![]() |
| ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാലുവയസുകാരിക്ക് വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ ചെയ്ത സംഭവത്തില്‍ കുടുംബത്തിന്റെ മൊഴി ഇന്നെടുക്കും. ഡോക്ടര്‍ക്കെതിരെ കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തിരുന്നു. ഐപിസി 336, 337 വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ശിശു സംരക്ഷണ കേന്ദ്രത്തിലെ ഡോക്ടര്‍ ബിജോണ്‍ ജോണ്‍സനെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.
ഓപ്പറേഷന്‍ കഴിഞ്ഞപ്പോള്‍ കുട്ടിയുടെ കൈയിലെ വിരല്‍ അതുപോലെ കാണുകയും നാവില്‍ പഞ്ഞി വച്ചിരിക്കുന്നതായും കണ്ടെത്തി. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ നാവില്‍ ശസ്ത്രക്രിയ നടത്തിയത് കണ്ടെത്തിയത്. ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ നാലുവയസുകാരിക്കാണ് ദുരനുഭവം ഉണ്ടായത്. വ്യാഴാഴ്ച രാവിലെയായിരുന്നു കുട്ടിയുടെ കുടുംബം ശസ്ത്രക്രിയയ്‌ക്കെത്തിയത്. കുട്ടിയുടെ നാവിനും ആരോഗ്യപരമായ പ്രശ്‌നമുണ്ടായിരുന്നുവെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ ഭാഷ്യം. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ആറാം വിരല്‍ നീക്കംചെയ്തു.
കുട്ടി കരഞ്ഞപ്പോഴാണ് നാവിലെ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടതെന്നും അതിനാല്‍ അത് ശസ്ത്രക്രിയ ചെയ്ത് നീക്കം ചെയ്തുവെന്നുമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അമ്മയും കുഞ്ഞും വിഭാഗം സൂപ്രണ്ട് പറഞ്ഞത്. കുട്ടിയുടെ ബന്ധുക്കളോട് വിവരം പറയാന്‍ സാധിച്ചില്ല. കുട്ടിയുടെ ബന്ധുക്കളുമായി നടത്തിയ ആശയവിനിമയത്തില്‍ വന്ന അപാകതയാണ് കാരണമെന്നുമായിരുന്നു സൂപ്രണ്ടിന്റെ വിശദീകരണം.
വിശദീകരണവുമായി കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേർസ് അസോസിയേഷൻ (കെജിഎംസിടിഎ). കുട്ടിക്ക് നാക്കിലും പ്രശ്നം ഉണ്ടായതുകൊണ്ടാണ് ഡോക്ടർ ശസ്ത്രക്രിയ നടത്തിയത്. ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ കണക്കിലെടുത്താണ് ഇതിന് പ്രഥമ പരിഗണന നൽകിയതെന്നും കെജിഎംസിടിഎ കോഴിക്കോട് യൂണിറ്റ് പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.






