പ്രഭാത വാർത്തകൾ |
---|
2025 | മാർച്ച് 11 | ചൊവ്വ |
1200 | കുംഭം 27 | ആയില്യം |
◾ ലൗ ജിഹാദ് പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി സി ജോര്‍ജിനെതിരെ തൊടുപുഴയില്‍ പരാതി. യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ബിലാല്‍ സമദാണ് തൊടുപുഴ പൊലീസില്‍ പരാതി നല്‍കിയത്. കേരളത്തില്‍ ഒരു കേസ് പോലും ലൗ ജിഹാദിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പി സി ജോര്‍ജ് നടത്തുന്നത് കള്ള പ്രചരണം ആണെന്നും പരാതിയില്‍ പറയുന്നു.
◾ ഇരിങ്ങാലക്കുട ക്ഷേത്രത്തില്‍ ജാതി വിവേചനം നടന്നിട്ടില്ലെന്ന് യോഗക്ഷേമസഭ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി. തന്ത്രി സമൂഹത്തെയും ക്ഷേത്രത്തെയും അപകീര്‍ത്തി പെടുത്താനുള്ള നീക്കം അപലപനീയമാണെന്നും ഇതിനെ ജാതി വിവേചനമായി ചിത്രീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും കൂടല്‍മാണിക്യ ക്ഷേത്രത്തെയും അവിടുത്തെ ആചാരങ്ങളെയും മനസ്സിലാക്കാതെയുള്ള പ്രവര്‍ത്തികളാണിതെന്നും യോഗക്ഷേമ സഭ ജില്ലാ കമ്മിറ്റി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.
◾ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി ജാതി വിവേചനത്തിന് ഇരയായ ബാലു. ഇനി കഴകം ജോലിക്ക് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലേക്കില്ലെന്നും ദേവസ്വം പുനഃക്രമീകരിച്ച ഓഫീസ് ജോലിക്കാണെങ്കില്‍ വരാമെന്നും അദ്ദേഹം പറഞ്ഞു.
◾ മയക്കു മരുന്ന് വ്യാപനത്തിനെതിരെ കേരള എക്സൈസ് നടത്തിയ ഓപറേഷന്‍ ക്ലീന്‍ സ്ലേറ്റില്‍ ആദ്യ അഞ്ച് ദിവസം കൊണ്ട് 360 എന്‍ഡിപിഎസ് കേസുകളിലായി 368 പേരെ അറസ്റ്റ് ചെയ്തു. മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. വിവിധ കേസുകളിലായി 378 പേരെ പ്രതിചേര്‍ത്തു. മയക്കുമരുന്നിനെതിരെ കൂടുതല്‍ നടപടികളുമായി എക്സൈസ് മുന്നോട്ടുപോകുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
◾ താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകത്തില്‍ പ്രതികളായ വിദ്യാര്‍ത്ഥികളെ എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ അനുവദിച്ചതിനെതിരായ ഹര്‍ജി ഹൈക്കോടതി നാളത്തേക്ക് മാറ്റി. ഷഹബാസിന്റെ പിതാവാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഇരയ്ക്കും അവകാശങ്ങളുണ്ടെന്നാണ് ഷഹബാസിന്റെ പിതാവ് കോടതിയില്‍ വാദിച്ചത്. ചെറിയ കുറ്റകൃത്യങ്ങളില്‍ പോലും പ്രതികളായവരെ ഡീ ബാര്‍ ചെയ്യാറുണ്ടെന്നും ഷഹബാസിന്റെ പിതാവ് ഹൈക്കോടതിയില്‍ വാദിച്ചു.
◾ പരുന്തുംപാറയില്‍ വന്‍കിട കയ്യേറ്റം ഒഴിപ്പിക്കാതിരിക്കാന്‍ പണിത കുരിശ് റവന്യൂസംഘം പൊളിച്ചു മാറ്റി. ചങ്ങനാശ്ശേരി സ്വദേശി സജിത്ത് ജോസഫ് കയ്യേറ്റ ഭൂമിയില്‍ സ്ഥാപിച്ച കുരിശാണ് പൊളിച്ചുമാറ്റിയത്. കര്‍ശന നടപടി സ്വീകരിക്കുമെന്ന് റവന്യൂമന്ത്രി നിയമസഭയില്‍ അറിയിച്ചു. രണ്ട് മാസത്തേക്ക് പരുന്തുംപാറയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയെന്നും 15 ഉദ്യോഗസ്ഥരെ ഒഴിപ്പിക്കല്‍ നടപടിക്കായി നിയോഗിച്ചെന്നും മന്ത്രി അറിയിച്ചു.
