കോട്ടയം നഗരമധ്യത്തിൽ കളക്ടറേറ്റിന് സമീപം മരം കടപുഴകി വീണ് നാല് വൈദ്യുത പോസ്റ്റുകൾ തകർന്നു.ഇന്നലെ വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. കളക്ടറേറ്റിന് സമീപത്തെ റോഡിലേയ്ക്കാണ് കനത്ത മഴയിൽ മരം വീണത്. അപകടത്തെ തുടർന്ന് റോഡ് ഗതാഗതം തടസപ്പെട്ടു. അഗ്നിരക്ഷാസേനാ സംഘം എത്തി റോഡ് ഗതാഗതം പുന:സ്ഥാപിച്ചു.
അഞ്ച് മാസം മുമ്പ് ശിഖരം ഒടിഞ്ഞ് വീണതിനെ തുടർന്ന് ഈ മരം മുറിച്ച് മാറ്റണമെന്ന് സമീപത്തെ പച്ചക്കറി വ്യാപാരികൾ നഗരസഭക്ക് പരാതി നൽകിയിരുന്നു. പരാതി സ്വീകരിച്ചതല്ലാതെ യാതൊരു നടപടിയും ഉണ്ടാകാതിരിക്കെയാണ് ഇന്ന് ഈ മരം നിലംപൊത്തിയത്.
മരവും വൈദ്യുതി പോസ്റ്റുകളും മറിഞ്ഞു വീണതിനെ തുടർന്ന് മണിക്കൂറുകളോളം കോട്ടയം നഗരം കുരുങ്ങി .ബസുകളും മറ്റ് വാഹനങ്ങളും വഴിതിരിച്ചുവിട്ടതോടെ വിദ്യാർത്ഥികളടക്കം യാത്രക്കാർ വലഞ്ഞു. പാമ്പാടി ഭാഗത്തുനിന്ന് വന്ന വാഹനങ്ങൾ മണർകാട് നിന്ന് തിരുവഞ്ചൂർ വഴി പോലീസ് വഴിതിരിച്ചുവിട്ടു.പുതുപ്പള്ളി ഭാഗത്തു നിന്നുള്ള വാഹനങ്ങൾ മണിപ്പുഴ കോടിമത വഴിയാണ് നഗരത്തിലേക്കെത്തിയത്.