പ്രഭാത വാർത്തകൾ |
---|
2025 | മാർച്ച് 14 | വെള്ളി |
1200 | കുംഭം 30 | ഉത്രം |
◾ നെയ്യാറ്റിന്‍കരയില്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവത്തില്‍ 5 പേര്‍ അറസ്റ്റില്‍. നെയ്യാറ്റിന്‍കര നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ മഹേഷ് അടക്കമാണ് അറസ്റ്റിലായത്. നെയ്യാറ്റിന്‍കര പൊലീസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.
◾ നെയ്യാറ്റിന്‍കരയില്‍ നടത്തിയ പ്രസംഗത്തില്‍ തുഷാര്‍ ഗാന്ധിക്കെതിരെ കലാപ ശ്രമത്തിനും വിദ്വേഷ പ്രസംഗത്തിനും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ പരാതി. തുഷാര്‍ ഗാന്ധിയെ തടഞ്ഞതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ രണ്ട് പേരാണ് പരാതിക്കാര്‍. നെയ്യാറ്റിന്‍കര പൊലീസില്‍ നല്‍കിയ പരാതിയില്‍ സംഘാടകര്‍ക്ക് ഒപ്പം ചേര്‍ന്ന് കലാപത്തിന് ഗൂഢാലോചന നടത്തിയെന്നും വിദ്വേഷ പ്രസംഗം നടത്തിയെന്നുമാണ് പരാതി.
◾ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുതിര്‍ന്ന സിപിഎം നേതാവ് കെ. രാധാകൃഷ്ണന്‍ എംപിക്ക് ഇഡി സമന്‍സ്. ചോദ്യം ചെയ്യലിന് ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായാണ് ഇഡി സമന്‍സ്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ തട്ടിപ്പ് നടന്ന വേളയില്‍ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു കെ. രാധാകൃഷ്ണന്‍.
◾ വയനാട് ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനോടനുബന്ധിച്ചുള്ള 2എ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അന്തിമ പട്ടികയില്‍ 87 പേര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തിയത് 6 പേരെ മാത്രം. നോ ഗോ സോണ്‍ പരിധിയില്‍ ഉള്‍പ്പെട്ട നാശനഷ്ടം സംഭവിച്ചിട്ടില്ലാത്ത വീട്ടുടമസ്ഥരെയാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അന്തിമ പട്ടികയില്‍ പരാതിയുള്ളവര്‍ക്ക് ജില്ല ദുരന്ത നിവാരണ അതോറിറ്റിയെ സമീപിക്കാം.
◾ വയനാട് ദുരന്ത ബാധിതര്‍ക്ക് വേണ്ടി സ്മാര്‍ട്ട് കാര്‍ഡ് പുറത്തിറക്കിയെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ഇതിലൂടെ ദുരന്ത ബാധിതര്‍ക്ക് സഹായങ്ങള്‍ വിതരണം ചെയ്യാന്‍ സൗകര്യമൊരുക്കും. ഏപ്രില്‍ മുതല്‍ 6 മാസത്തേക്ക് സാധനങ്ങള്‍ വാങ്ങാന്‍ 1000 രൂപ കൂപ്പണ്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.
◾ സംസ്ഥാനത്ത് തൊഴില്‍, വിസ തട്ടിപ്പുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസത്തിനും തൊഴിലിനുമായി വിദേശത്ത് പോകാന്‍ തയ്യാറെടുക്കുന്നവരും രക്ഷിതാക്കളും വിദ്യാര്‍ഥികളും ജാഗ്രത പുലര്‍ത്തണമെന്ന് യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജര്‍. കണ്ണൂര്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ യുവജന കമ്മീഷന്‍ മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ ഗുരു-ഗാന്ധി സംഗമ ശതാബ്ദിയോട് അനുബന്ധിച്ച് കെപിസിസി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത സിപിഎം നേതാവ് ജി സുധാകരനെതിരെ സൈബര്‍ ആക്രമണം. കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്തതിനെതിരായാണ് ഇടത് സൈബര്‍ പ്രൊഫൈലുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നത്. പോരാളി ഷാജി അടക്കമുള്ള ഇടത് സൈബര്‍ ഗ്രൂപ്പുകളിലാണ് വിമര്‍ശനം.
