പ്രഭാത വാർത്തകൾ |
---|
2025 | മാർച്ച് 17 | തിങ്കൾ |
1200 | മീനം 3 | ചിത്തിര |
◾ കോടിക്കണക്കിന്് ക്രിക്കറ്റ് ആരാധകരുടെ ആവേശമായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനെട്ടാം പതിപ്പിന് ഇന്ന് തുടക്കം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് ഉദ്ഘാടന മത്സരം. വൈകീട്ട് 7.30 നാണ് മത്സരം ആരംഭിക്കുക. ഇന്ന് മുതല്‍ മെയ് 25 വരെ 74 മത്സരങ്ങളിലായി പത്ത് ടീമുകളാണ് മത്സരിക്കുക. ഫൈനല്‍ മത്സരം മെയ് 25ന് കൊല്‍ക്കത്തയില്‍ നടക്കും.
◾ ആശാപ്രവര്‍ത്തകരുടെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്, കനിയാതെ പരസ്പരം കുറ്റപ്പെടുത്തി കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍. രണ്ട് ദിവസമായി നിരാഹാരമിരിക്കുന്ന ആശാ പ്രവര്‍ത്തക ആര്‍ ഷീജയെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ഷീജയ്ക്ക് പകരം വട്ടിയൂര്‍കാവ് യുപിഎച്ച് എസ്.സി ആശാ പ്രവര്‍ത്തക ശോഭ നിരാഹാര സമരം തുടങ്ങി. സമരസമിതി നേതാവ് എംഎ ബിന്ദു, തങ്കമണി എന്നിവര്‍ നിരാഹാരം തുടരുകയാണ്. അതേസമയം, സന്നദ്ധസേവകരെന്നാണ് ആശാപ്രവര്‍ത്തകരെ മാര്‍ഗരേഖയില്‍ പരാമര്‍ശിച്ചിരിക്കുന്നതെന്നും കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗരേഖകളില്‍ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്നും ഓണറേറിയത്തില്‍ ഓരോ വര്‍ഷവും വര്‍ധനവ് നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
◾ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചക്ക് അനുമതി തേടിയതില്‍ വീണ ജോര്‍ജിന്റെ വിശദീകരണത്തില്‍ അവ്യക്തത. 19ന് ഉച്ചക്ക് ഇ -മെയില്‍ അയച്ചെന്നാണ് ആരോഗ്യമന്ത്രിയുടെ ഇന്നലത്തെ വിശദീകരണം. എന്നാല്‍, 18ന് അയച്ച കത്തായിരുന്നു ദില്ലിയില്‍ മന്ത്രി പുറത്തുവിട്ടത്. അനുമതിയിലെ ദുരൂഹതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മാധ്യമങ്ങളെ പഴിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു ആരോഗ്യമന്ത്രി.
◾ ആരോഗ്യമന്ത്രി വീണ ജോര്‍ജ് വഞ്ചനയുടെ ആള്‍രൂപമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ കൂടിക്കാഴ്ച നിഷേധിച്ചുവെന്ന വീണാജോര്‍ജിന്റെ ആരോപണം നാടകമാണ്. ക്യൂബന്‍ സര്‍ക്കാരിന്റെ പ്രതിനിധികളെ കാണാനാണ് സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി ദില്ലിയിലെത്തിയത്. അത് മറയ്ക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രി സന്ദര്‍ശനം നിഷേധിച്ചുവെന്ന കള്ളപ്രചരണം നടത്തുന്നതെന്നും അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
◾ കുന്നംകുളം പെരുമ്പിലാവില്‍ യുവാവിനെ വെട്ടിക്കൊന്നു. നിരവധി കേസുകളില്‍ പ്രതിയായ കടവല്ലൂര്‍ സ്വദേശിയും നിലവില്‍ മരത്തംകോട് വാടകയ്ക്ക് താമസിക്കുന്ന അക്ഷയ് (27) ആണ് വെട്ടേറ്റു മരിച്ചത്. അക്ഷയും ഭാര്യയും ലിഷോയുടെ വീട്ടിലെത്തിയപ്പോള്‍ അക്ഷയുടെ സുഹൃത്തുക്കളായ ലിഷോയി, ബാദുഷ എന്നിവരാണ് ആക്രമണം നടത്തിയത്. സുഹൃത്തുക്കളും ലഹരി കച്ചവടക്കാരുമായിരുന്നു കൊല്ലപ്പെട്ട അക്ഷയും ലിഷോയിയും ബാദുഷയും. കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
◾ ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി വ്യാഴാഴ്ച മാത്രം അറസ്റ്റിലായത് 251 പേര്‍. സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പന നടത്തുന്നതായി സംശയിച്ച് 2765 പേരെ പരിശോധിച്ചു. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 236 കേസുകളു രജിസ്റ്റര്‍ ചെയ്തു.
