സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ ഇന്ധനത്തിന്റെ അളവിൽ വ്യാപക ക്രമക്കേടെന്ന് അളവുതൂക്ക പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തൽ. സർക്കാരിന്റെ സിവിൽ സപ്ലൈസ് പമ്പുകളിലടക്കം ഇത്തരം വെട്ടിപ്പ് കണ്ടെത്തിയെന്നാണ് വിവരം. പരിശോധനയിൽ 50 പമ്പുകളിലാണ് ഇന്ധനത്തിന്റെ അളവ് അനുവദനീയമായതിലും കുറവാണെന്ന് കണ്ടെത്തിയത്.
പമ്പുകളിലെ അളവുപാത്രം മുദ്ര ചെയ്യാത്തതടക്കമുള്ള ക്രമക്കേടുകൾക്ക് 510 പമ്പുകൾക്കെതിരെ ലീഗൽ മെട്രോളജി വിഭാഗം കേസ് എടുത്തു.ക്രമക്കേട് കണ്ടെത്തിയ പമ്പുകൾക്ക് 9.69 ലക്ഷം രൂപ പിഴ ചുമത്തി.നിലവിലെ നിയമത്തിലെ ഇളവ് അനുസരിച്ച് 5 ലീറ്റർ ഇന്ധനം വിൽക്കുമ്പോൾ അതിൽ 25 മില്ലിലിറ്റർ കൂടുകയോ കുറയുകയോ ചെയ്യാം. എന്നാൽ, ചില പമ്പുകളിൽ 100 മുതൽ 120 മില്ലിലിറ്റർ വരെ വ്യത്യാസമാണ് കണ്ടെത്തിയത്.



