പ്രഭാത വാർത്തകൾ |
---|
2025 | മാർച്ച് 12 | ബുധൻ |
1200 | കുംഭം 28 | മകം |
◾ ആരോഗ്യ രംഗത്തെ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന് തരാനുള്ള മുഴുവന്‍ തുകയും അനുവദിച്ചു എന്ന തരത്തിലുള്ള പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കോ-ബ്രാന്‍ഡിംഗിന്റെ പേരില്‍ തടഞ്ഞുവച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ക്യാഷ് ഗ്രാന്റില്‍ ഒരു രൂപ പോലും കേന്ദ്രം നല്‍കിയിട്ടില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ മന്ത്രി പറഞ്ഞു.
◾ ആശ വര്‍ക്കര്‍മാര്‍ക്ക് നല്‍കാനുള്ള കേന്ദ്രവിഹിതം സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ രാജസ്യസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പി. സന്തോഷ് കുമാര്‍ എം.പി. മന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും സന്തോഷ് കുമാര്‍ വ്യക്തമാക്കി. മൊത്തം 600 കോടിയാണ് നല്‍കാനുള്ളതെന്നും കഴിഞ്ഞ വര്‍ഷം മാത്രം നല്‍കാനുള്ളത് 100 കോടിയാണെന്നും രാജ്യസഭ പോലെ ഏറ്റവും പ്രധാനപ്പെട്ടൊരു സ്ഥലത്ത് കേന്ദ്ര ആരോഗ്യ മന്ത്രി ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തുന്നു എന്നത് വളരെ ഗുരുതരമായ പ്രശ്‌നമാണെന്നും പി. സന്തോഷ് കുമാര്‍ വ്യക്തമാക്കി.
◾ ആശാ വര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും സമരപ്പന്തലില്‍. ആശമാര്‍ക്ക് കേന്ദ്രം കൊടുക്കേണ്ടതെല്ലാം കേന്ദ്രം കൊടുത്തുവെന്നും യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും സമരപ്പന്തലിലെത്തിയ സുരേഷ് ഗോപി ആശാ വര്‍ക്കര്‍മാരോട് പറഞ്ഞു. യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ അടുത്ത ഗഡു നല്‍കില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് കേരളം കൈമാറിയിരുന്നുവെന്ന കേരളത്തിന്റെ വാദം മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ കേന്ദ്ര ആരോഗ്യമന്ത്രി പാര്‍ലമെന്റില്‍ കള്ളം പറയുമോ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ആരാണ് കള്ളം പറയുന്നതെന്ന് മാധ്യമങ്ങള്‍ കണ്ടുപിടിക്കണമെന്നും കേന്ദ്രത്തില്‍ നിന്നും സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രതീക്ഷിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
◾ സെക്രട്ടറിയേറ്റിന് മുമ്പിലെ ആശാവര്‍ക്കര്‍മാരുടെ സമരം നീതിക്ക് വേണ്ടിയുള്ളതാണെന്ന് തെളിഞ്ഞുവെന്നും കേരളത്തിന് കേന്ദ്രം കുടിശ്ശികയൊന്നും നല്‍കാനില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ പാര്‍ലമെന്റില്‍ പറഞ്ഞതോടെ ആശാവര്‍ക്കര്‍മാരുടെ പേരില്‍ നടത്തിയ കേന്ദ്രവിരുദ്ധ പ്രചരണത്തിന് സംസ്ഥാനം മാപ്പ് പറയണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്ന് എന്ത് അടിസ്ഥാനത്തിലാണ് പ്രതിപക്ഷം പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും യുഡിഎഫ് എംപിമാര്‍ സെക്രട്ടറിയേറ്റിന്റെ മുമ്പില്‍ പോയാണ് സമരം ചെയ്യേണ്ടതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
◾ കേരളത്തിലെ ദേവസ്വം ബോര്‍ഡുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 2016-17 കാലയളവ് മുതല്‍ ഇതുവരെ അനുവദിച്ചത് അറുനൂറു കോടി എഴുപത് ലക്ഷം രൂപ. മന്ത്രി വി എന്‍ വാസവനാണ് ഇക്കാര്യം നിയമസഭയെ അറയിച്ചത്. തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ്, കൊച്ചിന്‍ ദേവസ്വം, കൂടല്‍മാണിക്യം ദേവസ്വം, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, ശ്രീപത്മനാഭസ്വാമി ക്ഷേത്രം എന്നിവയടക്കമുള്ള സ്ഥാപനങ്ങള്‍ക്കായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.
◾ പി.സി ജോര്‍ജിന്റെ നാവിന്റെ താക്കോല്‍ പൂട്ടി പോലീസിന് കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്. എന്തു പറഞ്ഞാലും കേസ് എടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.ലൗ ജിഹാദ് ആരോപണത്തില്‍ 400 അല്ല 4000 പേരുടെ കണക്കുണ്ടെന്നും ചോദിച്ചാല്‍ ബോധ്യപ്പെടുത്തേണ്ട ഇടത്ത് നല്‍കുമെന്നും ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി.
◾ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍. ആനന്ദകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം ജില്ലയിലെ കേസിലാണ് അറസ്റ്റ്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മൂന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ആനന്ദകുമാറിന്റെ വീട്ടിലെത്തി ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു.
