സുപ്രിംകോടതിയിലെ ഒരു വാദത്തിനിടെ, തൊഴിലില്ലാത്ത യുവാക്കള്‍ ആര്‍ടിഐ പ്രവര്‍ത്തകരായും മാധ്യമങ്ങളായും മാറി എല്ലാവരെയും ആക്രമിക്കുകയാണെന്നും അവര്‍ 'പാറ്റകളെപ്പോലെ' ആണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞിരുന്നു. തന്റെ പ്രസ്താവന വ്യാജ ബിരുദമുള്ളവരെ ഉദ്ദേശിച്ചായിരുന്നു എന്ന് പിന്നീട് അദ്ദേഹം വിശദീകരിച്ചു. ഇതിനോടുള്ള ഡിജിറ്റല്‍ പ്രതിഷേധമെന്നോണമാണ് യുവാക്കള്‍ ഈ ഡിജിറ്റല്‍ കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചത്.
'മടിയന്മാരും, എപ്പോഴും ഓണ്‍ലൈനില്‍ സമയം ചെലവഴിക്കുന്നവരും, തൊഴിലില്ലാത്തവരുമായ യുവാക്കള്‍ക്ക് വേണ്ടിയുള്ള പാര്‍ട്ടി' എന്ന ടാഗ്ലൈനോടെയാണ് സിജെപി രംഗത്തെത്തിയത്. ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ പബ്ലിക് റിലേഷന്‍സ് വിദ്യാര്‍ത്ഥിയായ 30കാരന്‍ അഭിജീത് ദിപ്‌കെയാണ് ഈ ഡിജിറ്റല്‍ പാര്‍ട്ടിയുടെ സ്ഥാപകന്‍. ചീഫ് ജസ്റ്റിസിന്റെ വിശദീകരണത്തെ തള്ളിയ അഭിജീത്, രാജ്യത്തെ പൗരന്മാരെ പരാദങ്ങളെന്ന് വിളിക്കാന്‍ ചീഫ് ജസ്റ്റിസിന് അവകാശമില്ലെന്ന് എക്‌സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി.
അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ മഹുവ മൊയ്ത്ര, കീര്‍ത്തി ആസാദ് എന്നിവരും ഈ പ്രതീകാത്മക പാര്‍ട്ടിയില്‍ ഓണ്‍ലൈന്‍ വഴി 'അംഗത്വമെടുത്തിട്ടുണ്ട്'. സിജെപിയുടെ അഞ്ചിന മാനിഫെസ്റ്റോതീര്‍ത്തും ആക്ഷേപഹാസ്യ സ്വഭാവമുള്ളതാണെങ്കിലും ഇവ ഗൗരവമേറിയ ചില രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വഴിതുറക്കുന്നുണ്ട്.
വിരമിച്ച ശേഷം ഒരു ചീഫ് ജസ്റ്റിസിനും രാജ്യസഭാ സീറ്റ് പ്രതിഫലമായി നല്‍കരുത്. പാര്‍ലമെന്റില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തുക. പാര്‍ട്ടി മാറുന്ന എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും 20 വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുക. വോട്ടര്‍മാരുടെ പേര് അനധികൃതമായി വെട്ടിമാറ്റിയാല്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണറെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്യുക. കോര്‍പ്പറേറ്റ് ഉടമസ്ഥതയിലുള്ള മാധ്യമങ്ങളുടെ ലൈസന്‍സ് റദ്ദാക്കുക. ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും, എന്നാല്‍ വ്യവസ്ഥിതിയിലെ പോരായ്മകളെ പരിഹാസത്തിലൂടെ ചോദ്യം ചെയ്യുമെന്നുമാണ് ഈ ഡിജിറ്റല്‍ കൂട്ടായ്മ പ്രഖ്യാപിക്കുന്നത്.



