പൊൻകുന്നം: ലഹരി മാഫിയയുടെ അടിവേരറുക്കുന്നത് വരെ 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' ശക്തമായി തുടരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊൻകുന്നം ഫെറോന പള്ളി പരിഷ് ഹാളിൽ നടന്ന ലഹരി വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.പദ്ധതി തുടങ്ങി 15 ദിവസം കൊണ്ട് 10 കോടി രൂപ വിലവരുന്ന ലഹരിവസ്തുക്കൾ പിടികൂടിയതായി മന്ത്രി അറിയിച്ചു. ഇതിനോടകം 2,575 കേസുകൾ രജിസ്റ്റർ ചെയ്തു, 2,778 പേരെ അറസ്റ്റ് ചെയ്തു.ലഹരി മാഫിയകൾ താൽക്കാലികമായി വിതരണം നിർത്തിവച്ചിട്ടുണ്ടെങ്കിലും പരിശോധന തുടർച്ചയായ പ്രക്രിയയായിരിക്കും. കേന്ദ്ര ഏജൻസികളുടെ പിന്തുണയും ഉണ്ടെന്ന് മന്ത്രി പറഞ്ഞു.
'ഓപ്പറേഷൻ തൂഫാൻ' മൂന്ന് ഘട്ടങ്ങളായി നടപ്പിലാക്കും:
തൂഫാൻ സ്ട്രൈക്സ് - മാഫിയകളെ നേരിട്ട് പിടികൂടൽ
തൂഫാൻ വാരിയേഴ്സ് - ജനകീയ ബോധവൽക്കരണം
തൂഫാൻ കെയർ - ലഹരി അടിമകളുടെ പുനരധിവാസം
ലഹരി കടത്ത് തടയാൻ വാഴൂർ പുളിക്കൽ കവലയിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാനും അനുമതി നൽകിയതായി മന്ത്രി അറിയിച്ചു.
പ്രൊഫ. റോണി കെ ബേബി എംഎൽഎ അധ്യക്ഷത വഹിച്ചു. ആൻ്റോ ആൻ്റണി എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. അഭിലാക്ഷ് ചന്ദ്രൻ,
അഡ്വ. പി. ജീരാജ്, അഡ്വ. തോമസ് കുന്നപ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. പി.എ. ഷെമീർ,വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ ശ്രീധർ,ജില്ലാ പഞ്ചായത്ത് അംഗം ആശ ജോയ്, അജിത് മുതിരമല , ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് T N ഗിരീഷ് കുമാർ , ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ അശോക കുമാർ, ജോയിന്റ് R T O കെ ശ്രീജിത്ത് എന്നിവർ സംസാരിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ. സതീഷ് ചന്ദ്രൻ നായർ, ഡിഇഒ റോഷ്ന അലിക്കുഞ്ഞ്, കോട്ടയം എസ്പി എസ് പി സാബുമാത്യുകെ.എം ഐ പി എസ് എന്നിവർ സംസാരിച്ചു.



