ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
ജില്ലാ വാർത്തകൾ l JULY 13 l Edited & published by: anima v
കാഞ്ഞിരപ്പള്ളി കുന്നംഭാഗം സ്‌പോര്‍ട്‌സ് സ്‌കൂള്‍ ടെണ്ടര്‍ ഘട്ടത്തിലേക്ക് കടന്നതായി ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. 2024 മാര്‍ച്ച് മാസം 27.70 കോടിയുടെ ധനാനുമതി കിഫ്ബിയില്‍ നിന്ന് ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് നിയമസഭയില്‍ ചീഫ് വിപ്പ് അവതരിപ്പിച്ച സബ്മിഷന് മറുപടിയായി ധനമന്ത്രിയാണ് ഇക്കാര്യമറിയിച്ചത്. പദ്ധതിയുടെ സ്ട്രക്ചറല്‍ ഡിസൈന്‍ നിര്‍വഹണ ഏജന്‍സി തയാറാക്കി സമര്‍പ്പിച്ച് കിഫ്ബി പരിശോധിച്ചുവരുന്നു. അത് പൂര്‍ത്തിയാക്കി ഈ മാസം തന്നെ ടെണ്ടര്‍ വിളിക്കുന്നതിനുള്ള നടപടികളാണ് നടക്കുന്നത്.
സ്‌പോര്‍ട്‌സ് സ്വിമ്മിങ് പൂള്‍, ക്രിക്കറ്റ് നെറ്റ് പ്രാക്ടീസ്, വോളിബോള്‍ കോര്‍ട്ട്, 200 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, സെവന്‍സ് ഫുട്‌ബോള്‍ സിന്തറ്റിക് ടര്‍ഫ്, സ്‌പോര്‍ട്‌സ് സ്‌കൂളിലെ കുട്ടികള്‍ക്കും കോച്ചുമാര്‍ക്കുമുള്ള ഹോസ്റ്റലുകള്‍, മള്‍ട്ടിപ്പര്‍പ്പസ് ഇന്‍ഡോര്‍ കോര്‍ട്ട്, കോംബാറ്റ് സ്‌പോര്‍ട്‌സ് ബില്‍ഡിങ്ങ്, ഭിന്നശേഷി സൗഹൃദ സ്‌പോര്‍ട്‌സ് സൗകര്യങ്ങള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കിഫ്ബിയുടെ സ്‌പോര്‍ട്‌സ് പ്രവര്‍ത്തികള്‍ക്കായുള്ള സ്‌പെഷ്യല്‍ ഏജന്‍സിയായ സ്‌പോര്‍ട്‌സ് കേരളാ ഫൗണ്ടേഷനാണ് നിര്‍മ്മാണ ചുമതല.
പ്രസ്തുത സ്ഥലത്തുള്ള പഴയ സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിക്കുകയും മരങ്ങള്‍ മുറിച്ചുമാറ്റുന്നതും പൂര്‍ത്തിയാക്കിയിരുന്നു. നിലവിലുണ്ടായിരുന്ന പഴയ സ്‌കൂള്‍ കെട്ടിടത്തിന് പകരമായി എം എല്‍ എ ഫണ്ടില്‍ നിന്ന് 3 കോടി 70 ലക്ഷം ചെലവഴിച്ച് പുതിയ കെട്ടിടം പൂര്‍ത്തിയാക്കി. പുതിയ കെട്ടിടത്തില്‍ നിലവിലുള്ള എല്‍പി സ്‌കൂളിന്റെ 1 മുതല്‍ 4 വരെ ക്ലാസുകളും ഹൈസ്‌കൂളിന്റെ 5 മുതല്‍ 10 വരെ ക്ലാസുകളും സ്‌പോര്‍ട്്‌സ് സ്‌കൂളിന്റെ 7 മുതല്‍ 10 വരെ ക്ലാസുകളും നടത്തത്തക്ക വിധത്തിലാണ് പദ്ധതി രൂപകല്‍പന ചെയ്തിരിക്കുന്നത്.
സ്‌പോര്‍ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഒഴികെയുള്ള എല്ലാ ക്ലാസുകളും അതിലേക്ക് മാറ്റുകയും ചെയ്തു. സ്‌പോര്‍ട്‌സ് സ്‌കൂള്‍ നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞ് അതിലേക്കുള്ള പ്രവേശനം പ്രത്യേകമായി നടത്തും.
കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഭാവിയിലെ മികച്ച കായികതാരങ്ങളെ വാര്‍ത്തെടുക്കാനുള്ള ഈ പദ്ധതി ഗതിവേഗം നല്‍കി യാഥാര്‍ത്ഥ്യമാക്കാന്‍ പ്രത്യേക പരിഗണന നല്‍കി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ചീഫ് വിപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.