പ്രഭാത വാർത്തകൾ |
---|
2025 | മാർച്ച് 24 | തിങ്കൾ |
1200 | മീനം 10 | ഉത്രാടം |
◾ മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകും. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. കോര്‍ കമ്മറ്റിയിലാണ് രാജീവ് ചന്ദ്രശേഖറിന്റെ പേര് നിര്‍ദേശിച്ചത്. രണ്ടാം മോദി സര്‍ക്കാരില്‍ കേന്ദ്ര സഹമന്ത്രിയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുകള്‍ക്ക് പുറമെ കൂടുതല്‍ വിഭാഗങ്ങളിലേക്ക് എത്താനാകുമോയെന്ന പരീക്ഷണമാണ് രാജീവ് ചന്ദ്രശേഖറിലൂടെ ബിജെപി കേന്ദ്ര നേതൃത്വം നടത്തുന്നത്.
◾ രാജീവ് ചന്ദ്രശേഖര്‍ കഴിവ് തെളിച്ചയാളെന്ന് ബി.ജെ.പി. നേതാവ് ശോഭ സുരേന്ദ്രന്‍. അദ്ദേഹം ബി.ജെ.പി. സംസ്ഥാന അധ്യക്ഷനാകുന്നത് സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പ്രസ്ഥാനത്തെ നല്ലരീതിയില്‍ മുന്നോട്ട് നയിക്കുമെന്നും അവര്‍ പറഞ്ഞു.
◾ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും കാലാവധി കഴിയുമ്പോള്‍ മാറേണ്ടിവരുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും കെ സുരേന്ദ്രന്‍. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും ഇന്ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
◾ രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ ഐഡിയോളജി ഉള്ള ആളാണെന്ന് കരുതുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വേറെ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടാറില്ലെന്ന് പറഞ്ഞ സതീശന്‍ സുരേന്ദ്രനോടല്ല ഫൈറ്റ് ചെയ്യുന്നതെന്നും സുരേന്ദ്രന്‍ ഫോളോ ചെയ്യുന്ന ഐഡിയോളജിയോടാണെന്നും സതീശന്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
◾ സ്വാതന്ത്ര്യം ലഭിച്ച് എട്ട് പതിറ്റാണ്ടായിട്ടും ഇന്ത്യയില്‍ ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് പുരോഗതിയുണ്ടാകണം എന്നതിനെ ആരും ഗൗരവമായി എടുക്കാത്തതാണ് ഏറ്റവും വലിയ പരാജയം എന്ന് കേരളാ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം പദ്ധതി പതിനഞ്ചു വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഏകദിന ദളിത് പ്രോഗ്രസ് കോണ്‍ക്‌ളേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
◾ മദ്യനയത്തിലും ക്രൈസ്തവ സമുദായത്തിനുളള ആനുകൂല്യങ്ങളുടെ കാര്യത്തിലും സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കത്തോലിക്ക സഭ. സര്‍ക്കാരിന് വരുമാനം കണ്ടെത്താനുള്ള കുറുക്ക് വഴിയാണ് ലഹരിയെന്ന് മദ്യവിരുദ്ധ ഞായറിന്റെ ഭാഗമായി ഇന്നലെ പള്ളികളില്‍ വായിച്ച സര്‍ക്കുലര്‍ ആരോപിക്കുന്നു. സമുദായത്തിനുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതായി ആരോപിച്ച് കോഴിക്കോട്ട് അവകാശ സംരക്ഷണ സമ്മേളനം സംഘടിപ്പിക്കുമെന്ന് താമരശേരി രൂപതയും പ്രഖ്യാപിച്ചു.
◾ പിണറായിയെ പുറത്താക്കാന്‍ ജനം കാത്തിരിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ .മൂന്നാമതും ദുര്‍ഭൂതം വരാന്‍ പോകുന്നുവെന്ന് പ്രചാരണം നടക്കുന്നുണ്ടെന്നും എന്നാല്‍ അടുത്തത് യുഡിഎഫ് സര്‍ക്കാര്‍ തന്നെയാണെന്നും വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിന് ഒന്നിലധികം മുഖ്യമന്ത്രിമാരെന്ന് പ്രചാരണം നടക്കുന്നുവെന്ന് പറഞ്ഞ വേണുഗോപാല്‍ കോണ്‍ഗ്രസില്‍ യാതൊരു തര്‍ക്കവുമില്ലെന്നും പറഞ്ഞു.
