ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. കാരിത്താസ് മേൽപ്പാലത്തിന് അടുത്തായുള്ള ട്രാക്കിലാണ് ഇന്ന് പുലർച്ചെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു സ്ത്രീയുടെയും രണ്ട് പെണ്‍കുട്ടികളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്ന് പുലർച്ചെ ട്രാക്കിനടുത്തെത്തിയ നാട്ടുകാരാണ് ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹങ്ങൾ കാണുന്നത്. മരിച്ചത് അമ്മയും മക്കളുമാണെന്നാണ് സൂചന. ട്രെയിൻ ഇടിച്ചാണ് ഇവർ മരിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഏറ്റുമാനൂർ പോലീസ് പറഞ്ഞു.
മൃതദേഹങ്ങൾ ട്രെയിൻ കയറി ഇറങ്ങിയ നിലയിലായതിനാൽ പൂർണ്ണമായും തിരിച്ചറിയാനാകാത്ത രീതിയിലാണ്. കാലിന്റെ അവശിഷ്ടങ്ങളും വസ്ത്രങ്ങളുമാണ് പോലീസിന് തിരിച്ചറിയാൻ സാധിച്ചിരിക്കുന്നത്. സംഭവ സ്ഥലത്ത് അഗ്നിശമന സേന എത്തിയിട്ടുണ്ട്. ട്രാക്കിൽ തടസ്സമുള്ളതിനാൽ കോട്ടയം വഴിയുള്ള ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിടുകയാണ്. വന്ദേഭാരത് ഉൾപ്പെടെയുള്ളവ വൈകുമെന്നു റെയിൽവേ അറിയിച്ചു. സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.