◾ സംസ്ഥാനത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പ് സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ റംസാന്‍-വിഷു-ഈസ്റ്റര്‍ ഫെയറുകള്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. മാര്‍ച്ച് 25 മുതല്‍ 31 വരെ ഓരോ ജില്ലയിലും പ്രധാനപ്പെട്ട ഔട്ട്ലെറ്റുകള്‍ കേന്ദ്രമാക്കിയാണ് റംസാന്‍ ഫെയറുകള്‍ പ്രവര്‍ത്തിക്കുക. വിഷു-ഈസ്റ്റര്‍ ഫെയറുകള്‍ ഏപ്രില്‍ 10 മുതല്‍ 19 വരെ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
◾ ജലജീവന്‍ മിഷന്‍ പദ്ധതിയിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായി 500 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാമത്തെ ഗഡു കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കുവാനുണ്ട്. കരാറുകാരുടെ വന്‍ കുടിശ്ശിക നിലനില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ 500 കോടി രൂപ മുന്‍കൂറായി അനുവദിക്കുകയായിരുന്നു എന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു .
◾ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയെ യാക്കോബായ സഭാധ്യക്ഷനായി വാഴിക്കുന്ന ചടങ്ങുകളില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി. ഈ മാസം 25ന് ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ നടക്കുന്ന വാഴിക്കല്‍ ചടങ്ങില്‍ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിലുളള സംഘം പങ്കെടുക്കുന്നത് തടയണമെന്നതടക്കമുള്ള ആവശ്യങ്ങളില്‍ ഉന്നയിച്ചായിരുന്നു ഹര്‍ജി.
◾ കേരളത്തില്‍ 25-ാം തീയതി വരെ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
◾ തിരുവനന്തപുരം ആനയറയിലെ വീട്ടമ്മ ഷീലയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. സംഭവത്തില്‍ ഭര്‍ത്താവ് വിധുവിനെ അഞ്ച് മാസത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. രോഗിയായ ഭാര്യയെ വിധു കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കഴിഞ്ഞ സെപ്റ്റംബറിലാണ് ഷീലയെ വീട്ടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
◾ താമരശ്ശേരിയില്‍ പൊലീസ് പിടികൂടിയ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം. താമരശ്ശേരി സ്വദേശി ഫായിസ് ആണ് പൊലീസിന്റെ പിടിയിലായത്. എന്നാല്‍ ഇയാള്‍ എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെ തുടര്‍ന്ന് പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വീട്ടില്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ എക്സൈസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
◾ ഈങ്ങാപുഴയില്‍ കൊല്ലപ്പെട്ട ഷിബില ഭര്‍ത്താവില്‍ നിന്നും നേരിട്ടത് ക്രൂര പീഡനം. പീഡനം സഹിക്കാനാകാതെ സ്വന്തം വീട്ടിലെത്തി സ്വയം ജോലിയും കണ്ടെത്തി മൂന്നാം ദിവസമായിരുന്നു കൊലപാതകം. പരാതിയില്‍ പൊലീസ് കാര്യമായി ഇടപട്ടില്ലെന്നും സഹോദരി പറഞ്ഞു. അതേസമയം, ജില്ലയിലെ ലഹരി ഹോട്ട് സ്പോടുകളില്‍ എക്സൈസ് നിരീക്ഷണം ശക്തമാക്കി.
◾ പാലക്കാട് ഒറ്റപ്പാലത്ത് സിപിഎം ഭരിക്കുന്ന സഹകരണ അര്‍ബന്‍ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് 45 ലക്ഷം രൂപ തട്ടിയ കേസില്‍ സീനിയര്‍ അക്കൗണ്ടന്റ് മോഹന കൃഷ്ണന്‍ ഉള്‍പ്പെടെ 7 പ്രതികള്‍ പിടിയില്‍. ഒളിവിലായിരുന്ന പ്രതികളെ തിരുവനന്തപുരത്ത് നിന്നാണ് പിടികൂടിയത്.
