പ്രഭാത വാർത്തകൾ |
---|
2025 | മാർച്ച് 23 | ഞായർ |
1200 | മീനം 9 | പൂരാടം |
◾ ലഹരിക്കെതിരെയുള്ള ഓപ്പറേഷന്‍ ഡി ഹണ്ടിലൂടെ ഒരു മാസത്തിനകം അറസ്റ്റ് ചെയ്തത് 7307 പേരെ. ലഹരിവസ്തുക്കളുടേയും എംഡിഎംഎ പോലുള്ള രാസലഹരി മരുന്നുകളുടെയും വിപണനവും ഉപയോഗവും തടയുന്നതിനും അതിലൂടെ ഉണ്ടാവുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് അറുതി വരുത്തുന്നതിനും സംസ്ഥാന പോലീസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഡിഹണ്ട് സ്‌പെഷ്യല്‍ ഡ്രൈവ് ഒരു മാസം പിന്നിടുകയാണ്. സംസ്ഥാനവ്യാപകമായി 70277 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. 7038 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഈ കേസ്സുകളില്‍ മാരക മയക്കുമരുന്നുകളായ 3.952 കി.ഗ്രാം എം.ഡി.എം.എ, 461.52 കി.ഗ്രാം കഞ്ചാവും, 5132 കഞ്ചാവ് ബീഡികളും പിടിച്ചെടുത്തു.
◾ മയക്കുമരുന്നിനെതിരെ എക്സൈസ് സേന നടപ്പിലാക്കിയ ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റിലൂടെ സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളില്‍ രണ്ട് ആഴ്ചയ്ക്കിടെ പിടിയിലായത് 873 പേര്‍. മയക്കുമരുന്ന് വ്യാപനത്തിനെതിരെ പഴുതടച്ച പ്രതിരോധം സാധ്യമാക്കിയ എക്സൈസ് സേനയെ തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള നിരീക്ഷണം വരുന്ന ആഴ്ച കൂടുതല്‍ ശക്തമാക്കാനും അതിര്‍ത്തിയില്‍ കര്‍ശന ജാഗ്രത തുടരാനും മന്ത്രി നിര്‍ദേശം നല്‍കി.
◾ ജനാധിപത്യത്തിന്റെ നിലനില്‍പ്പിനും ഫെഡറലിസത്തിനും വേണ്ടി പോരാടേണ്ടത് ഇരട്ടത്താപ്പില്ലാതെ ആകണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. ഇതില്‍ പ്രഭാതഭക്ഷണവും അത്താഴ വിരുന്നും നടത്തിയുള്ള നയതന്ത്രജ്ഞതയ്ക്ക് സ്ഥാനമുണ്ടാകരുത്. ജന സംഖ്യാടിസ്ഥാനത്തില്‍ ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണയം നടത്തുന്നതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ ബിജെപി സംസ്ഥാന അധ്യക്ഷ പദത്തിലേക്കുള്ള നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണം നാളെ നടക്കുമെന്ന് പി കെ കൃഷ്ണദാസ്. ഒറ്റ പത്രിക മാത്രമാണ് സമര്‍പ്പിക്കുന്നതെന്നും ഐക്യകണ്ഠേന തീരുമാനമെടുക്കുമെന്നും വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയുടെ വിജയം ഉറപ്പാക്കാന്‍ സാധിക്കുന്നയാളായിരിക്കും സംസ്ഥാന അധ്യക്ഷനായി വരികയെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.
◾ ഹയര്‍സെക്കണ്ടറി പരീക്ഷാ ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശം. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. ചോദ്യപേപ്പര്‍ നിര്‍മ്മാണത്തിന്റെ ഏത് ഘട്ടത്തിലാണ് അശ്രദ്ധ ഉണ്ടായതെന്ന് കണ്ടെത്താനാണ് നിര്‍ദ്ദേശം. അക്ഷരത്തെറ്റുകള്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കില്‍ മൂല്യനിര്‍ണയ സമയത്ത് നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
◾ ആശാ വര്‍ക്കര്‍മാര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി മന്ത്രി ആര്‍ ബിന്ദു. കേന്ദ്ര മന്ത്രി സമരപന്തല്‍ സന്ദര്‍ശിച്ചപ്പോള്‍ മണിമുറ്റത്താവണി പന്തല്‍ എന്നാണല്ലോ അവര്‍ പാടിയതെന്ന് മന്ത്രി ആര്‍ ബിന്ദു പരിഹസിച്ചു. കേന്ദ്ര മന്ത്രിയോട് അവര്‍ക്ക് അവരുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കാന്‍ പറ്റിയില്ലേ? കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായ അവര്‍ക്ക് കേന്ദ്ര സര്‍ക്കാരിനോട് പറയാന്‍ ഒന്നുമില്ലെന്നും മന്ത്രി ആര്‍ ബിന്ദു കുറ്റപ്പെടുത്തി.