◾ ചോദ്യ പേപ്പര്‍ ചോര്‍ച്ചാ കേസില്‍ മുഖ്യ പ്രതിയായ എംഎസ് സൊല്യൂഷന്‍ സിഇഒ മുഹമ്മദ് ഷുഹൈബിനെ കൊടുവള്ളിയിലെ സ്ഥാപനത്തില്‍ എത്തിച്ച് തെളിവെടുത്തു. ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയ മലപ്പുറത്തെ മഅ്ദിന്‍ സ്‌കൂള്‍ ജീവനക്കാരന്‍ അബ്ദുല്‍ നാസറിനെ ഇന്ന് സ്‌കൂളിലെത്തിച്ച് തെളിവെടുക്കും. അതിനിടെ എസ്എസ്എല്‍സി പരീക്ഷക്ക് ഉറപ്പുള്ള ചോദ്യങ്ങളും ഉത്തരങ്ങളും എന്ന വാഗ്ദാനവുമായി എം.എസ് സോല്യൂഷന്‍സ് വീണ്ടും ഓണ്‍ലൈനില്‍ സജീവമായതായും റിപ്പോര്‍ട്ടുകള്‍.
◾ കരിക്കു വില്‍ക്കുന്ന പെട്ടിക്കടയിലേക്ക് കാര്‍ പാഞ്ഞുകയറി യുവതി മരിച്ചു. എറണാകുളം കോതമംഗലത്ത് ഇന്ന് വൈകീട്ടായിരുന്നു അപകടം. ഇടുക്കി സ്വദേശിനി ശുഭയാണ് മരിച്ചത്. 33 വയസായിരുന്നു.
◾ ജോര്‍ദ്ദാനില്‍ വെടിയേറ്റ് മരിച്ച തുമ്പ സ്വദേശി തോമസ് ഗബ്രിയേല്‍ പെരേരയുടെ മൃതദേഹം സംസ്‌കരിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് ഗബ്രിയേലിന്റെ മൃതദേഹം ജോര്‍ദാനില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. കഴിഞ്ഞ മാസം പത്താം തിയതിയായിരുന്നു ഗബ്രിയേല്‍ കൊല്ലപ്പെട്ടത്. ജോര്‍ദാനില്‍ നിന്ന് ഇസ്രയേലിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ദുരന്തം. ഒപ്പമുണ്ടായിരുന്ന ബന്ധു എഡിസണ്‍ പരുക്കേറ്റ നിലയില്‍ നാട്ടിലെത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. തോമസിനെയും എഡിസണയും ജോര്‍ദാനിലേക്ക് കൊണ്ടു പോയ തുമ്പ സ്വദേശിക്കെതിരെ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് കുടുംബം.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി സമ്മാനിച്ച് മൗറീഷ്യസ്. മൗറീഷ്യസ് പ്രധാനമന്ത്രി നവീന്‍ചന്ദ്ര രാംഗൂലമാണ് രാജ്യത്തെ പരമോന്നത ബഹുമതിയായ 'ദി ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി സ്റ്റാര്‍ ആന്‍ഡ് കീ ഓഫ് ദി ഇന്ത്യന്‍ ഓഷ്യന്‍' പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചത്. മൗറീഷ്യസിന്റെ പരമോന്നത ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനായി ഇതോടെ മോദി മാറി. വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രധാനമന്ത്രി മോദിക്ക് ലഭിക്കുന്ന 21 -ാമത്തെ അന്താരാഷ്ട്ര ബഹുമതി കൂടിയാണിത്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി മൗറീഷ്യസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്റെ സമ്മാനമായി ഗംഗാജലവും ബിഹാറിന്റെ വിശിഷ്ട ഭക്ഷണമായ മഖാനയും മൗറീഷ്യസ് പ്രധാനമന്ത്രിക്കും പ്രസിഡണ്ടിനും സമ്മാനിച്ചു.
◾ കബഡി മത്സരത്തില്‍ ജയിച്ച ദളിത് വിദ്യാര്‍ത്ഥിയെ വെട്ടിപ്പരിക്കേല്‍പിച്ച് പ്രബല ജാതിക്കാര്‍. തമിഴ്നാട് തൂത്തുക്കുടിയിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥി ദേവേന്ദ്ര രാജയെ ആണ് പ്രബലജാതിക്കാര്‍ ആയ മൂന്ന് യുവാക്കള്‍ സ്‌കൂളിലേക്ക് പോകും വഴി ആക്രമിച്ചത്. ബസില്‍ നിന്ന് വിളിച്ചിറക്കിയാണ് ദേവേന്ദ്ര രാജയെ വെട്ടിയത്. ദേവേന്ദ്രന്റെ വിരലുകള്‍ അറ്റുപോയിട്ടുണ്ട്.
◾ കന്നട നടി രന്യ റാവു പ്രതിയായ സ്വര്‍ണക്കടത്ത് കേസില്‍ ബംഗളുരുവില്‍ റസ്റ്റോറന്റ് ബിസിനസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തരുണ്‍ രാജു എന്നയാള്‍ അറസ്റ്റിലായി. എന്നാല്‍ ഇയാളുടെ കൃത്യമായ പശ്ചാത്തലം ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു. അതേസമയം നടി രന്യ റാവുവിന്റെ രണ്ടാനച്ഛനായ കര്‍ണാടക ഡിജിപി കെ രാമചന്ദ്ര റാവുവിനെതിരെ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു. രാമചന്ദ്ര റാവുവിന്റെ സ്വാധീനം ഉപയോഗിച്ചാണോ രന്യ റാവു എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ നിന്ന് രക്ഷപ്പെട്ടത് എന്നതടക്കം കര്‍ണാടക അഡീഷണല്‍ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയുടെ നേതൃത്വത്തില്‍ അന്വേഷിക്കും.