ജലജീവൻ മിഷൻ പദ്ധതിക്കായി കുഴിച്ച റോഡുകളിൽ അറ്റകുറ്റപ്പണി മുടങ്ങിക്കിടക്കുന്നവയുടെ കാര്യത്തിൽ മൂന്നുമാസത്തിനകം പണികൾ പൂർത്തിയാക്കി പൂർവസ്ഥിതിയിലാക്കണമെന്നു ജില്ലാ ജല ശുചിത്വമിഷൻ ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ. ജില്ലാ ജല ശുചിത്വമിഷൻ യോഗത്തിലാണ് ജില്ലാ കളക്ടർ നിർദേശം മുന്നോട്ടുവച്ചത്.
ജലജീവൻ പദ്ധതിയ്ക്കായി പൊളിച്ച റോഡുകൾ പുന: സ്ഥാപിക്കുന്നതിൽ പഴയ കേസുകൾ എത്രയെണ്ണം ബാക്കിയുണ്ടെന്ന് ജല അതോറിട്ടിയും പൊതുമരാമത്ത് വകുപ്പും സംയുക്ത പരിശോധന നടത്തി ഒരുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. മൂന്നുമാസത്തിനുള്ളിൽ റോഡുകൾ പൂർവ സ്ഥിതിയിലാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു.
ജലജീവൻ മിഷൻ പദ്ധതിയുടെ നടത്തിപ്പിൽ വകുപ്പുകളുടെ ഏകോപനം കാര്യക്ഷമമാക്കുന്നതിനുവേണ്ടി ജില്ലാ ജല ശുചിത്വമിഷൻ(ഡി.ഡബ്ല്യൂ.എസ്.എം.) കമ്മിറ്റിയിൽ പൊതുമരാമത്ത്് വകുപ്പ് റോഡ്‌സ് ആൻഡ് മെയിന്റനൻസ് എക്‌സിക്യൂട്ടീവ് എൻജിനീയറെ ഉൾപ്പെടുത്തുന്നതിനു യോഗത്തിൽ തീരുമാനമായി.




