തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ പേരും ചിഹ്നവും ലോഗോയും ദുരുപയോഗം ചെയ്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ വ്യാപകമാകുന്നതായി കേരള പോലീസ് മുന്നറിയിപ്പ് നൽകി.
"മെഗാ ബമ്പർ ധമാക്കാ ഓഫർ", "25 കോടി സമ്മാനം", "കേരള ഭാഗ്യക്കുറി ഓൺലൈൻ ബുക്കിംഗ്" എന്നീ പ്രലോഭന വാചകങ്ങൾ ഉപയോഗിച്ചാണ് പൊതുജനങ്ങളെ ആകർഷിക്കുന്നത്. പരസ്യത്തിലെ ലിങ്കുകൾ ക്ലിക്ക് ചെയ്യുമ്പോൾ സർക്കാർ ചിഹ്നം ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വെബ്സൈറ്റുകളിലേക്കോ വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്കോ എത്തിക്കുന്നു.
ആദ്യം വിജയസാധ്യതയുള്ള ലോട്ടറി നമ്പറുകൾ നൽകി വിശ്വാസം നേടിയ ശേഷം "റിസൾട്ട് പരിശോധിക്കുക" എന്ന പേരിൽ മൊബൈൽ നമ്പർ ശേഖരിക്കും. തുടർന്ന് സമ്മാനം ലഭിച്ചതായി കാണിച്ച് അഭിനന്ദന സന്ദേശം അയച്ച് പേര്, ബാങ്ക് അക്കൗണ്ട് നമ്പർ, ആധാർ നമ്പർ, IFSC കോഡ് തുടങ്ങിയ സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെടുന്നു.
സർക്കാർ ലെറ്റർഹെഡിന്റെ വ്യാജ കോപ്പി കാണിച്ച് "രജിസ്ട്രേഷൻ ഫീ", "പ്രോസ്സിംഗ് ഫീ", "ജിഎസ്ടി", "ടാക്സ് ക്ലിയറൻസ്" എന്നീ പേരുകളിൽ പണം ആവശ്യപ്പെടുന്നതാണ് തട്ടിപ്പിന്റെ രീതി. പണം അയച്ചാലും സമ്മാനം നൽകാതെ കൂടുതൽ തുക ആവശ്യപ്പെടുന്നതായി പരാതികളുണ്ട്.
പോലീസിന്റെ നിർദ്ദേശങ്ങൾ
കേരളത്തിൽ ഓൺലൈൻ വഴി ലോട്ടറി ടിക്കറ്റുകൾ വാങ്ങുന്നതും വിൽക്കുന്നതും നിരോധിച്ചിട്ടുള്ളതാണെന്ന് പോലീസ് വ്യക്തമാക്കി. ഫേസ്ബുക്ക്, വാട്സ് ആപ്പ്, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ ലോട്ടറി പരസ്യങ്ങളും ലിങ്കുകളും വിശ്വസിക്കരുത്..
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, OTP, UPI പിൻ, ആധാർ നമ്പർ തുടങ്ങിയവ അപരിചിതരുമായി പങ്കുവെക്കരുത്. സമ്മാനം കിട്ടാൻ ഫീസ് ആവശ്യപ്പെടുന്നവർ തട്ടിപ്പുകാരാണെന്ന് തിരിച്ചറിയണം.തട്ടിപ്പിനിരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന പോർട്ടലിലോ പരാതി നൽകണമെന്ന് പോലീസ് അറിയിച്ചു.


