ഈരാറ്റുപേട്ടയിൽ നടന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിക്കെതിരെ കേസെടുത്ത് പൊലീസ്. അന്യായമായി സംഘം ചേരൽ, ഗതാഗത തടസ്സം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. ദക്ഷിണ കേരളാ ലജ്നത്തുൽ മുഅല്ലിമീന്റെയും സംയുക്ത മഹല്ല് ജമാഅത്തിന്റേയും നേതൃത്വത്തിൽ നടന്ന റാലിക്കെതിരെയാണ് പൊലീസ് നടപടി.
പുത്തൻപള്ളി ചീഫ് ഇമാം കെ.എ. മുഹമ്മദ് നദീർ മൗലവി, നൈനാർ പള്ളി പ്രസിഡന്റ് മുഹമ്മദ് സക്കീർ, മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, മുഹ്‌യുദ്ദീൻ പള്ളി ഇമാം സുബൈർ മൗലവി, അയൂബ് ഖാൻ ഖാസിം എന്നിവരടക്കം കണ്ടാലറിയാവുന്ന 20ഓളം പേർക്കെതിരെയാണ് കേസ്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് പള്ളി ഇമാമുമാരും മഹല്ല് ഭാരവാഹികളും വിവിധ മുസ്ലിം സംഘടനാ പ്രതിനിധികളും അണിനിരന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലി നടന്നത്. തുടർന്ന് പൊതുയോഗവും സംഘടിപ്പിച്ചിരുന്നു.
അതേസമയം, പൊലീസ് നടപടിക്കതിരെ പ്രതിഷേധമുണ്ട്. യാത്രക്കാർക്കും വാഹനങ്ങൾക്കും സുഗമമായ യാത്രാ സൗകര്യമൊരുക്കി സമാധാനപരമായി നടന്ന റാലിക്കെതിരായ കേസ് ഈരാറ്റുപേട്ടയ്‌ക്കെതിരെ പൊലീസിലെ ഒരു വിഭാഗത്തിനുള്ളിൽ നിലനിൽക്കുന്ന വിദ്വേഷ നിലപാടിന്റെ ഭാഗമാണെന്ന് റാലിയിൽ പങ്കെടുത്തവർ ആരോപിച്ചു