◾ നിങ്ങള്‍ കൊന്നിട്ടു വരൂ ഞങ്ങള്‍ കൂടെയുണ്ട് എന്ന സന്ദേശമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സിപിഎം നല്‍കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മുഴപ്പിലങ്ങാട് എളമ്പിലായി സൂരജിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പ്രതികളെ ഏതറ്റംവരെയും ഇടപെട്ട് സംരക്ഷിക്കുമെന്നാണ് സിപിഎം നിലപാട് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾ രമേശ് ചെന്നിത്തലയുടെ ഗാന്ധി ഗ്രാമം സംഘടിപ്പിക്കുന്ന ദളിത് പ്രോഗ്രസ് കോണ്‍ക്ലേവില്‍ വൈകാരിക പ്രസംഗവുമായി കൊടിക്കുന്നില്‍ സുരേഷ്. താന്‍ നില്‍ക്കുന്നത് വല്ലാത്തൊരു അവസ്ഥയിലാണെന്നും പ്രസംഗിച്ചാല്‍ പലതും തുറന്ന് പറയേണ്ടി വരുമെന്നും തുറന്നു പറഞ്ഞാല്‍ വിവാദമായേക്കാമെന്നും ശത്രുക്കള്‍ കൂടിയേക്കാമെന്നും അതുകൊണ്ട് പ്രസംഗം എഴുതിക്കൊണ്ടാണ് വന്നതെന്നും പറഞ്ഞ കൊടിക്കുന്നില്‍ സുരേഷ് തന്നെ മാത്രമാണ് എല്ലാവരും വേട്ടയാടുന്നതെന്നും പറഞ്ഞു.
◾ 75 വയസ് കഴിഞ്ഞവരെ പാര്‍ട്ടി കമ്മിറ്റികളില്‍നിന്ന് ഒഴിവാക്കണമെന്ന മാനദണ്ഡത്തില്‍ ഇളവ് അനുവദിക്കണമെന്ന് സി പി എം കേന്ദ്ര കമ്മിറ്റിയില്‍ ആവശ്യം. പൊളിറ്റ്ബ്യൂറോയിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് ഇളവ് അനുവദിക്കണമെന്ന ആവശ്യമാണ് കേന്ദ്ര കമ്മിറ്റിയില്‍ ഉയര്‍ന്നത്. മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ക്ക് ഇളവ് അനുവദിച്ച് അവരുടെ അനുഭവസമ്പത്ത് മേല്‍കമ്മിറ്റിക്കളില്‍ പ്രയോജനപെടുത്തണമെന്ന ആവശ്യമാണ് കേന്ദ്ര കമ്മിറ്റിയില്‍ ഉയര്‍ന്നത്.
◾ ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ചു കയറി ഭകതര്‍. പെരുനാട് കക്കാട്ട് കോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലാണ് എസ്എന്‍ഡിപി സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ഷര്‍ട്ട് ധരിച്ചു കയറിയത്. സ്ഥലത്ത് പോലീസ് കാവല്‍ ഉണ്ടായിരുന്നെങ്കിലും ആരും തടഞ്ഞില്ല. എല്ലാ ക്ഷേത്രങ്ങളിലും ഷര്‍ട്ട് ധരിച്ചു കയറാന്‍ അനുവദിക്കണമെന്ന് എസ്എന്‍ഡിപിയും ശിവഗിരി മഠവും മുന്‍പു ആവശ്യപ്പെട്ടിരുന്നു.
◾ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് മാര്‍ച്ച് മാസത്തില്‍ ഒരു ഗഡു പെന്‍ഷന്‍കൂടി അനുവദിച്ചു. ഇതിനായി 817 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
◾ നഴ്സിംഗ് അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയതിന് കായംകുളത്ത് സിപിഎം നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കായംകുളം പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗം എസ്. സുഭാഷിനെതിരെയാണ് നടപടി. ആറ് പരാതികള്‍ ആണ് ഇയാള്‍ക്കെതിരെ പാര്‍ട്ടിക്ക് ലഭിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി അടക്കമുള്ള നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോകള്‍ കാണിച്ച് വിശ്വാസ്യത പിടിച്ചു പറ്റിയാണ് തട്ടിപ്പ് നടത്തിയത്.
