ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്‌കാരം 2022-23 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു.സംസ്ഥാനതല അവാർഡിൽ രണ്ടാം സ്ഥാനം വാഴൂർ ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. ഏഴ് ലക്ഷം രൂപയാണ് അവാർഡ് തുക. ഒന്നാം സ്ഥാനം എറണാകുളം ജില്ലയിലെ മണീട് ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി പത്ത് ലക്ഷം രൂപയാണ് അവാർഡ് തുക. ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന സമഗ്ര ആരോഗ്യ പദ്ധതി ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്.
2022-23 വർഷം ആരോഗ്യ മേഖലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 1144.61 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ആരോഗ്യ വകുപ്പിന്റേയും മറ്റ് അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മ സാധ്യമാക്കാനും കേരളത്തിന്റെ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങൾ വരുത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
ഇൻഫർമേഷൻ കേരള മിഷന്റെ സഹായത്തോടെയാണ് പുരസ്‌കാരം നൽകുന്നതിന് പരിഗണിക്കാവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുൻഗണനാ പട്ടിക തയ്യാറാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആരോഗ്യ മേഖലയിൽ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികൾ, കായകൽപ്പ, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ച്, മുൻഗണനാ പട്ടിക തയ്യാറാക്കുകയും, പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുകയുമാണ് ചെയ്യുന്നത്.
ഇത് കൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാർഡുതല പ്രവർത്തനങ്ങൾ മറ്റ് പ്രതിരോധ പ്രവർത്തനങ്ങൾ, നടപ്പിലാക്കിയ നൂതനമായ ആശയങ്ങൾ, പൊതു സ്ഥലങ്ങളിലെ മാലിന്യ നിർമ്മാർജ്ജനം എന്നിവയും പുരസ്‌കാരത്തിന് വിലയിരുത്തുന്ന ഘടകങ്ങളാണ്.