കൊച്ചി: ചെക്ക് കേസിൽ തടവിന് ശിക്ഷിക്കപ്പെട്ട പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും ഹൈക്കോടതി നോട്ടീസ് അയച്ചു.
സ്പീക്കറും ചീഫ് സെക്രട്ടറിയും ഇക്കാര്യത്തിൽ മറുപടി നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതിയാണ് മാണി സി കാപ്പനെ ചെക്ക് കേസിൽ തടവിന് ശിക്ഷിച്ചത്. ജനപ്രാതിനിധ്യ നിയമപ്രകാരം അദ്ദേഹത്തെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുംബൈ സ്വദേശിയായ പരാതിക്കാരനാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
ഹർജി തീർപ്പാകുന്നത് വരെ എംഎൽഎ എന്ന നിലയിലുള്ള മാണി സി കാപ്പന്റെ ആനുകൂല്യങ്ങൾ തടയണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. മാണി സി കാപ്പനെതിരെ നാല് കേസുകളിലായി മൂന്നര വർഷമാണ് കോടതി തടവ് ശിക്ഷ വിധിച്ചത്. കേസിലെ പരാതിക്കാരനായ പ്രവാസി വ്യവസായിയാണ് ഹർജി നൽകിയത്.
വാർത്ത: വാഴൂർ ന്യൂസ്