◾ ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പന സംശയിച്ച് 2703 പേരെ പരിശോധിച്ചു. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 227 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 232 പേരാണ് അറസ്റ്റിലായത്. ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്സ് ഇന്റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.
◾ കോഴിക്കോട് ചെറുവണ്ണൂരില്‍ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സക്കെത്തിയ യുവതിക്ക് നേരെ ആസിഡ് ആക്രമണം. മുന്‍ ഭര്‍ത്താവാണ് യുവതിയെ ആക്രമിച്ചത്. ബാലുശേരി സ്വദേശി പ്രബിഷയ്ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പ്രബിഷയുടെ മുന്‍ ഭര്‍ത്താവ് ബാലുശേരി സ്വദേശി പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
◾ കോഴിക്കോട് പൂവാട്ടുപറമ്പില്‍ കാറില്‍ നിന്നും നാല്‍പ്പത് ലക്ഷം രൂപ കവര്‍ന്നെന്ന പരാതി വ്യാജം. ബന്ധു നല്‍കിയ പണം ചെലവായതിനെ തുടര്‍ന്ന് പരാതിക്കാരനുണ്ടാക്കിയതാണ് കവര്‍ച്ച നാടകമെന്ന് തെളിഞ്ഞു. ആനക്കുഴിക്കര സ്വദേശി റഹീസും സുഹൃത്തുക്കളായ രണ്ട് പേരും പിടിയിലായി.
◾ താമരശ്ശേരിയിലെ ഷിബില കൊലക്കേസുമായി ബന്ധപ്പെട്ട് താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ സംഭവിച്ച നടപടിക്രമങ്ങളിലെ ഗുരുതര വീഴ്ചയില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി യാസിറിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് അടുത്ത ദിവസം അപേക്ഷ നല്‍കും.
◾ തൊടുപുഴയില്‍ കൊലപ്പെട്ട ബിജുവിന്റെ മരണകാരണം തലച്ചോറിനേറ്റ ക്ഷതമെന്ന് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ക്രൂരമായ മര്‍ദ്ദനം ബിജുവിന് ഏറ്റിട്ടുണ്ടെന്ന പൊലീസ് നിഗമനം സാധൂകരിക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. നേരത്തെ തന്നെ ബിജുവിനും കുടുംബത്തിനും ഭീഷണി ഉണ്ടായിരുന്നെന്ന് സഹോദരന്‍ എം ജെ ജോസ് പറഞ്ഞു.
◾ ലഹരിമരുന്നിനായി വ്യാജ കുറിപ്പടി തയ്യാറാക്കിയ സംഭവത്തില്‍ വടക്കന്‍ പറവൂരില്‍ രണ്ട് പേര്‍ അറസ്റ്റില്‍. വ്യാജ കുറിപ്പടിയുണ്ടാക്കി നൈട്രോസെപാം ഗുളികകള്‍ വാങ്ങിക്കൂട്ടിയതിലാണ് നടപടി. പറവൂര്‍ സ്വദേശിയായ നിക്സന്‍ ദേവസ്യ, സനൂപ് വിജയന്‍ എന്നിവരാണ് പിടിയിലായത്. ഉപയോഗിക്കാനും വില്‍പനക്കും വേണ്ടിയാണ് ഇവര്‍ മരുന്ന് വാങ്ങിക്കൂട്ടിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
◾ കാലടി മലയാറ്റൂരിനു സമീപം പെരിയാര്‍ നദിയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു. മലയാറ്റൂര്‍ മധുരിമ കവലക്ക് സമീപം താമസിക്കുന്ന നെടുവേലി ഗംഗ (48), മകന്‍ ധാര്‍മിക് (7) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. വീടിനടുത്തുള്ള വൈശം കുടി കടവിലാണ് അപകടം നടന്നത്.
◾ കണ്ണൂര്‍ മൊറാഴ കൂളിച്ചാലില്‍ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്നു. പശ്ചിമബംഗാള്‍ സ്വദേശി ഇസ്മയിലാണ് മരിച്ചത്. പ്രതിയായ പശ്ചിമബംഗാള്‍ സ്വദേശി സുജോയിയെ പൊലീസ് പിടികൂടി. വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
◾ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും വന്‍ തിരക്ക്. 5 ട്രെയിനുകള്‍ വൈകിയതാണ് വന്‍ തിരക്കിന് കാരണമായത്. തിരക്ക് നിയന്ത്രിക്കാനായെന്നും മറ്റു പ്രശ്നങ്ങള്‍ ഇല്ലെന്നും ദില്ലി പൊലീസ് അറിയിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ ജനക്കൂട്ട നിയന്ത്രണ നടപടികള്‍ ഉടനടി സ്വീകരിച്ചുവെന്നും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.
