പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായ കുട്ടിയുമായി വന്ന 108 ആംബുലൻസ് ഡ്രൈവർ ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് വാഹനം നടുറോഡിൽ നിർത്തി ഇറങ്ങിപ്പോയി. . മുളക്കുളം ഗവ. യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി അഭനവിനെ പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴിയാണ് ഡ്രൈവർ വാഹനം നിർത്തി ഇറങ്ങിപ്പോയത്. വെള്ളിയാഴ്ച രാത്രി എട്ടിന് എം.സി റോഡിൽ മോനിപ്പളളിയിലാണ് സംഭവം.
സ്കൂളിലെ വാർഷികാഘോഷം കഴിഞ്ഞ് വൈകിട്ട് വെളളൂരിലെ അമ്മ വീട്ടിൽ എത്തി വീട്ടുമുറ്റത്ത് കളിക്കുമ്പോഴാണ് കാലിൽ എന്തോ കടിച്ച്തായി കുട്ടി പറഞ്ഞത്. കാലിൽ നീരും വേദനയും ഉണ്ടായതിനെത്തുടർന്ന് ഉടൻതന്നെ പിറവം താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഡോക്ടർ കുത്തിവെപ്പിന് നിർദേശിച്ചെങ്കിലും കുട്ടിയ്ക്ക് ബോധക്ഷയമുണ്ടായതോടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു.
108 ആംബുലൻസിൽ അച്ഛൻ അജിക്കും അമ്മ രമ്യക്കുമൊപ്പം കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. വഴിമദ്ധ്യേ മോനിപ്പള്ളിയിലെത്തിയപ്പോൾ ഡ്യൂട്ടി സമയം കഴിഞ്ഞെന്ന പറഞ്ഞ് ഡ്രൈവർ ആംബുലൻസ് നിർത്തി മറ്റൊരും ആംബുലൻസിൽ കുട്ടിയെ കൊണ്ടുപോകണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെടുകയായിരുന്നു.
മറ്റൊരു ആംബുലൻസിലാണ് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചത്. വിദഗ്ദ ചികിത്സ നൽകിയതിനെത്തുടർന്ന് കുട്ടി അപകടനില തരണം ചെയ്തു. ലക്ഷണങ്ങളിൽ നിന്നും മൂർഖൻ പാമ്പാണ് കുട്ടിയെ കടിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ജയപ്രകാശ് പറഞ്ഞു.