കണ്ടൽചെടികളുടെ പ്രാധാന്യം ശാസ്ത്രലോകം തിരിച്ചറിയുന്നതിനു മുൻപേ നടന്ന പരിപാലകയായിരുന്നു കണ്ടലമ്മച്ചി . കണ്ടൽക്കാടുകൾക്കായി തൻ്റെ ജീവിതം മാറ്റിവച്ച കണ്ടലമ്മച്ചി ഓർമ്മയായിട്ട് 14 വർഷം.
മലബാറിൽ കല്ലേൻ പൊക്കുടനും മധ്യ തിരുവിതാംകൂറിൽ മറിയാമ്മ കുര്യൻ എന്ന കണ്ടലമ്മച്ചിയുമായിരുന്നു കണ്ടൽ ചെടികളെ പരിപാലിച്ച പ്രകൃതി സ്നേഹികൾ.
വേമ്പനാട്ടു കായലിനു സമീപം കുമരകം ചെപ്പന്നൂക്കരി വീട്ടിലാണ് മറിയാമ്മയുടെ ജനനം.തനിക്ക് 11 മക്കളാണുള്ളതെന്നും അതിൽ പതിനൊന്നാമത്തെ മകൾ കണ്ടൽചെടികളാണെന്നും മറിയാമ്മ വാതോരാതെ പറയുമായിരുന്നു. ബേക്കർ സായിപ്പിൻ്റെ സുഖവാസകേന്ദ്രവും ഭരണകേന്ദ്രവുമായിരുന്നു കുമരകത്തെ രാജ് ഹോട്ടൽ.
സായിപ്പിൻ്റെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു മറിയാമ്മയുടെ അച്ഛൻ കുര്യൻ . താജിനോട് ചേർന്നുള്ള കായലിൽ ഒഴുകി നടന്നിരുന്ന കണ്ടൽ വിത്തുകൾ ശേഖരിച്ചു തൻ്റെ പുരയിടത്തിനു ചുറ്റും വേലി തീർക്കുന്നതു കുട്ടിക്കാലം മുതൽ മറിയാമ്മ കണ്ടിരുന്നു.കണ്ടൽച്ചെടികളുടെ പരിപാലനം അച്ഛനിൽ നിന്നാണ് മറിയാമ്മ പഠിക്കുന്നത്.
കണ്ടലമ്മച്ചി ഓർമ്മ ദിനം കണ്ടൽ സംരക്ഷണ ദിനമായി ആചരിച്ചു.കോട്ടയം ഗവ. ടി ടി ഐ യിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേർന്ന യോഗം പരിസ്ഥിതി പ്രവർത്തകനും വൃക്ഷവൈദ്യനുമായ കെ.ബിനു ഉദ്ഘാടനം ചെയ്തു.
ടി.ടി.ഐ പ്രിൻസിപ്പൽ ആശാ സിബി അദ്ധ്യക്ഷത വഹിച്ചു.കണ്ണൂർ കണ്ടൽ പ്രോജക്ട് മാനേജർ രമിത്ത് എം മുഖ്യ പ്രഭാഷണം നടത്തി. കണ്ടലമ്മച്ചിയുടെ മകൻ ജോബി കുര്യൻ മാതൃസ്മരണ നടത്തി.യോഗത്തിൽ കെസി യാ മോൾവി, ഇത്തിത്താനം വിജയകുമാർ, ഗോപകുമാർ കങ്ങഴ ,ടോണി ആൻ്റണി എന്നിവർ പ്രസംഗിച്ചു.