വാഴൂർ: കീച്ചേരിപ്പടി ആയുർവേദ സബ് സെന്റർ കീച്ചേരിപ്പടിയിൽ നിന്നും മാറ്റുവാൻ വേണ്ടി പഞ്ചായത്ത് അധികൃതർ ശ്രമിക്കുന്നുവെന്ന് രണ്ടുദിവസമായി ചിലർ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണെന്ന് വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തോമസ് വെട്ടുവേലി . വാഴൂർ ഗ്രാമപഞ്ചായത്തിലെ ആയുർവേദ ഡിസ്പെൻസറിക്ക് കീച്ചേരിപ്പടിയിലും പതിനേഴാം മൈലിലുമായി രണ്ട് സബ് സെൻററുകളാണ് പ്രവർത്തിക്കുന്നത്.
ആയുർവേദ ആശുപത്രിയിൽ ഒരു ഡോക്ടറാണുള്ളത് .ഈ ഡോക്ടർ സ്ഥിരമായി ഉള്ള സന്ദർഭങ്ങളിൽ എല്ലാം കീച്ചേരിപ്പടിയിലെയും പതിനേഴാം മൈലിലേയും സബ് സെൻററുകളിൽ ആഴ്ചയിൽ ഒരു ദിവസം ഒ പി പ്രവർത്തനം നടത്താറുണ്ട്.
എന്നാൽ ചാമംപതാൽ ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ പി ജി പഠനം പൂർത്തിയാക്കുന്നതിന് വേണ്ടി അവധിയെടുത്തതിനെ തുടർന്ന്, ആദ്യം മീനടം ആയുർവേദ ആശുപത്രിയിലെ ഡോക്ടർക്കും ,ഇപ്പോൾ കോരുത്തോട് ആയുർവേദ ആശുപത്രിയിലെ ഡോക്ടർക്കുമാണ് ചാമംപതാൽ ആയുർവേദ ഡിസ്പെൻസറിയുടെ അധിക ചുമതല നൽകിയിരിക്കുന്നത്. ആയതിനാൽ മെഡിക്കൽ ഓഫീസറുടെ സേവനം ഗ്രാമപഞ്ചായത്തിൽ ആഴ്ചയിൽ മൂന്നുദിവസം മാത്രമാണ് ലഭിക്കുന്നത് . ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ചാമംപതാൽ ആയുർവേദ ഡിസ്പെൻസറി മാത്രമാണ് പ്രവർത്തിക്കുന്നത്.
പഞ്ചായത്തിലേക്ക് സ്ഥിരമായി ഒരു ഡോക്ടറെ നിയമിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസറെയും ആരോഗ്യവകുപ്പ് ഡയറക്ടറെയും സമീപിച്ചിട്ടുണ്ട് എന്നും അധികം താമസിയാതെ സ്ഥിര ഡോക്ടറെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും തോമസ് വെട്ടുവേലി പറഞ്ഞു. ഉറപ്പായും കീച്ചേരിപ്പടിയിൽ ഡോക്ടറുടെ സേവനം ലഭ്യമാകും. കീച്ചേരിപ്പടി ആയുർവേദ ആശുപത്രിയിലേക്ക് മരുന്നു വാങ്ങുന്നതിന് എല്ലാവർഷത്തെയും പോലെ അടുത്ത സാമ്പത്തിക വർഷത്തേക്കും ഒരു ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട് ഇതാണ് യാഥാർത്ഥ്യം മറിച്ചുള്ള പ്രചരണങ്ങളെല്ലാംജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും മുതലെടുപ്പിനും വേണ്ടി മാത്രമുള്ളതാണ് എന്നും വെട്ടുവേലി കൂട്ടിച്ചേർത്തു.
അനുബന്ധ വാർത്ത
Click Here: വാഴൂർ - ആയുർവേദ സബ് സെൻറർ മാറ്റാനുള്ള നീക്കത്തിനെതിരായി ധർണ്ണ നടത്തി