ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
കോവിഡിന്റെ ആദ്യ വർഷത്തില്‍ തന്നെ 11.9 ലക്ഷം അധിക മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇത് സർക്കാർ കണക്കിനേക്കാള്‍ എട്ടിരട്ടി അധികമാണെന്നും പഠനം പറയുന്നു. ആദിവാസികള്‍, ദലിതർ, മുസ്‍ലിംകള്‍ തുടങ്ങിയ പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളെയും പുരുഷൻമാരേക്കാള്‍ അധികം സ്ത്രീകളെയുമാണ് കോവിഡ് കൂടുതല്‍ ബാധിച്ചത്.
ഇന്ത്യൻ വംശജരായ ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റിയിലെ സോഷ്യോളജിസ്റ്റ്, ന്യൂയോർക്ക് സിറ്റി യൂനിവേഴ്സിറ്റിയിലെ ഇക്കണോമിസ്റ്റ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.
പ്രായം, ലിംഗഭേദം, സാമൂഹിക അസമത്വം എന്നിവയില്‍ കോവിഡ് സൃഷ്ടിക്കുന്ന ആഘാതമാണ് ഔദ്യോഗിക രേഖ ഉപയോഗിച്ച് ഇവർ പഠനവിധേയമാക്കിയത്. സ്ത്രീകളിലും സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളിലും ആയുർദൈർഘ്യത്തില്‍ വലിയ കുറവ് വരുന്നതായി പഠനം കണ്ടെത്തി.
മുസ്‍ലിംകളുടെ ആയുർദൈർഘ്യം 5.4 വർഷം കുറഞ്ഞു. പട്ടികവർഗക്കാരില്‍ 4.1ഉം പട്ടിക വിഭാഗത്തില്‍ 2.7 വർഷവുമാണ് കുറവ്. ഉന്നത ജാതി ഹിന്ദു വിഭാഗത്തിലും മറ്റു പിന്നാക്ക വിഭാഗക്കാരിലും ഇത് 1.3 വർഷമാണ്.
സ്ത്രീകളുടെ ആയുർദൈർഘ്യം 3.1ഉം പുരുഷൻമാരുടേത് 2.1ഉം വർഷം കുറഞ്ഞു. രണ്ട് കണക്കും ചേർന്നാല്‍ ഇന്ത്യയിലെ മൊത്തം ആയുർദൈഘ്യ നഷ്ടം 2.6 വർഷമാണ്.
ഇന്ത്യയിലേത് പോലെ സ്ത്രീകളില്‍ കോവിഡ് ഇത്രയുമധികം ആഘാതം ഏല്‍പ്പിച്ചത് മറ്റൊരു രാജ്യത്തും രേഖപ്പെടുത്തിയിട്ടില്ല. 2019-21 കാലയളവിലെ ദേശീയ കുടുംബാരോഗ്യ സർവേ-5ലെ കണക്ക് ഉപയോഗിച്ചാണ് ഇവർ പഠനം നടത്തിയത്. 2020ല്‍ രാജ്യത്തെ മരണനിരക്ക് 17 ശതമാനം അധികമായിരുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.
നേരത്തേ സർക്കാർ സംവിധാനങ്ങള്‍ രേഖപ്പെടുത്താത്ത കോവിഡ് മരണങ്ങള്‍ സംബന്ധിച്ച കണക്ക് ലോകാരോഗ്യ സംഘടന റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഈ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയില്‍ 2020, 2021 വർഷങ്ങളില്‍ 4.74 ദശലക്ഷം അധികമരണങ്ങള്‍ സംഭവിച്ചതായി പറയുന്നുണ്ട്.