ശാസ്ത്രാവബോധമുള്ള സമൂഹത്തിൽ മാത്രമേ ശാസ്ത്ര സ്ഥാപനങ്ങൾക്കു നിലനിൽപ്പുള്ളൂ. അതിനു സഹായകമാകുന്ന പുരോഗമനോന്മുഖമായ ഇടപെടലുകൾ നടത്താൻ ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ടിനു കഴിയണം. ശാസ്ത്രരംഗത്തെ പുരോഗതിക്ക് ഏറെ അനിവാര്യമാണ് റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റ് എന്ന പ്രക്രിയ. രാജ്യത്തെ സ്ഥിതി പരിശോധിക്കുമ്പോൾ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ ഒരു ശതമാനം മാത്രമാണ് റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റിനായി ചെലവഴിക്കുന്നത്. ലോകത്തിന്റെയാകെ ശരാശരി എടുത്താൽ ഇത് 1.8 ശതമാനം വരും. ഗവേഷണ മേഖലയ്ക്ക് പിന്തുണ നൽകുന്നില്ല എന്നതു പോകട്ടെ, അശാസ്ത്രീയമായ കെട്ടുകഥകൾ തെളിയിക്കാനെന്ന പേരിൽ കോടിക്കണക്കിനു രൂപ ചിലവഴിക്കുകയും ചെയ്യുന്നു. ഭരണഘടന പ്രകാരം ശാസ്ത്രപരിപോഷണം ഒരു കടമയായി ഏറ്റെടുക്കേണ്ട രാജ്യത്താണ് ഇതെല്ലാം സംഭവിക്കുന്നത്.
ഈ സാഹചര്യത്തിൽ കേരള സർക്കാരിന്റെ ഇടപെടലുകൾ വ്യത്യസ്തമാണ്. ഗവേഷണ സ്‌കോളർഷിപ്പുകളും മികച്ച ഗവേഷണ ഫലങ്ങൾക്ക് അവാർഡുകളും ഏർപ്പെടുത്തിയും റിസർച്ച് ഫെലോഷിപ്പുകൾ നൽകിയും ട്രാൻസ്ലേഷണൽ റിസർച്ച് ലാബുകൾ സ്ഥാപിച്ചും റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റിനായി പ്രത്യേക ബജറ്റ് വിഹിതം നീക്കിവെച്ചുമെല്ലാം നാം ശാസ്ത്ര ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുകയാണ്. സംസ്ഥാനത്ത് നാല് സയൻസ് പാർക്കുകൾ സ്ഥാപിക്കുകയാണ്. അവയിൽ ആദ്യത്തേത് തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു.
ലൈഫ് സയൻസസ് പാർക്കും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയും ഗ്രഫീൻ ഗവേഷണ കേന്ദ്രവും ജീനോം ഡേറ്റാ സെന്ററും സെന്റർ ഫോർ മൈക്രോ ബേയാംസും, സെന്റർ ഓഫ് എക്‌സലൻസ് ഇൻ ന്യൂട്രാസ്യൂട്ടിക്കൽസും ഉൾപ്പെടെ വ്യത്യസ്ത മേഖലകളിൽ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് ശാസ്ത്ര ഗവേഷണത്തെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഇതിനൊപ്പം ചേർന്നു പ്രവർത്തിക്കാൻ ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസ് തയാറാകണം.40 കോടി രൂപയുടെ മാസ്റ്റർ പ്ലാനാണ് ഇൻസ്റ്റിറ്റ്യൂട്ടിനായി തയാറാക്കിയത്.

.jpeg)

