ന്യൂഡൽഹി: രണ്ട് പതിറ്റാണ്ടിലേറെ ഗ്രാമീണ തൊഴിൽ സുരക്ഷ നൽകിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി MGNREGA-യ്ക്ക് പകരം കേന്ദ്രസർക്കാരിന്റെ പുതിയ 'വികസിത് ഭാരത് - ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ' VB-GRAM പദ്ധതി ജൂലൈ 1 ചൊവ്വാഴ്ച മുതൽ രാജ്യവ്യാപകമായി പ്രാബല്യത്തിൽ വന്നു.
പുതിയ പദ്ധതിയിലെ പ്രധാന മാറ്റങ്ങൾ:
തൊഴിൽ ദിനം വർധന: വാർഷിക തൊഴിൽ ദിനങ്ങൾ 100-ൽ നിന്ന് 125 ആയി ഉയർത്തി.
പ്രവൃത്തി മേഖലകൾ: ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യം, ജീവനോപാധി അടിസ്ഥാന സൗകര്യം, ദുരന്ത നിവാരണം എന്നീ 4 മേഖലകളിലായി 318 തരം പ്രവൃത്തികൾ. സ്വകാര്യ ഭൂമിയിലെ കൃഷിപ്പണി അനുവദിക്കില്ല.
കൂലി നിർണയം: കൂലി നിരക്ക് കേന്ദ്രസർക്കാർ മാത്രം തീരുമാനിക്കും. സംസ്ഥാനങ്ങൾക്ക് അധികാരമില്ല.
ഫണ്ട് വിഹിതം: കേന്ദ്ര-സംസ്ഥാന വിഹിതം 60:40 അനുപാതത്തിൽ.
പേയ്മെന്റ്: കൂലി DBT വഴി ബാങ്ക്/പോസ്റ്റ് ഓഫീസ് അക്കൗണ്ടിലേക്ക്. മസ്റ്റർ റോൾ അവസാനിച്ച് 15 ദിവസത്തിനകം നൽകണം. വൈകിയാൽ പ്രതിദിനം 0.05% പിഴ.
ട്രാക്കിംഗ്: ബയോമെട്രിക് പഞ്ചിംഗ്, ജിയോസ്പേഷ്യൽ ട്രാക്കിംഗ്, തത്സമയ ഡാഷ്ബോർഡ് നിർബന്ധം.
പുതിയ മാനദണ്ഡങ്ങൾ സംബന്ധിച്ച് കേരളത്തിലെ തൊഴിലാളികളിലും ഭരണകൂടത്തിലും ആശങ്കയുണ്ട്. സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികളിൽ 40% പേരും 60 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. കായികാധ്വാനം കൂടുതൽ വേണ്ട ജോലികൾ പ്രായമായവർക്ക് ബുദ്ധിമുട്ടാകുമെന്നാണ് വിലയിരുത്തൽ. ചെലവിലെ സംസ്ഥാന വിഹിതം വർധിക്കുന്നത് സാമ്പത്തിക ബാധ്യതയാകുമെന്നും ആശങ്കയുണ്ട്.