◾ ലോക ജലദിനത്തോടനുബന്ധിച്ച് ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന പരിസ്ഥിതി സംഗമം മാര്‍ച്ച് 24ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. നവ കേരളത്തിനായി ജലസുരക്ഷ സമീപന രേഖയുടെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിക്കും. മന്ത്രി എം ബി രാജേഷ് അദ്ധ്യക്ഷത വഹിക്കും. ജലസുരക്ഷ, പരിസ്ഥിതി പുനസ്ഥാപനം, മാലിന്യപരിപാലനം എന്നീ മേഖലകളില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനതലങ്ങളില്‍ നടന്ന മികച്ച പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടുത്തിയാണ് സംഗമം സംഘടിപ്പിക്കുന്നത്.
◾ കോതമംഗലം രൂപത മുന്‍ അധ്യക്ഷന്‍ ജോര്‍ജ് പുന്നക്കാട്ടിലിന് എതിരായ വനംവകുപ്പിന്റെ കേസ് ഭരണഘടനയോടുളള വെല്ലുവിളി എന്ന് കോതമംഗലം രൂപത. ആലുവ മൂന്നാര്‍ രാജപാതയിലെ ജനമുന്നേറ്റ യാത്രയുമായി ബന്ധപ്പെട്ട് ആയിരുന്നു മുന്‍ രൂപത അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തത്. വനംവകുപ്പിന് അവകാശമില്ലാത്ത റോഡ് ആണ് ഇതെന്ന് കോതമംഗലം രൂപത അധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ വ്യക്തമാക്കി.
◾ മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവര്‍ത്തകന്‍ സൂരജ് വധക്കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ നിരപരാധികളെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. നിരപരാധികളെ രക്ഷിക്കാന്‍ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നും കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും എം വി ജയരാജന്‍ വ്യക്തമാക്കി. പ്രതികള്‍ അപരാധം ചെയ്തുവെന്നതില്‍ വസ്തുതയില്ലെന്നും കുറ്റം സമ്മതിച്ചുവെന്നല്ലേ പൊലീസ് എഴുതിച്ചേര്‍ക്കുകയെന്നും ജയരാജന്‍ ചോദിച്ചു.
◾ പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ ഒമ്പതാം ക്ലാസ് പരീക്ഷ കഴിയുന്നതിനു മുമ്പ് തന്നെ പ്രകാശനം ചെയ്ത് വിതരണം ചെയ്യുമെന്നും കേരള പൊതു വിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമാണിതെന്നും മന്ത്രി വി ശിവന്‍കുട്ടി. പത്താം ക്ലാസിലെ പാഠപുസ്തകങ്ങളുടെ പ്രകാശനവും വിതരണ ഉദ്ഘാടനവും മാര്‍ച്ച് 25ന് നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മറ്റ് ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം ഏപ്രില്‍ രണ്ടാംവാരം നടക്കും.
