അതികഠിനം ഈ ചൂട്. വേനല്‍ക്കാലത്തിന് സമാനമായ ചൂടാണ് അനുഭവപ്പെടുന്നത്. മുന്‍വര്‍ഷങ്ങളിലെ തനിയാവര്‍ത്തനമായതിനാല്‍, കാലാവസ്ഥാ ഗവേഷകര്‍ വരള്‍ച്ചാ സൂചനയും നല്‍കുന്നുണ്ട്. വേനല്‍മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ അല്ലെങ്കില്‍ ദുര്‍ബലമാകുന്നതും പിന്നാലെ വേനല്‍ ശക്തമാകുന്നതുമാണ് പ്രവണത.കാലാവസ്ഥയിൽ വേഗത്തിൽ ഉണ്ടായ മാറ്റം പല പ്രദേശങ്ങളിലും പനിയടക്കമുള്ള രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്.
ജനുവരി, ഫെബ്രുവരി മാസങ്ങളിലായി മഴയുടെ അളവില്‍ 178% വര്‍ദ്ധനയുണ്ടായിരുന്നു. പിന്നീട് വിട്ടു നിന്ന മഴ മേയ് അവസാനം 87% വര്‍ദ്ധിച്ചു. സമീപകാലത്തെ ഏറ്റവും ശക്തമായ വേനല്‍ മഴയ്ക്കും കോട്ടയം സാക്ഷ്യം വഹിച്ചു. കഴിഞ്ഞ മാസം വരെ മഴ തുടര്‍ന്നു. രണ്ടു വര്‍ഷം മുമ്പ് ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ചൂട് കൂടിയപ്പോഴാണ് ഒക്ടോബറില്‍ കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലുണ്ടായത്. എന്നാല്‍, ഡിസംബര്‍ അവസാനിക്കും മുമ്പ് കുടിവെള്ള ക്ഷാമം രൂക്ഷമായി. നിലവിലെ സാഹചര്യത്തില്‍ മാസാവസാനം വരെ ചൂട് ഉയര്‍ന്നു നില്‍ക്കുമെന്നും ചില ദിവസങ്ങളില്‍ 35 ഡിഗ്രി വരെ ഉയരാമെന്നുമാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്കും സാദ്ധ്യതയുണ്ട്.