◾ ലഹരിക്ക് അടിമയായ മകനെ പൊലീസില്‍ ഏല്‍പ്പിച്ച് അമ്മ. കോഴിക്കോട് എലത്തൂര്‍ സ്വദേശി രാഹുലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്ക് അടിമയായ മകന്‍, വീട്ടിലുള്ളവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. നിരന്തരം ഭീഷണി തുടര്‍ന്നതോടെയാണ് മകനെതിരെ അമ്മ പൊലീസില്‍ പരാതി നല്‍കിയത്.
◾ കൈതപ്രത്തെ ഗുഡ്സ് ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണന്റെ മരണ കാരണം നെഞ്ചില്‍ വെടിയേറ്റത്. വെടിയുണ്ട ഹൃദയത്തില്‍ തുളച്ചുകയറിയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. നാടന്‍ തോക്ക് ഉപയോഗിച്ചാണ് പ്രതി സന്തോഷ് വെടിയുതിര്‍ത്തത്. രാധാകൃഷ്ണനെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് എത്തിയതെന്ന് സന്തോഷ് പൊലീസിന് മൊഴി നല്‍കി.
◾ കാസര്‍ഗോഡ് 6.024 ഗ്രാം മെത്താംഫിറ്റമിനുമായി ഒരാളെ അറസ്റ്റ് ചെയ്തു. നെക്രാജെ നെല്ലിക്കട്ട പൊട്ടിപള്ളം ചെന്നടുക്കത്ത് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മുഹമ്മദ് ഹനീഫ് കെ യാണ് മയക്കുമരുന്നുമായി പിടിയിലായത്. ഇയാളുടെ പോക്കറ്റിലും ബൈക്കിലും ഒളിപ്പിച്ചിരുന്ന മയക്കുമരുന്നാണ് എക്സൈസ് കണ്ടെടുത്തത്.
◾ എറണാകുളം കുറുപ്പംപടിയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ അമ്മയുടെ ആണ്‍ സുഹൃത്ത് പീഡിപ്പിച്ച സംഭവത്തില്‍ അമ്മക്കെതിരെ കേസെടുക്കും. പീഡനത്തെ പറ്റി കുട്ടികളുടെ അമ്മയ്ക്ക് അറിയാമായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം. പീഡനത്തിന് ഇരയായ പെണ്‍കുട്ടികളുടെ അമ്മയുടെ മൊഴി വീണ്ടും എടുക്കുകയാണ് പൊലീസ്. അറിഞ്ഞിട്ടും ഇത് മറച്ച് വെച്ചതിനാകും കേസ് എടുക്കുക.
◾ കൊല്ലം നഗരത്തില്‍ വേദനസംഹാരി ഗുളികകള്‍ ലഹരിക്കായി കച്ചവടം നടത്തിവന്ന സംഘത്തിലെ പ്രധാനി പിടിയില്‍. മുണ്ടക്കല്‍ സ്വദേശി രാജീവിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാളില്‍ നിന്ന് ക്യാന്‍സര്‍ രോഗികള്‍ ഉപയോഗിക്കുന്ന ഗുളിക അടക്കം പിടിച്ചെടുത്തു. വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചായിരുന്നു പ്രതി കച്ചവടം നടത്തിയിരുന്നത്.
◾ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ ഭാഷയുടെ പേരില്‍ വിഷം പടര്‍ത്തുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്രം തമിഴ്‌നാട്ടിലേക്ക് ഹിന്ദിഭാഷ അടിച്ചേല്‍പ്പിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കാണ് രാജ്യസഭയില്‍ അമിത് ഷായുടെ മറുപടി. അഴിമതി മറച്ചുവെക്കാനുള്ള മറയായി ഭാഷാ വിവാദം ഡി.എ.കെ വലിച്ചിഴക്കുകയായണെന്നും ഷാ ആരോപിച്ചു.
◾ സ്മാര്‍ട്ട് ഇലക്ട്രിസിറ്റി മീറ്ററിന്റെ പേരില്‍ കര്‍ണാടക സര്‍ക്കാരിനെതിരെ 7500 കോടി രൂപയുടെ അഴിമതി ആരോപണം. കരാര്‍ റദ്ദാക്കി അന്വേഷണം നടത്തണമെന്ന് ബിജെപി എംഎല്‍എ സിഎന്‍ അശ്വത് നാരായണ്‍ വ്യാഴാഴ്ച നിയമസഭയില്‍ ആവശ്യപ്പെട്ടു.
