സമൂഹമാധ്യമങ്ങളിൽ റീച്ചിനും ലൈക്കിനുമായി വീഡിയോകൾ നിർമ്മിക്കുന്നത് അവസാനിപ്പിക്കണമെന്ന് കേരള പൊലീസ്. എന്തെങ്കിലും പരാതികളുണ്ടെങ്കിൽ നിയമപരമായി പൊലീസിനെയാണ് സമീപിക്കേണ്ടതെന്നും അധികൃതർ കർശന മുന്നറിയിപ്പ് നൽകി. ഷിംജിത പങ്കുവെച്ച വീഡിയോയെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ പശ്ചാത്തലത്തിലാണ് പൊലീസിന്റെ ഈ ഇടപെടൽ.
ഒരാളുടെ സ്വകാര്യ ജീവിതം അനുവാദമില്ലാതെ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതോ, അവരുടെ തെറ്റുകളെ അതിരുകടന്ന് പരിഹസിക്കുന്നതോ, തെറ്റായ വാർത്തകളും അർദ്ധസത്യങ്ങളും പ്രചരിപ്പിക്കുന്നതതോ വ്യക്തികളുടെ മാനസികാരോഗ്യം, കുടുംബബന്ധങ്ങൾ, സാമൂഹിക അംഗീകാരം എന്നിവ തകർത്ത് ജീവിതം തന്നെ ചോദ്യചിഹ്നമാക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേക്കാം.
മറ്റൊരാളുടെ ജീവിതം നശിപ്പിച്ച് നേടുന്ന റീച്ച് നേട്ടമല്ല, അത് സ്വന്തം പരാജയമാണെന്നത് മനസിലാക്കുക. അടിയന്തരമായി പോലീസ് സഹായം ആവശ്യമുള്ള അവസരങ്ങളിൽ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയല്ല, 112 എന്ന എമർജൻസി നമ്പറിലേക്കാണ് വിളിക്കേണ്ടത് എന്നതും ഓർമ്മപ്പെടുത്തുന്നു.


