ചങ്ങനാശേരി സ്വദേശിനിയായ 20കാരിയെ ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ മുംബൈ പനവേലിലെ റെസിഡൻഷ്യൽ കോംപ്ലക്സിലെ കെട്ടിടത്തിന്റെ എട്ടാം നിലയിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അപകടശേഷം നടത്തിയ അന്വേഷണത്തിൽ സാഹസിക സ്റ്റണ്ട് ആണ് മരണത്തിലെത്തിച്ചതെന്ന് പോലീസ് അറിയിച്ചു.റോസ്മേരി നിരീഷ് എന്ന വിദ്യാർത്ഥിനിയാണ് മരിച്ചത്.ശനിയാഴ്ച സുഹൃത്ത് സംബിത് ലംബുവിന്റെ എട്ടാം നിലയിലെ ഫ്ലാറ്റിൽ കോളേജ് പ്രോജക്റ്റിനായി ഒരു ഷോർട്ട് ഫിലിം നിർമാണം നടക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ 11 മണിയോടെ യുവതിയെ കെട്ടിട സമുച്ചയ പരിസരത്തു വീണുകിടക്കുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരൻ ലംബുവിനെ വിവരം അറിയിക്കുകയായിരുന്നു. ശനിയാഴ്ച ലംബുവും മറ്റ് സുഹൃത്തുക്കളും എട്ടാം നിലയിലെ ഫ്ലാറ്റിൽ ഷൂട്ടിംഗ് തിരക്കിലായിരിക്കുമ്പോൾ, യുവതി ബെഡ്ഷീറ്റ് കൊണ്ട് കയർ തീർത്ത് ഏഴാം നിലയിലെ ബാൽക്കണിയിൽ കയറി സാഹസിക സ്റ്റണ്ടിന് ശ്രമിച്ചിരുന്നു. തുടർന്ന് സ്ലൈഡിംഗ് വിൻഡോകൾ തുറന്ന് ഹാളിൽ പ്രവേശിച്ച് പുറത്തിറങ്ങി. പിന്നീട് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് മെയിൻ ഡോറിൽ നിന്ന് എട്ടാം നിലയിലെ ഫ്ലാറ്റിലേക്ക് മടങ്ങി.
“ഞായറാഴ്‌ച രാവിലെയും യുവതി അതേ സ്റ്റണ്ടിന് ശ്രമിക്കുകയായിരുന്നുവെന്ന് കരുതുന്നു. പിടി നഷ്ടപ്പെട്ടതും താഴേക്കു പതിക്കുകയായിരുന്നിരിക്കാം. പ്രഥമദൃഷ്ട്യാ, മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ല.
അന്വേഷണം തുടരുകയാണ്. ഞങ്ങൾ അപകടമരണ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്, ”പൻവേൽ താലൂക്ക് പോലീസ് സ്റ്റേഷനിലെ പോലീസ് ഇൻസ്പെക്ടർ ജഗദീഷ് ഷെൽക്കർ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.കോട്ടയത്തെ വ്യവസായിയായ നിരീഷ് തോമസിന്റെ മകളാണ്. 17 വയസ്സുള്ള ഒരു സഹോദരനും ആറ് വയസ്സുള്ള സഹോദരിയും ഉണ്ട്.
| Group63 |