◾ സംസ്ഥാനത്തെ പാതയോരങ്ങളില്‍ സ്ഥാപിച്ച അനധികൃത ഫ്ലക്സ് ബോര്‍ഡുകള്‍ സംബന്ധിച്ച കേസില്‍ അന്തിമ ഉത്തരവിറക്കി ഹൈക്കോടതി. ഇക്കാര്യത്തില്‍ സര്‍ക്കാരും കോടതിയും പുറപ്പെടുവിച്ച ഉത്തരവുകള്‍ കര്‍ശനമായി നടപ്പാക്കണം. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കേസ് എടുക്കുന്നത് സംസ്ഥാന പൊലീസ് മേധാവി ഉറപ്പുവരുത്തണം. തദ്ദേശ സ്ഥാപന ജോയിന്റ് ഡയറക്ടര്‍ക്കായിരിക്കും ഇക്കാര്യത്തില്‍ ഏകോപന ചുമതലയെന്നും ഹൈക്കോടതിയുടെ ഉത്തരവിലുണ്ട്.
◾ യാക്കോബായ സഭയുടെ അധ്യക്ഷന്റെ വാഴിക്കല്‍ ചടങ്ങ് സഭാ തര്‍ക്കത്തിലെ സുപ്രിം കോടതി വിധിയുടെ ലംഘനമാണെന്ന് ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപൊലീത്ത. കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് വിമര്‍ശിച്ച അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കാന്‍ മന്ത്രി പി രാജീവ് വിദേശത്ത് പോകുന്നത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്നും കുറ്റപ്പെടുത്തി.
◾ കേരളത്തില്‍ സി.പിഎം ക്രിമനലുകള്‍ക്ക് എന്ത് അഴിഞ്ഞാട്ടവും നടത്താം എന്ന തെളിയിക്കുന്നതാണ് തലശ്ശേരി സംഭവം എന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. സകല ഗുണ്ടകള്‍ക്കും ക്രിമിനലുകള്‍ക്കും കൊടുക്കുന്ന ഈ രാഷ്ട്രീയ സംരക്ഷണം പൊലീസിന്റെ ആത്മവീര്യം തകര്‍ക്കുമെന്നും സംസ്ഥാന ഭരണം തന്നെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് സിപിഎം ക്രിമിനലുകളും സംഘപരിവാര്‍ ശക്തികളുമാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾ മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിന് വേണ്ടി ഹാരിസണിന്റെ പക്കലുള്ള നെടുമ്പാല എസ്റ്റേറ്റ് തല്‍ക്കാലം ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ആണ് ആദ്യഘട്ടത്തില്‍ ഏറ്റെടുക്കുന്നതെന്നും ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച ഉത്തരവ് നേരത്തെ പുറത്തിറങ്ങിയിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
◾ കൊല്ലം കുന്നിക്കോട് സ്വദേശിയായ 13 കാരിയെ കാണാതായി. ആവണീശ്വരം കുളപ്പുറം കോട്ടയില്‍ വീട്ടില്‍ ഫാത്തിമയെന്ന് പേരായ പെണ്‍കുട്ടിയെയാണ് ഇന്നലെ ഉച്ച മുതല്‍ കാണാതായത്. വൈകിട്ട് ആറരയോടെയാണ് പൊലീസില്‍ പരാതി ലഭിച്ചത്. അമ്മ ശകാരിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങി പോയതെന്നാണ് സംശയം.
◾ ഏപ്രില്‍ മാസം മുതല്‍ കെ.എസ്.ആര്‍.ടി.സിക്ക് പുതിയ ബസുകള്‍ വരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. കെ.എസ്.ആര്‍.ടി.സിയുടെ ചരിത്രത്തില്‍ ഇതുവരെ കാണാത്തത്ര എയര്‍കണ്ടീഷന്‍, സ്ലീപ്പര്‍ വിഭാഗത്തിലുള്ള ഹൈടെക് ബസുകളാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു ഉള്‍പ്പെടെയുള്ള അന്തര്‍ സംസ്ഥാന പാതകളില്‍ ഹൈടെക് ബസുകളും ചെറിയ റൂട്ടുകളില്‍ ചെറിയ ബസുകളുമായിരിക്കും നല്‍കുക.