◾ കേരള സംസ്ഥാന യുവജന കമ്മീഷന്‍ 2024-25 വര്‍ഷത്തെ യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങള്‍ക്കാണ് കമ്മീഷന്‍ അവാര്‍ഡ് നല്‍കുന്നത്. മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയയായ അഭിനേത്രി നിഖില വിമല്‍ അവാര്‍ഡിനര്‍ഹയായി. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ ഓള്‍റൗണ്ടര്‍ സജന സജീവനാണ് കായികരംഗത്തു നിന്ന് അവാര്‍ഡിനര്‍ഹയായത്.
◾ തന്റെ സംസ്‌കാരചടങ്ങുകള്‍ എങ്ങനെ വേണമെന്നത് സംബന്ധിച്ച് അന്തരിച്ച സിപിഎം മുതിര്‍ന്ന നേതാവ് എം എം ലോറന്‍സ് പറയുന്ന വീഡിയോ ഉണ്ടെന്ന അവകാശ വാദവുമായി പെണ്‍മക്കള്‍. സ്വര്‍ഗത്തില്‍ പോകണമെന്നും യേശുവിനെ കാണണമെന്നും മകള്‍ പറയുന്നിടത്ത് അടക്കണമെന്നും വീഡിയോയില്‍ എം എം ലോറന്‍സ് പറയുന്നുണ്ടെന്നാണ് മക്കളുടെ അവകാശ വാദം. മുഖം ഇല്ലാതെ ശബ്ദം മാത്രമുള്ള വീഡിയോ ആണ് പെണ്‍മക്കള്‍ പുറത്ത് വിട്ടിരിക്കുന്നത്.
◾ തൊഴിലാളികളെ മറന്ന ഇടത് സര്‍ക്കാര്‍ ബ്രൂവറി കമ്പനികള്‍ക്കും വ്യവസായ നിക്ഷേപ സംഗമങ്ങള്‍ക്കും പിന്നാലെ പോകുകയാണെന്ന് നിയമസഭയില്‍ വിമര്‍ശിച്ച് പ്രതിപക്ഷം. ക്ഷേമനിധി ബോര്‍ഡുകളിലെ പെന്‍ഷന്‍ കുടിശ്ശിക നല്‍കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു കുറ്റപ്പെടുത്തല്‍. എന്നാല്‍ മുഴുവന്‍ കുടിശ്ശികയും ഉടന്‍ തീര്‍ക്കുമെന്നും പ്രതിപക്ഷത്തിന്‍േറത് മുതലക്കണ്ണീരാണെന്നും ധനമന്ത്രി മറുപടി നല്‍കി.
◾ ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. സ്ഥിരം ട്രെയിനുകള്‍ക്ക് താല്‍ക്കാലിക സ്റ്റോപ്പുകളും സമയ പുനഃക്രമീകരണവും പ്രഖ്യാപിച്ചു.
◾ ഓട്ടോറിക്ഷകളില്‍ മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യമെന്ന സ്റ്റിക്കര്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങി സര്‍ക്കാര്‍. ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ നേതാക്കളും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറും നടത്തിയ ചര്‍ച്ചയിലാണ് സ്റ്റിക്കര്‍ നിര്‍ബന്ധമാക്കില്ലെന്ന് തീരുമാനിച്ചത്. മീറ്റര്‍ ഇടാതെ ഓടിയാല്‍ യാത്ര സൗജന്യം എന്ന സ്റ്റിക്കര്‍ പതിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കും.
◾ ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി വെടിക്കെട്ട് നടത്തിയതിന് പിന്നാലെ മരട് ദേവീക്ഷേത്രം വടക്കേ ചേരുവാരം ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്ഫോടക വസ്തു നിയമ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിയമാനുസൃത അനുമതിയില്ലാതെ ഉപയോഗിക്കാന്‍ പാടില്ലാത്ത സ്ഫോടക വസ്തുക്കള്‍ വെടിക്കെട്ടില്‍ ഉള്‍പ്പെടുത്തിയതിനാണ് കേസ്.
◾ തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മുഴുവന്‍ സീറ്റിലും സ്ഥാനാര്‍ഥികളെ നിര്‍ത്താനൊരുങ്ങി എന്‍ഡിഎ. ഇത് സംബന്ധിച്ച് സംസ്ഥാന ഘടകത്തിന് ബി.ജെ.പി. കേന്ദ്ര നേതൃത്വത്തില്‍നിന്ന് നിര്‍ദേശമുണ്ട്. പരമാവധി സീറ്റുകളില്‍ വിജയം നേടാനും ഇതിനായി മുന്‍കൂട്ടി സ്ഥാനാര്‍ഥികളെ കണ്ടെത്താനും കൊച്ചിയില്‍ ചേര്‍ന്ന ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍ തീരുമാനമായി.