46 ലക്ഷം അയല്‍ക്കൂട്ടാംഗങ്ങളെ സ്‌കൂളുകളിലേക്കെത്തിച്ച് പരിശീലനം നല്‍കുന്ന 'തിരികെ സ്‌കൂളില്‍' കുടുംബശ്രീ സംസ്ഥാനതല അയല്‍ക്കൂട്ട ശാക്തീകരണ ക്യാമ്പെയിന് തുടക്കം കുറിച്ചു.വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഇന്നുമുതൽ ഡിസംബര്‍ പത്ത് വരെയുള്ള അവധി ദിനങ്ങളിലാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. 2000ത്തിലേറെ സ്‌കൂളുകള്‍ ഇതിനായി അനുവഹിച്ചിരിക്കുന്നു. അയല്‍ക്കൂട്ടങ്ങള്‍ അതാത് സി.ഡി.എസിനു കീഴിലുള്ള സ്‌കൂളുകളിലാണ് പരിശീലനത്തിനായി എത്തുക. 46 ലക്ഷം അയല്‍ക്കൂട്ടാംഗങ്ങളും ഡിസംബര്‍ പത്തോടെ ഈ ഏകദിന പരിശീലനം പൂര്‍ത്തിയാക്കും.
തിരികെ സ്കൂളിലേക്ക് ( Back to school )എന്ന പരിപാടി പ്രകാരം വാഴൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കൊടുങ്ങൂർ ഗവൺമെൻറ് ഹൈസ്കൂളിൽ വിവിധ അവാർഡുകളിൽ നിന്നായി 300 ഓളം കുടുംബശ്രീ "വിദ്യാർത്ഥികൾ "ചോറു പൊതിയും, വെള്ളവും, പുസ്തകവുമായി എത്തി. കുടുംബശ്രീ ചെയർപേഴ്സൺ സ്മിതാ ബിജു നേതൃത്വം നൽകി.
രാവിലെ അസംബ്ലിയോട് കൂടി ബെല്ലടിച്ചു ക്ലാസിൽ കയറി തുടർന്ന് വിവിധ ക്ലാസ് റൂമുകളിൽ അധ്യാപകരെത്തി.ഉച്ചയ്ക്ക് ഭക്ഷണശേഷം കളിയും ചിരിയുമായി ഓർമ്മകൾ പുതുക്കി.വിവിധ അംഗങ്ങളുടെ ജന്മദിന ആഘോഷവും നടന്നു.
രാവിലെ അസംബ്ലിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. റെജി ഉദ്ഘാടനം നിർവ്വഹിച്ചു. വൈ. പ്രസിഡൻറ് സിന്ധു ചന്ദ്രൻ ,മെമ്പർമാരായ ശ്രീകാന്ത് പി.തങ്കച്ചൻ,ഡി.സേതുലക്ഷ്മി, ഷാനിദ അഷറഫ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ അനീഷ് കുമാർ എം. എസ്, ജില്ലാ പ്രോഗ്രാം മാനേജർമാരായ ജോബി ജോൺ, അനൂപ് ചന്ദ്രൻ,സി.ഡി.എസ്.മെമ്പർമാർ ,ആർ.പി.മാർ,സി.ഡി.എസ്. അകൗണ്ടൻറ് ആശ ഇ.എസ് തുടങ്ങിയവർ പങ്കെടുത്തു.