്യമാണ്. കൂടാതെ സൂക്ഷ്മ പരിശോധനകൾക്കായി താലൂക്ക് ഓഫീസുകളിലും ,വില്ലേജ് ഓഫീസുകളിലും, ബൂത്ത് ലെവൽ ഓഫീസറുടെ കൈവശവും അന്തിമ വോട്ടർ പട്ടിക ലഭിക്കും.
ആകെ സ്ത്രീ വോട്ടർമാർ 1,38,26,149 പേർ. ആകെ പുരുഷ വോട്ടർമാർ 1,29,69,158. ആകെ 274 ഭിന്നലിംഗ വോട്ടർമാരാണ് പട്ടികയിലിടം നേടിയത്. കൂടുതൽ വോട്ടർമാരുള്ള ജില്ല മലപ്പുറമാണ്. 32,18,444 പേരാണ് മലപ്പുറം ജില്ലയിലുള്ളത്.6,15,984 വോട്ടർമാരുള്ള വയനാടാണ് വോട്ടർമാർ കുറവുള്ള ജില്ല. കൂടുതൽ സ്ത്രീ വോട്ടർമാരുള്ള ജില്ല മലപ്പുറമാണ്. 16,08,247 പേരാണ് ജില്ലയിൽ നിന്നും പട്ടികയിൽ ഇടം നേടിയത്. കൂടുതൽ ഭിന്നലിംഗ വോട്ടർമാരുള്ള ജില്ല തിരുവനന്തപുരമാണ്. 55 ഭിന്നലിംഗ വോട്ടർമാരാണ് ജില്ലയിലുള്ളത്.
ആകെ പ്രവാസി വോട്ടർമാർ 87,946 ആണ്. 34,695 പ്രവാസി വോട്ടർമാറുള്ള കോഴിക്കോടാണ് പ്രവാസി വോട്ടർമാർ കൂടുതലുള്ള ജില്ല. പതിനെട്ട് വയസുള്ള 41,650 വോട്ടർമാരാണ് പുതിയതായി വോട്ടർ പട്ടികയിൽ ഉൾപ്പെട്ടത്. 17 വയസ് പൂർത്തിയായ 14,682 പേരാണ് മുൻകൂറായി വോട്ടർ പട്ടികയിൽ പേര് ചേർക്കാനായി അപേക്ഷിച്ചിരിക്കുന്നത്.
Crd:news18malayalam
| Group56 |


