കോട്ടയം: റബർ കർഷകരുടെ ക്ഷേമം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ റബർ ബോർഡുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ജലവിഭവ, ഭവനനിർമാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് പറഞ്ഞു. കോട്ടയത്തെ റബർ ബോർഡ് ആസ്ഥാനത്ത് ചെയർമാൻ എൻ. ഹരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. റബർ കർഷകരോട് ഏറെ പ്രതിബദ്ധതയുള്ള സർക്കാരാണ് ഇതെന്നും റബർ കൃഷി സജീവമാക്കാൻ ക്രിയാത്മകമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വന്യമൃഗശല്യം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കർഷകർ യോഗത്തിൽ ബോർഡ് ചെയർമാനും ഉദ്യോഗസ്ഥരും വഴി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൃഷി, വനം വകുപ്പ് മന്ത്രിമാർ, റബർ ബോർഡ് ചെയർമാൻ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കുന്ന ഉന്നതതല യോഗം ഉടൻ വിളിക്കുമെന്ന് മന്ത്രി അറിയിച്ചു.
സാങ്കേതിക കാരണങ്ങളാൽ മുടങ്ങിക്കിടക്കുന്ന സ്ഥിരതാ ഫണ്ടിലെ 20 കോടി രൂപ കർഷകർക്ക് എത്രയും വേഗം വിതരണം ചെയ്യാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് മന്ത്രി പറഞ്ഞു. ഇടവിളകൾക്ക് കാർഷിക ആനുകൂല്യം നൽകൽ, വനമേഖലയിലെ തോട്ടങ്ങൾക്ക് വേലികെട്ടാനും ട്രഞ്ച് കുഴിക്കാനും വനം വകുപ്പിന്റെ അനുമതി എളുപ്പമാക്കൽ, ടാപ്പിംഗ് തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തൽ തുടങ്ങിയ ആവശ്യങ്ങളിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കും. വിലസ്ഥിരതാ ഫണ്ടിന്റെ ആനുകൂല്യം കൂടുതൽ കർഷകർക്ക് എത്തിക്കുന്നതിനുള്ള സാധ്യതയും പരിശോധിക്കും. റബർ കൃഷിയെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാൻ സംസ്ഥാന സർക്കാരും റബർ ബോർഡും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
റബർ ബോർഡ് ചെയർമാൻ എൻ. ഹരി അധ്യക്ഷത വഹിച്ച യോഗത്തിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എ. വസന്തഗേശ്, റബർ പ്രൊഡക്ഷൻ കൺട്രോളർ ഡോ. ടി. സിജു, എൻ.ഐ.ആർ.ടി ഡയറക്ടർ പ്രിയ വർമ്മ എന്നിവർ പങ്കെടുത്തു.


