കോട്ടയം: നാടിനെ മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കുന്നതിനായി സർക്കാർ നടപ്പാക്കുന്ന മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി. മാലിന്യമുക്തം നവകേരളം പ്രതിജ്ഞയെടുത്തശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയും പരിസരപ്രദേശങ്ങളും വൃത്തിയാക്കിയാണ് ശുചീകരണപ്രവർത്തനങ്ങൾക്ക് തുടക്കമായത്.
മെഡിക്കൽ കോളജ് അങ്കണത്തിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ മാലിന്യങ്ങൾ ശേഖരിച്ച് ശുചീകരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ഏറ്റുമാനൂർ നിയമസഭ മണ്ഡലം നവംബർ ഒന്നിന് സമ്പൂർണ മാലിന്യമുക്തമണ്ഡലമാക്കി മാറ്റുന്നതിനുള്ള 'വൃത്തി' കർമ്മപദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. മാലിന്യമുക്തം നവകേരളം പ്രതിജ്ഞ മന്ത്രി ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും ജനപ്രതിനിധികളും ഡോക്ടർമാരും അധ്യാപകരും മെഡിക്കൽകോളജ് ജീവനക്കാരും വിദ്യാർഥികളും എൻ.എസ്.എസ്. വോളന്റിയർമാരും പൊതുജനങ്ങളും ശുചീകരണപ്രവർത്തനങ്ങളിൽ പങ്കാളികളായി.
ഗാന്ധിജയന്തി ദിനമായ ഇന്ന് (തിങ്കളാഴ്ച, ഒക്ടോബർ 2) വിപുലമായ ജനപങ്കാളിത്തത്തോടെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും ശുചീകരണ പരിപാടികൾ നടക്കും. ഏറ്റുമാനൂർ നിയമസഭമണ്ഡലത്തിൽ ലക്ഷം പേർ ശുചീകരണപ്രവർത്തനങ്ങളിൽ പങ്കാളിയാകുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. എല്ലാ വിദ്യാഭ്യാസ-സർക്കാർ സ്ഥാപനങ്ങളിലും 100 ശതമാനം മാലിന്യസംസ്‌ക്കരണം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുക. വാർഡുതലത്തിൽ കുറഞ്ഞത് 200 പേർ ശുചീകരണപ്രവർത്തനങ്ങളിൽ പങ്കാളികളാകും.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ വിദ്യാർഥികൾ, യുവജനങ്ങൾ, എൻ.എസ്.എസ്., എൻ.സി.സി., പൊതുപ്രവർത്തകർ, രാഷ്ട്രീയ-തൊഴിലാളി-സർവീസ് സംഘടന പ്രവർത്തകർ, വ്യാപാരി-വ്യവസായി, ലൈബ്രറി-കലാ-സാംസ്‌കാരിക പ്രവർത്തകർ, കുടുംബശ്രീ, തൊഴിലുറപ്പ്, സർക്കാർ ജീവനക്കാർ, മത-സാമുദായക സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കിയാണ് ശുചീകരണ പ്രവർത്തനം നടക്കുക. 'ശുചിത്വമാണ് സേവനം'(സ്വച്ഛതാ ഹി സേവാ) പദ്ധതിയുടെ ഭാഗമായി രാവിലെ 10 മുതൽ ഒരു മണിക്കൂർ ശുചീകരണപ്രവർത്തനങ്ങൾ നടത്തുന്നതിന് കേന്ദ്രമന്ത്രാലയവും നിർദ്ദേശിച്ചിരുന്നു.