◾ മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് യു ജി സിയുടെ വലിയ അംഗീകാരം. യു ജി സി യുടെ നമ്പര്‍ 1 കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി അറിയിപ്പ് വന്നെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു . കാറ്റഗറി 1 ഗ്രേഡഡ് ഓട്ടോണമി ലഭിച്ചതോടെ രാജ്യത്തെ എണ്ണപ്പെട്ട മികച്ച സര്‍വ്വകലാശാലകളിലൊന്നായി എം ജി സര്‍വ്വകലാശാല മാറുകയാണെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
◾ മുതിര്‍ന്ന ബിജെപി നേതാവും ദേശീയ നിര്‍വാഹക സമിതി അംഗവുമായിരുന്ന അഹല്യ ശങ്കര്‍ അന്തരിച്ചു. കോഴിക്കോട്ട് ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു അന്ത്യം. മഹിള മോര്‍ച്ച സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
◾ ശിശുക്ഷേമ സമിതിയില്‍ വീണ്ടും ശിശു മരണം. അഞ്ചര മാസം പ്രായമുള്ള കുട്ടിയാണ് ഇന്നലെ രാവിലെ മരിച്ചത് കുട്ടിയെ ആശുപത്രിയിലെത്തിച്ചത് ശ്വാസം മുട്ടലിനെ തുടര്‍ന്നെന്ന് എസ്എടി ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം മരിച്ച കുഞ്ഞിന് ന്യൂമോണിയ ബാധിച്ചിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന് അണുബാധയുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒരു മാസത്തിനിടെ ശിശുക്ഷേമ സമിതിയില്‍ മരിക്കുന്ന രണ്ടാമത്തെ കുഞ്ഞാണിത്.
◾ കാഥികനും നാടക പ്രവര്‍ത്തകനും നടനുമായ അയിലം ഉണ്ണികൃഷ്ണന്‍ അന്തരിച്ചു. 73 വയസായിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം.
◾ താമരശ്ശേരി സ്വദേശിനി ഷിബിലയെ ലഹരിക്കടിമയായ ഭര്‍ത്താവ് യാസിര്‍ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയ്ക്കെതിരെ നടപടി. ഗ്രേഡ് എസ്ഐ നൗഷാദിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. റൂറല്‍ എസ്പി താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് നടപടി സ്വീകരിച്ചത്. പരാതിയുടെ ഗൗരവം മനസിലാക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും വീഴ്ച വരുത്തി എന്ന വിലയിരുത്തലിലാണ് നടപടി.
◾ താമരശ്ശേരിയില്‍ എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫായിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പിടികൂടുന്ന സമയത്ത് ഫായിസിന്റെ കയ്യില്‍ നിന്നും ഒരു ഗ്രാം എംഡിഎംഎ കണ്ടത്തിയിരുന്നു. ഈ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേ സമയം, എംഡിഎംഎ വിഴുങ്ങിയിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ ആയിട്ടില്ല.
◾ കൊല്ലത്ത് അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം മകന്‍ ജീവനൊടുക്കി. കൊല്ലം ആയൂരിലാണ് സംഭവം. ആയൂര്‍ ഇളമാട് സ്വദേശി രഞ്ജിത്ത് (35) ആണ് മരിച്ചത്. രഞ്ജിത്തിന്റെ അമ്മ സുജാതയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം കടുത്ത സാമ്പത്തിക ബാധ്യത തുടര്‍ന്ന് ഇരുവരും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നു.
◾ തൊടുപുഴയില്‍ കൊല്ലപ്പെട്ട ബിജു ജോസഫ് പ്രതികളുടെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ഷൂ ലേസുകൊണ്ട് കൈകള്‍ ബന്ധിച്ചിരുന്നു. മുഖത്തും തലയിലും പരിക്കേറ്റ പാടുകളുണ്ട്. മര്‍ദ്ദനത്തെ തുടര്‍ന്ന് ബിജു രക്തം ഛര്‍ദ്ദിച്ചുവെന്നാണ് വിവരം. ബിജു ജോസഫ് കൊലക്കേസില്‍ മുഖ്യപ്രതിയും ബിജുവിന്റെ മുന്‍ ബിസിനസ് പങ്കാളിയുമായ ജോമോന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. നാല് പ്രതികളാണ് കേസിലുള്ളത്. ജോമോന്‍ ബിജുവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തതാണെന്നാണ് മൊഴി. ബിജുവിന്റെ ബിസിനസ് പങ്കാളിയായിരുന്നു ജോമോന്‍. ഇരുവരും തമ്മിലുള്ള ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
◾ തൃശ്ശൂരില്‍ ഇന്നലെ പെയ്തത് പതമഴ. അമ്മാടം, കോടന്നൂര്‍ മേഖലകളിലാണ് പതമഴ പെയ്തത്. മഴ ശമിച്ചതോടെയാണ് റോഡുകളിലും ഓടകളിലും സോപ്പുപതപോലെയുള്ള പ്രതിഭാസം കണ്ടത്. വേഗത്തില്‍ പത അപ്രത്യക്ഷമാകുകയും ചെയ്തു. അതേസമയം പതമഴയില്‍ ആശങ്ക വേണ്ടെന്നും വേനല്‍ മഴ പെയ്യുന്ന സമയത്ത് ചിലയിടങ്ങളിലുണ്ടാകുന്ന പ്രതിഭാസമാണ് പത മഴയെന്നും കാലാവസ്ഥ വിദഗ്ധര്‍ വ്യക്തമാക്കി.
