കോട്ടയം: ഓല ഇലക്ട്രിക് സ്കൂട്ടറുകളുടെ സർവീസ് സംബന്ധിച്ച വ്യാപക പരാതികളുടെ പശ്ചാത്തലത്തിൽ ഉപഭോക്താക്കൾ ജൂലൈ 17 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കോട്ടയം സർവീസ് സെന്ററിന് മുന്നിൽ ഒത്തുചേരും. നിലവിൽ കോട്ടയത്തെ ഓല സർവീസ് സെന്റർ അടച്ചിട്ടിരിക്കുന്നതും ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
സർവീസ് ലഭിക്കാത്തത്, സ്പെയർ പാർട്സുകളുടെ ലഭ്യതക്കുറവ്, വാഹനങ്ങൾ ദീർഘകാലം സർവീസ് സെന്ററുകളിൽ കുടുങ്ങിക്കിടക്കുന്നത്, ഉപഭോക്തൃ സേവനത്തിലെ പോരായ്മകൾ എന്നിവ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചിട്ടുള്ളത്. ഉപഭോക്താക്കളുടെ തുടർനടപടികൾ സംബന്ധിച്ചും യോഗത്തിൽ തീരുമാനമുണ്ടാകും.
കോട്ടയം ജില്ലയിലെയും സമീപ ജില്ലകളിലെയും എല്ലാ ഓല സ്കൂട്ടർ ഉപഭോക്താക്കളോടും ജൂലൈ 17 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കോട്ടയം ഓല സർവീസ് സെന്ററിന് മുന്നിൽ എത്തിച്ചേരണമെന്ന് സംഘാടകർ അഭ്യർഥിച്ചു. തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പങ്കുവെച്ച് ഈ കൂട്ടായ്മയിൽ പങ്കെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഷോറൂമുകളെയും സർവീസ് സെന്ററുകളെയും കുറിച്ച് സംസ്ഥാന വ്യാപകമായി പരാതികൾ ഉയരുന്നതിനിടെയാണ് കോട്ടയത്തെ പ്രതിഷേധം.