◾ ഖത്തറില്‍ തടവില്‍ കഴിയുന്ന ഇന്ത്യന്‍ യുവാവിന്റെ മോചനത്തിനായി ഇടപെടണമെന്നാവശ്യപ്പെട്ട് വഡോദരയിലെ കുടുംബം പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ചു. വഡോദര സ്വദേശിയായ അമിത് ഗുപ്തയെയാണ് ജനുവരി 1 മുതല്‍ സ്റ്റേറ്റ് സെക്യൂരിറ്റി കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഡാറ്റ മോഷണക്കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് കുടുംബം ആരോപിച്ചു.
◾ കര്‍ണാടക ചിത്രദുര്‍ഗയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് 2 മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീന്‍ (22) അല്‍ത്താഫ് (22) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നബീലെന്ന വിദ്യാര്‍ഥിയെ ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിത്രദുര്‍ഗ എസ്.ജെ.എം നഴ്സിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ഇരുവരും. റംസാന്‍ നോമ്പ് എടുക്കുന്നതിന് രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ ആണ് അപകടം ഉണ്ടായത്.
◾ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൈക്കൂലിയായി കിട്ടുന്ന പണം അനുഭവിക്കുന്ന ഭാര്യയും ശിക്ഷയ്ക്ക് അര്‍ഹയെന്ന് മദ്രാസ് ഹൈക്കോടതി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ കസ്റ്റംസ് സൂപ്രണ്ടിനെയും ഭാര്യയെയും കീഴ്കോടതി വെറുതെ വിട്ട ഉത്തരവ് റദ്ദാക്കിയ വിധിയിലാണ് പരാമര്‍ശങ്ങള്‍. ഇരുവര്‍ക്കും 4 വര്‍ഷത്തെ കഠിന തടവ് വിധിച്ച് ഹൈക്കോടതി മധുര ബെഞ്ച്.
◾ കോടികളുടെ തട്ടിപ്പ് കേസിന് പിന്നാലെ ഇന്ത്യയില്‍ നിന്ന് മുങ്ങിയ മെഹുല്‍ ചോക്സി ബെല്‍ജിയത്തിലുണ്ടെന്ന് റിപ്പോര്‍ട്ട്. മെഹുല്‍ ചോക്സി ബെല്‍ജിയത്തില്‍ ഭാര്യയോടൊപ്പം താമസിക്കുന്നുവെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. ചോക്സിയെ വിട്ടുകിട്ടാന്‍ ഇന്ത്യ നടപടി തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.
◾ നാഗ്പൂരില്‍ വര്‍ഗീയ സംഘര്‍ഷത്തിനിടെ പരിക്കേറ്റയാള്‍ മരിച്ചു. മാര്‍ച്ച് 17-ന് നടന്ന അക്രമത്തിലാണ് 40കാരനായ വെല്‍ഡര്‍ ഇര്‍ഫാന്‍ അന്‍സാരിക്ക് പരിക്കേറ്റത്. തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇറ്റാര്‍സിയിലേക്ക് പോകാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. അതേസമയം, സംഘര്‍ഷത്തിന് പിന്നാലെ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ചില ഭാഗങ്ങളില്‍ ഇളവ് വരുത്തി.
◾ ഒരു മാസത്തിലേറെയായി നീണ്ടുനിന്ന ആശങ്കയ്ക്ക് അറുതി വരുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തു. അതേസമയം ഗാസയ്ക്കുമേല്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഗാസയില്‍ ആക്രമണം പുനഃരാരംഭിച്ചതില്‍ താന്‍ ദുഃഖിതനാണെന്നും ആക്രമണം അവസാനിപ്പിച്ച് ബന്ദികളെ മോചിപ്പിക്കാനായുള്ള ചര്‍ച്ചകള്‍ എത്രയും വേഗം തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags
* Please Don't Spam Here. All the Comments are Reviewed by Admin.