കോട്ടയത്ത് സിഐടിയു തൊഴിലാളികൾ പ്രൈവറ്റ് ബസിനു മുന്നിൽ കൊടികുത്തിയതോടെ ഉടമ ഇതേ ബസിനു മുന്നിൽ ലോട്ടറിക്കച്ചവടം തുടങ്ങി. കോട്ടയം - തിരുവാർപ്പ് റൂട്ടിൽ സർവീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസിന്റെ ഉടമ തിരുവാർപ്പ് വെട്ടിക്കുളങ്ങര രാജ്മോഹനാണു ബസിനു മുന്നിൽ ലോട്ടറിക്കച്ചവടം തുടങ്ങിയത്.
ഗൾഫിൽ നിന്നു മടങ്ങിയെത്തി ബസ് സർവീസ് തുടങ്ങിയ രാജ്മോഹന് നാലു ബസുകളുണ്ട്. മുൻ സൈനികൻ കൂടിയായ രാജ്മോഹൻ ബിജെപി കുമരകം മണ്ഡലം വൈസ് പ്രസിഡന്റുമാണ്. 'ടൈംസ് സ്ക്വയർ ലക്കി സെന്റർ' എന്നാണു ലോട്ടറി വിൽപന കേന്ദ്രത്തിനു പേരിട്ടിരിക്കുന്നത്. മുഖ്യമന്ത്രി ന്യൂയോർക്കിലെത്തി പ്രവാസികളെ അഭിസംബോധന ചെയ്തതു ടൈംസ് സ്ക്വയറിലാണ്. ലോട്ടറിക്കച്ചവടം തുടങ്ങിയതു മുഖ്യമന്ത്രി ടൈംസ് സ്ക്വയറിൽ പ്രവാസികളെ അഭിസംബോധന ചെയ്തപ്പോൾ ധരിച്ച തരത്തിലുള്ള കോട്ടും സ്യൂട്ടും അണിഞ്ഞാണ്.
കോട്ടയം ലേബർ ഓഫീസിൽ നടത്തിയ ചർച്ചയിൽ റൂട്ടിലെ കളക്‌ഷനും സാഹചര്യങ്ങളും കണക്കിലെടുത്തു ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതുപ്രകാരം ശമ്പളം കൂട്ടി നൽകുകയും ചെയ്തു. നിശ്ചിത കളക്‌ഷൻ ലഭിച്ചാൽ കൊടുക്കേണ്ട ബാറ്റ സംബന്ധിച്ചാണു നിലവിൽ തർക്കമുള്ളത്.
അതേസമയം, ശമ്പളപരിഷ്കരണം നടപ്പാക്കാത്തതിനാലാണു സമരം നടത്തുന്നതെന്നാണ് മോട്ടോർ ആൻഡ് മെക്കാനിക്കൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റ് പി.ജെ. വർഗീസ് പറഞ്ഞത്.




