സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്ന് മുതൽ പുതിയ ഉച്ചഭക്ഷണ മെനു നിലവിൽ വരും. പുതിയ മെനുവിൽ ഫ്രൈഡ് റൈസ്, ബിരിയാണി, ലെമൺ റൈസ്, ടൊമാറ്റോ റൈസ് തുടങ്ങിയ പുതിയ വിഭവങ്ങൾ ഉൾപ്പെടണം. ഇവ നിർബന്ധമായും ഉണ്ടായിരിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം.
ആഴ്ചയിൽ ഒരിക്കലെങ്കിലും വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജിറ്റബിള്‍ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് ഉണ്ടാകണമെന്നാണ് നിർദേശം. ഇവയ്ക്കൊപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ ഇവ ചേര്‍ത്ത ചമ്മന്തിയും വേണമെന്നൊരു നിർദേശവും വച്ചിട്ടുണ്ട്.
മറ്റ് ദിവസങ്ങളില്‍ റാഗിയോ മറ്റ് ചെറുധാന്യങ്ങളോ ഉപയോഗിച്ചുണ്ടാക്കുന്ന പായസമോ വ്യത്യസ്തവിഭവങ്ങളോ ഒരുക്കേണ്ടതാണ്. ഒന്നു മുതൽ എട്ടുവരെയുള്ള കുട്ടികളാകും ഉച്ചഭക്ഷണത്തിന് അർഹരാകുന്നത്. കുട്ടികളില്‍ ശരിയായ പോഷണത്തിന്റെ കുറവുമൂലം 39 ശതമാനം വിളര്‍ച്ചയും 38 ശതമാനം അമിതവണ്ണവും കാണുന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പുതിയ വിഭവങ്ങളുടെ നിർദേശം നൽകിയിരിക്കുന്നത്.