◾ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 14000 കോടി രൂപ വിലമതിക്കുന്ന 23,000 കിലോ രാസലഹരി വസ്തുക്കള്‍ രാജ്യത്ത് പിടികൂടി നശിപ്പിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്നും അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു. മയക്കുമരുന്ന് വ്യാപാരത്തിലൂടെ ലഭിക്കുന്ന പണം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു.
◾ ദില്ലി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്ന് കണക്കില്‍ പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ ആഭ്യന്തര അന്വേഷണം തുടങ്ങി സുപ്രീംകോടതി. ഒദ്യോഗിക വസതിയിലുണ്ടായ തീപിടിത്തം അണയ്ക്കാന്‍ എത്തിയ ഫയര്‍ഫോഴ്സാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. 15 കോടി രൂപ കണ്ടെത്തിയെന്നാണ് അനൌദ്യോഗിക റിപ്പോര്‍ട്ട്. വിഷയം കോണ്‍ഗ്രസ് രാജ്യസഭയില്‍ ഉന്നയിച്ചു.
◾ ദില്ലി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടില്‍ ട്വിസ്റ്റ്. സംഭവത്തില്‍ വിശദീകരണവുമായി ദില്ലി ഫയര്‍ഫോഴ്സ് രംഗത്തെത്തി. ജഡ്ജിയുടെ വസതിയില്‍ നിന്ന് ഫയര്‍ഫോഴ്സ് പണം കണ്ടെത്തിയിട്ടില്ലെന്ന് ഫയര്‍ഫോഴ്സ് മേധാവി അതുല്‍ ഗാര്‍ഗ് പ്രതികരിച്ചു. 15 മിനിറ്റിനുള്ളില്‍ തീയണച്ചുവെന്നും സ്റ്റേഷനറി സാധനങ്ങള്‍ക്കാണ് തീപിടിച്ചതെന്നും വാര്‍ത്ത ഏജന്‍സിയോട് അതുല്‍ ഗാര്‍ഗ് വിശദീകരിച്ചു.
◾ രാജ്യസഭയില്‍ സി പി എം അംഗമായ ജോണ്‍ ബ്രിട്ടാസിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരിഹാസം. ബ്രിട്ടാസിന്റെ പാര്‍ട്ടിയാണ് ഏക അന്താരാഷ്ട്ര പാര്‍ട്ടിയെന്ന് പറഞ്ഞായിരുന്നു അമിത് ഷാ പരിഹസിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഡോജ് സംഘത്തിലെ പ്രധാനിയും ശതകോടീശ്വരനുമായ ടെസ്ല സി ഇ ഒ ഇലോണ്‍ മസ്‌കിന്റെ ഗ്രോക്കിനെ ബ്രിട്ടാസ് ഉദ്ധരിച്ചപ്പോഴായിരുന്നു അമിത് ഷാ എഴുന്നേറ്റതും പരിഹാസം നടത്തിയതും.
◾ ലോക്കോ പൈലറ്റുമാര്‍ക്ക് ആല്‍ക്കഹോള്‍ ഇതര പാനീയങ്ങള്‍ കഴിക്കുന്നതില്‍ യാതൊരു നിയന്ത്രണവും ഇല്ലെന്ന് കേന്ദ്ര റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യസഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ അഞ്ചിന് ശ്രീലങ്ക സന്ദര്‍ശിക്കും. ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെയാണ് മോദിയുടെ സന്ദര്‍ശന തീയതി വ്യക്തമാക്കിയത്. ദിസനായകെ കഴിഞ്ഞ വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടാക്കിയ കരാറുകളില്‍ അന്തിമ തീരുമാനമെടുക്കുന്നതിനാണ് മോദി ശ്രീലങ്കയിലേക്ക് പോകുന്നത്. സന്ദര്‍ശനത്തോടനുബന്ധിച്ച് ശ്രീലങ്കയിലെ സാംപൂര്‍ സോളാര്‍ പവര്‍ സ്റ്റേഷന്‍ മോദി ഉദ്ഘാടനം ചെയ്യും.