ചലച്ചിത്ര നടനും മുൻ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു. കാൻസർ സംബന്ധിയായ ആരോഗ്യപ്രശ്നങ്ങൾ മൂലം ഗുരുതരാവസ്ഥയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ രാത്രി 10.45നായിരുന്നു അന്ത്യം. ഭാര്യ ആലീസ്, മകന്‍ സോണറ്റ്.തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ തെക്കേത്തല വറീത് – മാർഗലീത്ത ദമ്പതികളുടെ എട്ടു മക്കളിൽ അഞ്ചാമനായി 1948 ഫെബ്രുവരി 28നാണ് ഇന്നസെന്‍റ് ജനിച്ചത്.
1972ൽ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ ചിത്രം. മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനായ അമ്മയുടെ പ്രസിഡന്‍റായി 12 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. 1989 ല്‍ പുറത്തിറങ്ങിയ റാംജിറാവു സ്പീക്കിങ് എന്ന ചിത്രത്തിലെ മാന്നാര്‍ മത്തായി എന്ന കഥാപാത്രത്തിലൂടെ മുന്‍നിര നായകന്മാര്‍ക്കൊപ്പം തിളങ്ങി. സത്യന്‍ അന്തിക്കാട്, സിദ്ദിഖ് ലാല്‍, പ്രിയദര്‍ശന്‍, രഞ്ജിത്ത് എന്നിവരുടെ സിനിമകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു.
2021 ലാണ് നോൺ-ഹോഡ്ജ്കിൻസ് ലിംഫോമ സ്ഥിരീകരിച്ചത്. തുടർന്ന് എയിംസിൽ ഉൾപ്പെടെ ചികിത്സ തേടിയിരുന്നു. അസുഖം ഭേദമായി സിനിമയിൽ സജീവമായ ശേഷം ഇക്കൊല്ലം വീണ്ടും ആരോഗ്യനില വഷളാവുകയായിരുന്നു.ഇസിഎംഒ സഹായത്തിലായിരുന്നു അദ്ദേഹമെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ നേരത്തേ വ്യക്തമാക്കിയിരുന്നു. കാന്‍സറിനെ ഇച്ഛാശക്തിയോടെ അതിജീവിച്ച് തിരിച്ചുവന്ന നടനായിരുന്നു അദ്ദേഹം. കാന്‍സര്‍ വാര്‍ഡിലെ ചിരി എന്നത് ഉള്‍പ്പടേയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.
| Group63 |


