കോട്ടയം: പള്ളിക്കത്തോട് മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ സംഘം അറസ്റ്റിൽ. ജനാധിപത്യ അവകാശ സംരക്ഷണ സമിതി, മുല്ലപ്പെരിയാർ സംരക്ഷണ സമിതി എന്നീ പേരുകളിൽ വിവിധ സംഘടനകൾ രൂപീകരിച്ച ശേഷം തട്ടിപ്പ് നടത്തുന്ന സംഘത്തെയാണ് പള്ളിക്കത്തോട് പോലീസ് പിടികൂടിയത്.
വാഴൂർ പാണ്ടിമാക്കൽ പുരുഷോത്തമൻ( വിജയൻ), എറണാകുളം കുറുപ്പംപടി ചിറങ്ങര വീട്ടിൽ ജിജി മാത്യു, തൊടുപുഴ മുതലക്കോടം കുഴിക്കത്തൊട്ടി വീട്ടിൽ സുബൈർ, കൊഴുവൻ കുളം കീഴിറക്കുന്നു ഭാഗം മുണ്ടാപ്ലാക്കൽ വീട്ടിൽ മഞ്ജു എന്നിവരെയാണ് പള്ളിക്കത്തോട് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ കെ പി തോംസന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത് .
പള്ളിക്കത്തോട് നരിപ്പാറ ഫിനാൻസിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്താൻ ശ്രമിക്കുകയായിരുന്നു സംഘം. ഇവർക്കൊപ്പം ഉണ്ടായിരുന്ന മേരി മാത്യു എന്ന യുവതിയുടെ കൈവശം ഇവർ മുക്കുപണ്ടം പണയം വയ്ക്കാനായി നൽകുകയായിരുന്നു. അറിയാതെ ഇവർ നരിപ്പാറ ഫിനാൻസിൽ പണയം വയ്ക്കാൻ എത്തി. മുൻപും ഈ സ്ഥാപനത്തിൽ എത്തിയിട്ടുള്ള മേരിയോട് സ്ഥാപനത്തിലെ ജീവനക്കാർ മുക്കുപണ്ടം ആണ് എന്ന് വ്യക്തമാക്കിയതോടെയാണ് തട്ടിപ്പ് മനസ്സിലായത്. തുടർന്ന് ഇവർ പള്ളിക്കത്തോട് പോലീസിൽ പരാതി നൽകി. പള്ളിക്കത്തോട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്.
തൊടുപുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജനാധിപത്യ അവകാശ സംരക്ഷണ സമിതിയുടെ സംസ്ഥാന പ്രസിഡൻറ് സുബൈറും കോട്ടയം ജില്ലാ സെക്രട്ടറി പാണ്ടിക്കൽ വിജയനും സമിതിയുടെ സംസ്ഥാന കോഡിനേറ്റർ ജിജി മാത്യുവും ചേർന്നാണ് മുക്കുപണ്ടം സംഘടിപ്പിച്ചത്. ഇവരിൽ നിന്നും മുക്കുവണ്ടം വാങ്ങിയ മഞ്ജു ഇത് പരാതിക്കാരിയായ മേരി മാത്യുവിന് നൽകുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികൾ കൂടുതൽ ആളുകളെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് വേണ്ടി ജില്ലാ പോലീസ് മേധാവി പ്രത്യേക സംഘത്തിനും നിർദ്ദേശം നൽകി.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനിൽകുമാറിന്റെ നിർദ്ദേശപ്രകാരം പള്ളിക്കത്തോട് സ്റ്റേഷൻ ഓഫീസർ കെ പി തോംസൺ, എസ് ഐമാരായ ഷാജി,റെയ്നോൾസ്,എസ്ഐ മാരായ റെജി, ലക്ഷ്മി,സിപിഒമാരായ രാഹുൽ, ഷമീർ എന്നിവർ ചേർന്ന് തൊടുപുഴ മൂവാറ്റുപുഴ ഭാഗങ്ങളിൽ നിന്നായി പിടികൂടുകയായിരുന്നു. ഒന്നാം പ്രതി വിജയൻറെ പേരിൽ പാലാ, കോതമംഗലം ,പള്ളിക്കത്തോട് പോലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. രണ്ടാംപ്രതി ജിജിയുടെ പേരിൽ എടത്തല, പെരുമ്പാവൂർ, തടിയിട്ടപറമ്പ്, തൃക്കാക്കര എന്നിവിടങ്ങളിലും, മൂന്നാം പ്രതിയുടെ പേരിൽ കളമശ്ശേരി, തൊടുപുഴ, മൂവാറ്റുപുഴ ,തൃക്കാക്കര കോതമംഗലം, പുത്തൻകുരിശ് എന്നീ പോലീസ് സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്
.jpg)