◾ 2024 ലെ ജ്ഞാനപീഠം പുരസ്‌കാരം ഛത്തീസ്ഗഡില്‍ നിന്നുള്ള പ്രമുഖ ഹിന്ദി എഴുത്തുകാരന്‍ വിനോദ് കുമാര്‍ ശുക്ലയ്ക്ക്. കവിത, കഥ, നോവല്‍ തുടങ്ങി വിവിധ സാഹിത്യമേഖലകള്‍ക്ക് നല്‍കിയ സംഭാവന പരിഗണിച്ചാണ് പ്രതിഭാ റേയുടെ അദ്ധ്യക്ഷതയിലുള്ള സമിതി വിനോദ് കുമാര്‍ ശുക്ലയ്ക്ക് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്. ജ്ഞാനപീഠം കിട്ടുന്ന ഛത്തീസ്ഗഡില്‍ നിന്നുള്ള ആദ്യ എഴുത്തുകാരനാണ് 88കാരനായ വിനോദ് കുമാര്‍ ശുക്ല.
◾ ബോളിവുഡ് നടന്‍ സുശാന്ത് സിങ് മരിച്ച സംഭവം ആത്മഹത്യ തന്നെയെന്ന് സിബിഐ. അന്വേഷണം പൂര്‍ത്തിയാക്കി സിബിഐ അന്തിമ റിപ്പോര്‍ട്ട് മുംബൈ കോടതിയില്‍ സമര്‍പ്പിച്ചു. സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവര്‍ത്തിക്ക് മരണത്തില്‍ പങ്കുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും മരണത്തില്‍ ദുരൂഹതയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
◾ സ്ത്രീയുടെ മുടിയെ കുറിച്ചുള്ള പരാമര്‍ശം ലൈംഗിക അതിക്രമമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. പുണെയിലെ സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥക്ക് അനുകൂലമായ കീഴ്കോടതി വിധിയെ ചോദ്യം ചെയ്ത് സഹപ്രവര്‍ത്തകന്‍ നല്‍കിയ അപ്പീലിലാണ് ബോംബേ ഹൈക്കോടതിയുടെ വിധി. മുടി കൈകാര്യം ചെയ്യാന്‍ ജെസിബി ഉപയോഗിക്കേണ്ടി വരും എന്ന ഉദ്യോഗസ്ഥന്റെ കമന്റാണ് പരാതിക്കിടയാക്കിയത്.
◾ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വസതിയില്‍നിന്നു പണം കണ്ടെത്തിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് വന്‍തുക കണ്ടെത്തിയ സംഭവത്തില്‍ ചീഫ് ജസ്റ്റീസ് നല്‍കിയ റിപ്പോര്‍ട്ടാണ് സുപ്രീം കോടതി പുറത്തുവിട്ടത്. കത്തിയ നിലയില്‍ കറന്‍സി നോട്ടുകള്‍ കണ്ടെത്തിയെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്. പണം എത്രയെന്ന് കണ്ടെത്തിയിട്ടില്ല. പാതി നോട്ട് കെട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്.
◾ കനത്ത മഴയെത്തുടര്‍ന്ന് ബെംഗളൂരുവിലേക്ക് പോകേണ്ടിയിരുന്ന 10 വിമാനങ്ങള്‍ ചെന്നൈയിലേക്ക് തിരിച്ചുവിട്ടെന്ന് ഇന്‍ഡിഗോ. പ്രതികൂല കാലാവസ്ഥ കാരണം ബെംഗളൂരുവില്‍ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടതായി എയര്‍ ഇന്ത്യയും അറിയിച്ചു.