ഇരിഞ്ഞാടപ്പിള്ളി മനയുടെ കീഴിലുള്ള ശ്രീകൃഷ്ണക്ഷേത്രത്തിലേക്ക് ‘പെറ്റ ഇന്ത്യ’ എന്ന സംഘടനയാണ് ആനയെ സമര്‍പ്പിച്ചത്. ക്ഷേത്രോത്സവ എഴുന്നള്ളിപ്പില്‍ പുതിയ ചരിത്രമെഴുതി റോബോട്ട് ആന ഇരിഞ്ഞാടപ്പിള്ളി രാമന്‍ തിടമ്പേറ്റിയത്.ഭക്തർ സംഭാവനയായി നൽകിയ റോബോട്ടിക് ആനയ്ക്ക് പത്തര അടി ഉയരവും എണ്ണൂറ് കിലോ ഭാരവുമുണ്ട്. മേളത്തിനൊപ്പം തലയും ചെവിയും വാലും ആട്ടി നിന്ന രാമന്‍ ഉത്സവത്തിനെത്തിയവര്‍ക്ക് കൗതുകമായി.
രാവിലെ കളഭാഭിഷേകവും ആനയെ നടയിരുത്തലും നടന്നു. ഉച്ചതിരിഞ്ഞ് ആചാര്യസംഗമവും തുടര്‍ന്ന് എഴുന്നള്ളിപ്പുമുണ്ടായി. പെരുവനം സതീശന്‍ മാരാരുടെ നേതൃത്വത്തില്‍ നേതൃത്വത്തില്‍ നടന്ന മേളത്തില്‍ അമ്പതോളം കലാകാരന്മാര്‍ അണിനിരന്നു. ആനയുടെ തലയും കണ്ണുകളും വായയും ചെവിയും വാലും പ്രവര്‍ത്തിക്കുന്നത് വൈദ്യുതിയിലാണ്.
ഇവ എപ്പോഴും ചലിപ്പിക്കുന്ന രീതിയിലാണ് ആനയെ നിര്‍മിച്ചിരിക്കുന്നത്. രണ്ട് മാസം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. ഇരുമ്പ് കൊണ്ടുളള ചട്ടക്കൂടിന് പുറത്ത് റബ്ബര്‍ ഉപയോഗിച്ചാണ് ആനയെ നിര്‍മിച്ചിരിക്കുന്നത്.
അഞ്ച് മോട്ടോറുകള്‍ ഉപയോഗിച്ചാണ് ചലനങ്ങൾ. തുമ്പിക്കൈ ഒഴികെ മറ്റുള്ളവയെല്ലാം മോട്ടോറിലാണ് പ്രവര്‍ത്തിക്കുന്നത്. തുമ്പിക്കൈ മാത്രം പാപ്പാന് നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. സ്വിച്ചിട്ടാല്‍ തുമ്പിക്കൈയില്‍നിന്ന് വെള്ളം ചീറ്റുമെന്നതും പ്രത്യേകതയാണ്. ക്ഷേത്രങ്ങളില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു റോബോട്ടിക് ആനയെ നടയിരുത്തുന്നത്.
| Group63 |

